ഗൗരിയമ്മയും ഗൗരി ശങ്കുണ്ണിയും


'എനിക്ക് ഗൗരിയെന്ന് പേരിടാന്‍ പ്രത്യേക കാരണമുണ്ട്. കൊച്ചിയില്‍ ഈഴവ സമുദായത്തില്‍നിന്ന് ആദ്യം ബി.എ പാസായ സ്ത്രീയുടെ പേരാണ് ഗൗരി. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായിയാരുന്നു എന്റെ അച്ഛന്‍. ഗൗരിയെക്കുറിച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞു. അതിനുശേഷം ഒരു തീരുമാനവുമെടുത്തു. അമ്മ, ഇനി പ്രസവിക്കുന്ന പെണ്‍കുട്ടിക്ക് ആ പേരിടാന്‍. പിന്നെ ജനിച്ചത് ഞാനാണ്. എനിക്ക് അച്ഛന്‍ ഗൗരിയെന്ന് പേരിട്ടു' - കെ. ആർ. ഗൗരി


ഗൗരി ശങ്കുണ്ണി എംഎ, എല്‍റ്റി
( 1895-1951)

ഗൗരി ശങ്കുണ്ണി. ഈഴവ സമുദായത്തിലെ എന്നല്ല, തെന്നിന്ത്യയിലെ തന്നെ മസ്റ്റർ ബിരുദധാരിയായിരുന്ന ആദ്യ വനിതയായിരുന്നു ഇവർ. ഇവരുടെ വിജയത്തിലുള്ള പ്രചോദനത്തിലാണ് കെ. ആര്‍. ഗൗരിയുടെ അച്ഛൻ ആയിടെ ജനിച്ച തന്റെ മകൾക്ക് ഗൗരി എന്നു പേരിട്ടത്. 

ക്യാപ്റ്റന്‍ ലക്ഷ്മി എൻ. മേനോന്റെ ഗുരുനാഥ എന്നനിലയിലും മാസ്റ്റർബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ വനിത എന്ന നിലയിലും ശ്രദ്ധേയയായിരുന്നു ഗൗരി.

ചേര്‍ത്തലയിലെ അരൂരിലാണ് അവര്‍ ജനിച്ചത്. അദ്ധ്യാപകനും കവിയും പണ്ഡിതനുമായിരുന്ന പിതാവ് കുട്ടാപ്പു മുൻഷിയിൽ നിന്നും സംസ്കൃതം മലയാളം ഭാഷകളിൽ പ്രാവീണ്യം നേടി. കൊച്ചിയിലെ വിദ്യാഭ്യാസത്തിനു ശേഷം മദിരാശിയിൽനിന്ന് ഇംഗ്ലീഷിൽ എംഎയും തുടർന്ന് എല്‍റ്റി. ബിരുദവും നേടി. അവഗണിക്കപ്പെട്ടവര്‍ക്കിടയില്‍ നിന്ന് ഒരുപെണ്‍കുട്ടിക്ക് ഉന്നതബിരുദം നാടാനായത് സമൂഹത്തിനാകെ പ്രതീക്ഷയും അഭിമാനവും നല്‍കി. എസ്സ്എന്‍ഡിപി യോഗം സ്വർണ്ണമെഡൽ നൽകി അവരെ ആദരിച്ചു. 


ദിവാൻ വാട്സിന്റെ പത്നി പ്രിൻസിപ്പലായ തിരുവനന്തപുരം വിമൻസ് കോളജിൽ ഗൗരി അദ്ധ്യാപികയായിരിക്കെ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും പ്രവേശിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുണ്ടായിരുന്ന ഭാഷാസ്വാധീനം ഇവരെ ഉജ്ജ്വല പ്രഭാഷകയാക്കി. കോൺഗ്രസ്സ് സമ്മേളനങ്ങളിൽ ഇവരുടെ വാഗ്ജ്വാല
കത്തിപ്പടർന്നു. ഗവൺമെന്റിന് ഇവർ ഒരു തലവേദനയാകുന്ന ഘട്ടത്തിൽ, മദ്രാസിൽ ലോയറായിരുന്ന കോഴിക്കോട് സ്വദേശിയായ ശ്രീ. ശങ്കുണ്ണി അവരെ വിവാഹം ചെയ്ത് മദ്രാസിലേക്ക് കൊണ്ടുപോയി. ഇതോടെ കേരളത്തിന് നല്ലൊരു ഭാവി നേതാവിനെ നഷ്ടപ്പെടുകയായിരുന്നു..!

മദ്രാസിലും ഇവർ പൊതുപ്രവർത്തനം തുടർന്നു. വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവികൾ അവർവഹിച്ചു. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി. ഡോ. ആനിബസന്റിനോടൊപ്പം സജീവമായി പ്രവർത്തിച്ച സമയത്താണ് ലക്ഷ്മി എൻ. മേനോൻ ഗൗരിയ്ക്ക് ശിഷ്യപ്പെടുന്നത്. താൻ വഹിച്ച പദവി ഒഴിഞ്ഞ് ലക്ഷ്മിയെ ആസ്ഥാനത്ത് നിയമിക്കുകയാണ് ഗൗരി ചെയ്തത് !

തമിഴകത്തും ആന്ധ്രയിലും വിപുലമായ വിദ്യാഭ്യാസ പ്രചരണ പ്രവർത്തനങ്ങൾ അവർ നടത്തി. സ്വന്തമായി ഒരു 'എ' - ഗ്രേഡ് വനിതാ കോളജ് സ്ഥാപിക്കുകയും, നിരവധി അനാഥാലയങ്ങൾ, ഊമ - അന്ധ-ബധിര വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്ക് അവർ നേതൃത്വം നൽകുകയും ചെയ്തു. അക്കാലത്ത് ഹൈന്ദവ പ്രസ്ഥാനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള
സാഹചര്യമില്ലാതിരുന്നതിനാൽ, അത്തരം പ്രവർത്തികളിൽ സജീവമായിരുന്ന ക്രിസ്ത്യൻ പ്രസ്ഥാനങ്ങളോട് അവർ ചേർന്നു പ്രവർത്തിച്ചു. റെഡ് ക്രോസ്, വിമൻസ് വിജിലൻസ് അസോസിയേഷൻ
തുടങ്ങിയവയിലെല്ലാം സജീവമായിരുന്നു.

കേരളത്തിൽ കഴിഞ്ഞിരുന്നെങ്കിൽ, പൊതുരംഗത്തെ ശുക്ര നക്ഷത്രമാകുമായിരുന്നു അവർ! ശരിക്കും ആർ. ശങ്കറുടെ ഒരു വനിതാ പതിപ്പ്!

1951-ഫെബ്രുവരി 28-നു ആ മഹതി  മരണപ്പെട്ടു. അതിനാൽ എസ്സ്എന്‍ഡിപി യോഗം കനക ജൂബിലി പരിപാടിയിൽ ക്ഷണിതാവായിരുന്ന അവർക്ക് അതിൽ പങ്കെടുക്കുവാനായില്ല.
 

Comments