പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

• മൂടാം പാടിയില്‍

പത്തിയൂര്‍ ഗ്രാമ കേന്ദ്രത്തില്‍ത്തന്നെയുളള ഒരു പറമ്പുപേരാണ് മൂടാംപാടിയില്‍. ഇന്നവിടെ ഒരു ശിവക്ഷേത്രം ആദരപൂര്‍വ്വം സംരക്ഷിക്കപ്പെട്ട് നിലനല്‍ക്കുന്നുണ്ട്. അധിഷ്ഠാനം മുതല്‍ മേല്‍ക്കൂരവരെയും എന്തിന്, താഴികക്കുടം പോലും ശിലാപാളികള്‍കൊണ്ടു നിര്‍മ്മിച്ചിട്ടുളള ഒരു ചെറിയ ക്ഷേത്രമാണത്. പണ്ടിവിടം കാടുകയറിക്കിടക്കുകയായിരുന്നു. അന്ന്, ഏതാണ്ട് 1988 കാലത്ത്, ആ ക്ഷേത്രത്തിന്‍റെ വാതില്‍പ്പാളികളും അവിടെ കണ്ടിരുന്നു. വളരെ അപൂര്‍വ്വമായൊരു നിര്‍മ്മിതിയായിരുന്നു ആ ക്ഷേത്രം. ഇന്നത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ്. ഒമ്പതു വര്‍ഷം മുമ്പായിരുന്നു പുനരുദ്ധാരണം നടന്നത്. അന്ന് വാതില്‍ ശിലാപാളികള്‍ (കതകു പലകകള്‍) വീണ്ടും ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ പകരം മരപ്പലകകള്‍ വന്നതൊഴിച്ചാല്‍ പഴയ നിര്‍മ്മിതി അതേപടി നിലനില്‍ക്കുന്നു.

ഏതുകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ടാവുകയെന്നറിയാന്‍ രേഖകള്‍ എന്തെങ്കിലും അവശേഷിക്കുന്നതായി അറിവില്ല. പരിസര പ്രദേശങ്ങളിലെ ഏറ്റവും പ്രായം കൂടിയ ആളിനും കാടുകയറിക്കിടന്ന ആ ക്ഷേത്രം, 'ചെറുപ്പം മുതല്‍ തങ്ങള്‍ കാണുന്നതാണെന്നു' മാത്രമാണ് പറയാനുളളത്. പക്ഷേ, ആ ക്ഷേത്രത്തെക്കുറിച്ച് വാമൊഴിയായി പകര്‍ന്നു കിട്ടിയ ഒരു പുരാവൃത്തം ഏതൊരാളിനും ഇപ്പോഴും പറയാനുണ്ട്.

'ഒറ്റരാത്രികൊണ്ട് ഭൂതത്താന്മാര്‍ കെട്ടിയ ക്ഷേത്രമാണിത്' - ഇതാണ് തലമുറകളായി പകര്‍ന്നു കിട്ടുന്ന ഒരറിവ്. ചരിത്ര പഠനത്തിലാകട്ടെ, ഈയൊരു ചെറിയ സൂചന പോലും വളരെ പ്രധാനപ്പെട്ടതുമാണ്. അന്നു ക്ഷേത്രം നിര്‍മ്മിച്ചത് 'ശിവഭൂതഗണങ്ങളാണ്' വിശ്വാസികള്‍ക്ക്. അവരാണ് ഭൂതത്താന്മാരെന്നാണ് വിശ്വാസ പക്ഷം. മുഖ്യ പ്രതിഷ്ഠ ശിവനാണ്. സ്വയംഭൂവായ ഭഗവാന്‍ എന്നാണ് നാട്ടുമൊഴി.

ഇക്കാര്യത്തെക്കുറിച്ച് വിശദമായി ആലോചിക്കുന്നതിനുമുമ്പ് നമുക്ക് പറമ്പു പേരിന്‍റെ വേരുകളെ ഇഴവിടര്‍ത്തി നോക്കാം.
'മൂടാം പാടി'യില്‍ എന്ന നാമശബ്ദത്തിന് രണ്ടു ഘടക പദങ്ങളുണ്ട്; മൂടാം + പാടി എന്നിങ്ങനെ അതിനെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാം.ഇവിടെ,  'മൂടുക' എന്നര്‍ത്ഥത്തിലാണ് പൂര്‍വ്വ പദത്തിന്‍റെ സൂചിതാര്‍ത്ഥം. 'പാടി' എന്നത് 'വയലാ'ണ്. വയല്‍ നികത്തിയാണ് ആ പറമ്പ് ഉണ്ടാക്കിയത് എന്ന അര്‍ത്ഥം പേരില്‍നിന്നും ലഭിക്കുന്നു. ക്ഷേത്ര പരിസരത്തിന്‍റെ അവസ്ഥയും ഭൂമിയുടെ കിടപ്പും ഇന്നും നിലനില്‍ക്കുന്ന, വലിയ മാറ്റങ്ങളില്ലാത്ത ചുറ്റുപാടുകളും നമ്മുടെ നിഗമനത്തെ അടിവരയിടുന്നു.

ക്ഷേത്രത്തിനു മുന്നിലൂടെയാണ് കരിപ്പുഴ തോട് ഒഴുകുന്നത്. ഇതൊരു പഴയ ജലപാതയാണ്. പഴയ കാലത്ത് നദികളും തോടുകളുമായിരുന്നു ഗതാഗതത്തിന് ഉപയോഗപ്പെട്ടിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് രാമയ്യന്‍ താല്പര്യമെടുത്ത് ഈ തോട് ഗതാഗതയോഗ്യമാക്കിയിരുന്നതായി പി. ശങ്കുണ്ണിമേനോന്‍ തിരുവിതാംകൂര്‍ ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

പുരാതനകാലത്തുതന്നെ ഒരു കച്ചവട കേന്ദ്രമെന്ന നിലയില്‍ കായംകുളം കമ്പോളത്തിന് പ്രസിദ്ധിയുണ്ട്. ഈ കമ്പോളത്തിന്‍റെ ജീവനാഡിയായിരുന്നു കരിപ്പുഴ തോട്. തട്ടാരമ്പലത്തിനടുത്തുണ്ടായിരുന്നതായി മനസ്സിലാക്കപ്പെടുന്ന ശ്രീപര്‍വ്വതം അങ്ങാടിയും കച്ചവടകേന്ദ്രമെന്ന നിലയില്‍ പണ്ടേ അറിയപ്പെടുന്നതാണ്. ഉണ്ണുനീലി സന്ദേശം, ശിവവിലാസം, ഉണ്ണിയാടി ചരിതം തുടങ്ങിയ മണിപ്രവാള കൃതികള്‍ അങ്ങാടിയെക്കുറിച്ച് വിസ്തരിക്കുന്നുണ്ട്. ശ്രീപര്‍വ്വതം അങ്ങാടിയെയും കായംകുളത്തെയും ബന്ധിപ്പിക്കുന്ന കരിപ്പുഴ തോടിന്‍റെ കരയിലാണ് മൂടാംപാടിയില്‍. അതിന്‍റെ കിഴക്കേക്കര ഒരു പ്രധാന കടവാണ്. ചെറിയ തുറമുഖമെന്നുതന്നെ പറയാം. കുറ്റിക്കുളങ്ങര എന്നറിയപ്പെട്ട ഈ കടവില്‍ നിന്ന് ചെറിയപത്തിയൂര്‍ - ചെട്ടികുളങ്ങര ഭാഗത്തേക്ക് നീളുന്ന ചുമടുതാങ്ങികള്‍ (അത്താണി) തലച്ചുമടായി ചരക്കുകള്‍ വിനിമയം ചെയ്തിരുന്ന പോയകാലത്തെ അടയാളപ്പെടുത്തുന്നു. മലയില്‍ മുക്കിനു കിഴക്കുളള 'ചന്തയ്യത്ത്' പറമ്പ്, ചെട്ടികുളങ്ങര പഞ്ചായത്തിലെ കൈത തെക്കുമായി അതിരു പങ്കുവെക്കുന്ന 'പൊരുനിലച്ചന്ത', ചെട്ട്യാരേത്ത്, ചെട്ടികുളങ്ങര തുടങ്ങിയ പഴയകാല ചന്തകള്‍ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ ചുമടുതാങ്ങികള്‍ ചേര്‍ന്ന് വരച്ചുവെയ്ക്കുന്ന വ്യാപാരപാത. ഈ പശ്ചാത്തലത്തില്‍ മൂടാംപാടിയില്‍ പറമ്പിന് പത്തിയൂരിന്‍റെ ചരിത്ര ചര്‍ച്ചയില്‍ വളരെ പ്രാധാന്യമുണ്ട്.

(ആരാണ് ഭൂതത്താന്‍മാര്‍..? നാളെ തുടരുന്നു..)

|ഹരികുമാര്‍ ഇളയിടത്ത്
Feedback: 9061108334 (വാട്സാപ്പ്)
elayidam@gmail.com

Comments