ആഴ്വാഞ്ചേരി തമ്പ്രാക്കളും ചക്കുളത്ത് നമ്പൂതിരിയും
••
വൈക്കം സത്യഗ്രഹികള്‍ക്ക് സ്മൃതികളെ വ്യാഖ്യാനിച്ച് നീതി നിഷേധിക്കാന്‍ ഗാന്ധിജിയോട് പ്രമാണങ്ങള്‍ നിരത്തിയത് ആഴ്വാഞ്ചേരി തമ്പ്രാക്കളായിരുന്നു. ആ തന്ത്രിവാദത്തിന് ഇന്ന് ചരിത്രത്തിന്‍റെ  ചവറ്റുകുട്ടയിലാണ് സ്ഥാനം. അന്ന്, ഗാന്ധിജിക്കൊപ്പം ആഴ്വാഞ്ചേരി തമ്പ്രാക്കളെ കാണാന്‍ ഒപ്പമുണ്ടായിരുന്ന ആഗമാനന്ദസ്വാമികള്‍ ശ്രുതികളെ പ്രമാണമായുദ്ധരിച്ചാണ് ആഴ്വാഞ്ചേരി യാഥാസ്ഥിതികത്വത്തെ പൊളിച്ചത്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭന്‍റെ തന്ത്രി (ചിലകൂട്ടര്‍ എങ്ങനെതന്ത്രിയായെന്നു ചോദിച്ച് ബുദ്ധിമുട്ടിക്കരുത്!) ആഴ്വാഞ്ചേരിക്കാരുടെ യാഥാസ്ഥിതികത്വത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
വസ്ത്ര വിവാദത്തില്‍ ഇടപെട്ട്, 'ചുരിദാര്‍പോലുളള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ കയറുന്നതില്‍ തെറ്റില്ലെന്നും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാത്തതും തനതു സംസ്കാരത്തിനു കോട്ടം വരുത്താത്തതുമായ
വസ്ത്രവിവാദത്തില്‍ ഏതു വസ്ത്രവും ധരിക്കുന്നതില്‍ തെറ്റില്ലെന്നു' സ്ത്രീകളുടെ ശബരിമലയെന്നു വിളിക്കപ്പെടുന്ന ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടിരിക്കുന്നു (എന്തിനീ വസ്ത്ര വിവാദം, മലയാള മനോരമ ദിനപത്രം, 09 ഡിസംബര്‍ 2016). ക്ഷേത്രവിശ്വാസികളുടെ, വിശിഷ്യ സ്ത്രീകളുടെ, വസ്ത്ര ധാരണ വിഷയത്തില്‍, കാലാനുകൂലമായ നിലപാടെടുത്ത, അതിനു ധൈര്യം കാട്ടിയ, ഇത്തരം ഉല്പതിഷ്ണുക്കളിലാണ് കാലം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
വലിയൊരു തോർത്തായിരുന്നു മലയാളിയുടെ പഴയ വേഷം. അതിനുമുമ്പ് എന്തായിരുന്നു നമ്മുടെ വേഷം എന്ന കാര്യം തല്കാലം വിടുക. മുണ്ടും സാരിയും ഒക്കെ പിന്നെ വന്നതാണ്. സാരി മഹാരാഷ്ട്രയിൽ നിന്ന് വന്നതാണെന്നും കരുതപ്പെടുന്നു. ഈ വസ്ത്രങ്ങൾക്കില്ലാത്ത അയിത്തം ചുരിദാറിനോട് എന്തിനാണ്.?
15-ാം നൂറ്റാണ്ടില്‍ കേരളത്തിലെ രാജാവ് കോണകം മാത്രമുടുത്താണ് ആനപ്പുറത്ത് എഴുന്നളളുന്നതെന്ന്, അതിനു സാക്ഷികളായ വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'കേരളചരിത്രം ജാതി വ്യവസ്ഥയിലൂടെ' എന്ന പുസ്തകത്തിന്‍റെ ഒന്നാം പുറഞ്ചട്ട, അത്തരം ഒരു സാക്ഷ്യത്തിന്‍റെ ചിത്രമാണ് നല്‍കുന്നത്.അന്നത്തെ
രാജാവിന്‍റെ അവസ്ഥ അതായിരുന്നെങ്കില്‍ താഴേക്കുളളവരുടെ കാര്യം എന്താവും..!
ആചാരത്തിന്‍റെ പേരില്‍ ഒരുകാലത്ത്,ഇന്നത്തെ  ഉപരിവര്‍ഗ്ഗത്തിന്‍റെ അവസ്ഥ ഇത്ര ദയനീയമെങ്കില്‍ മറ്റാളുകള്‍ക്ക് എന്തെല്ലാം പറയാന്‍ ഉണ്ടാവും.?
••
'നായര്‍ സ്ത്രീകളെ മാറുമറക്കാതെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ദേവന്‍ അമ്പലത്തിലിരിപ്പുണ്ടോ, നമ്മുടെ വംശത്തിന്‍റെ മാനസംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്. ഇതിന് കഴിയുന്നില്ലെങ്കില്‍ സഹോദരിമാര്‍ ക്ഷേത്രത്തോട് നിസ്സഹകരിക്കേണ്ടതാണെ'ന്ന്  മന്നത്ത് പദ്മനാഭന്‍ ആഹ്വാനം ചെയ്യുന്നത് 1931ലാണ് (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം)
••
'മാറുമറക്കാതെ താലപ്പൊലി എടുപ്പിച്ച് പ്രദര്‍ശന വസ്തുക്കളെപ്പോലെ നിരത്തി നിര്‍ത്തിക്കുക..കണ്ടാനന്ദിക്കാന്‍വേണ്ടി പുരോഹിതവര്‍ഗ്ഗം പടച്ചുണ്ടാക്കി നടപ്പാക്കിയതാണ് ഈ വ്യവസ്ഥ'( തിരുവങ്ങാട്ട് സി കൃഷ്ണക്കുറുപ്പ്, കേരളചരിത്രം പരശുരാമനിലൂടെ). ഇപ്പോഴും കേരളീയ സംസ്കാരത്തിന്‍റെ ഭാഗമെന്ന വ്യാജേന പുതുരൂപങ്ങളില്‍ ഇതു തുടരുന്നു.
••
അനാചാരങ്ങള്‍ക്ക് മാന്യതയുടെയും ഭക്തിയുടെയും മുഖച്ഛായ നല്‍കുന്നവരായിത്തീര്‍ന്നിരിക്കുന്നു, നമ്മുടെ പല ക്ഷേത്രസമിതികളും. വാസ്തവത്തില്‍, തങ്ങള്‍ നവോത്ഥാന പാരമ്പര്യത്തിന്‍റെ കണ്ണിയോ, തുടര്‍ച്ചയോ ആണെന്ന വിവേകം / തിരിച്ചറിവ് ഇല്ലാതെ പോയതാണ് ഈ ദുരവസ്ഥക്കു കാരണം.
ഇനി, മറ്റൊരു കാര്യം. ക്ഷേത്ര പ്രവേശനം, വഴിനടക്കല്‍ സ്വാതന്ത്ര്യം, പന്തിഭോജനം തുടങ്ങിയ നിരവധിയായ കര്‍മ്മപരിപാടികളിലൂടെ ഹൈന്ദവ ധര്‍മ്മത്തിനു പുതുജീവന്‍ നല്‍കിയ ആചാര്യ പരമ്പരയിലൂടെയാണ് ഹിന്ദു, ഹിന്ദുത്വം, ഹിന്ദു ധര്‍മ്മം, ഹിന്ദു രാഷ്ട്രം തുടങ്ങിയ ആശയങ്ങള്‍ ചിരന്തനമായി നിലനിന്നു പോരുന്നത്. അവയൊക്കെ അക്രമത്തിലൂടെയോ, കോടതി വിധികളിലൂടെയോ,മത പരിവര്‍ത്തനത്തിലൂടെയോ ഭൂരിപക്ഷ ജനത നേടിയെടുത്തിരുന്നുവെങ്കില്‍, ഹിന്ദു വെന്ന് ആത്മാഭിമാനത്തോടെ പറയാന്‍ ഇവിടെ എത്രപേര്‍ ശേഷിക്കുമായിരുന്നു.

• ഹരികുമാര്‍ ഇളയിടത്ത്

Comments