• 

ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പുകള്‍


'മുലച്ചിപ്പറമ്പ്' എന്നപേരില്‍ അറിയപ്പെടുന്ന ഒന്നിലധികം സ്ഥലങ്ങള്‍, വ്യക്തമായി പറഞ്ഞാല്‍ 'പറമ്പുകള്‍', ചേര്‍ത്തലയിലുണ്ട്. ചേര്‍ത്തല നഗരഹൃദയത്തില്‍നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാറേക്കു പോകുമ്പോള്‍ കുറുപ്പങ്കുളങ്ങരയ്ക്ക് സമീപം ഒരു 'മുലച്ചി'വീട് ഉണ്ട്. പഴയ ആധാരങ്ങളില്‍ ഈ മുലച്ചിവീട്, 'മൂലേച്ചിവീടാ'യും രേഖപ്പെടുന്നുണ്ട്. അതുപോലെതന്നെ, ചേര്‍ത്തലയിലെതന്നെ പ്രസിദ്ധമായ മാരാരിക്കുളം ക്ഷേത്രത്തിന് തെക്കുവശത്തെ പറമ്പ് മുലച്ചിപ്പറമ്പ് എന്നാണറിയപ്പെടുന്നത്. ഇന്നത്തെ മനോരമക്കവലയില്‍, മുന്‍ പ്രതിരോധമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ. കെ. ആന്‍റണിയുടെ വീട്ടുപറമ്പിനടുത്ത പുരയിടം മുലച്ചിപ്പറമ്പ് ആണ്. ഈ പറമ്പാണിപ്പോള്‍ നങ്ങേലിപ്പറമ്പെന്ന പേരിലും ശ്രദ്ധേയമായിരിക്കുന്നത്.

ഇവകൂടാതെ കുട്ടനാട്ടിലെ മങ്കൊമ്പില്‍ 'പൊങ്ങ' കവലയ്ക്ക് തെക്കുഭാഗത്തായി ഉദ്ദേശം അര കിലോമീറ്റര്‍ ചെല്ലുമ്പോള്‍ വയലിനു നടുക്കായി ഇടതുവശത്ത് ഒരു 'മുലച്ചിപ്പറമ്പ്' കാണാം. 'കാപ്പുംതലയ്ക്കല്‍ കുര്യാല' എന്നാണ് നാട്ടുകാര്‍ അതിനെ വിളിക്കുന്നത്. വീണുപോയൊരു പനയുടെ മൂടും, അതിനടുത്തായി വളര്‍ന്നു നില്‍ക്കുന്നൊരു പനയും ഒന്നുരണ്ടു
ചെറിയ ചിത്രകൂടങ്ങളും അവിടെ കാണാം.

നങ്ങേലി മുലമുറിച്ചു പ്രതിഷേധിച്ചതു കൊണ്ടാണ് ചേര്‍ത്തല ഠൗണിലെ ചര്‍ച്ചാവിഷയമായ പറമ്പിന്
'മുലച്ചിപ്പറമ്പ്' എന്ന പേരു വന്നത് എന്നതരത്തിലുളള നിലവിലെ
ആഖ്യാനങ്ങളുടെ വാസ്തവം തേടിയുളള
അന്വേഷണങ്ങള്‍ക്കിടയിലാണ് പുതിയ മുലച്ചിപ്പറമ്പുകള്‍ ശ്രദ്ധയിലേക്കു വരുന്നത്.

നങ്ങേലിക്കഥയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചറിയാനും പഠിക്കാനുമിറങ്ങിയതിന്‍റെ അറിവടരുകളാണ് ഈ കുറിപ്പുകള്‍.


വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2007 ല്‍, 'ദി പയനിയര്‍' എന്ന ഇംഗ്ലീഷ് ദിനപത്രത്തില്‍(1) ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തവും
വളരെ ഇംപ്രസീവുമായ ഒരു സ്റ്റോറി ചെയ്യാന്‍ ശ്രമിച്ചു. സി. രാധാകൃഷ്ണന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ചേര്‍ത്തല സ്വദേശിയായിരുന്നു അദ്ദേഹം.
ചരിത്രത്തോടു താല്പര്യവും വൈകാരികവുമായ അടുപ്പവുമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ലൈബ്രറിയില്‍ ഉണ്ടായിരുന്ന ഒരു പുസ്തകത്തില്‍, തന്‍റെ നാടായ ചേര്‍ത്തലയില്‍ എന്നോ നടന്നതായി രേഖപ്പെടുത്തിയിരുന്ന ഒരു സംഭവത്തെക്കുറിച്ചുളള സൂചനയുണ്ടായിരുന്നു. 'ഒരു ഈഴവ ധീരവനിതയായിരുന്നു' ആകെയുളള ചരിത്ര സൂചന. അതിനെ യഥോചിതം വികസിപ്പിച്ചാല്‍ നല്ലൊരു 'സ്റ്റോറി'യാക്കാമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അതിനാല്‍ ഫെമിനിസ്റ്റു കാഴ്ചപ്പാടില്‍ അതിനൊരാഖ്യാനം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്,
'മുലച്ചിപ്പറമ്പ്' എന്ന എലമെന്റ് ഒരു പത്രത്തിന് വിഷയമാകുന്നത്.

കഥാപാത്രങ്ങളെ പത്രലേഖകന്‍ തന്നെ സൃഷ്ടിച്ചു. അവര്‍ക്കു പേരും നല്‍കി വിട്ടു. 'നങ്ങേലി'യും 'ചിരുകണ്ട'നും! നങ്ങേലിയും ചിരുകണ്ടനും അങ്ങനെ ഈ പത്രപ്രവര്‍ത്തകന്‍റെ ഈറ്റുനോവില്‍, 'ദി പയനിയര്‍' ദിനപത്രത്തിന്‍റെ പ്രദേശിക / ജില്ലാ പേജില്‍ പിറന്നുവീണു (മാര്‍ച്ച് 8, 2007)

പിന്നീട്, സ്രഷ്ടാവിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അവള്‍
മലയാളക്കരയില്‍ നവലിബറലുകളുടെ കരലാളനകളേറ്റ് അനുനിമിഷം
വളര്‍ന്നു. അന്ന് തന്‍റെ കഥ(!)യുടെ ഉള്‍ക്കാമ്പിലെ വൈരുദ്ധ്യങ്ങളൊന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. നായിക ആത്മഹത്യ ചെയ്യുന്ന ഭാവനയില്‍ കഥക്ക് ( story) ഒരു 'ട്രാജിക്എന്‍ഡ്' നല്‍കി വായനക്കാരന്‍റെ മനസ്സില്‍ ഒരു ഹുക്കിടാമെന്നേ ഏഴുതുമ്പോള്‍ അദ്ദേഹം കരുതിയിട്ടുണ്ടാവൂ.


ഏതായാലും, 'സ്റ്റോറി' ഹിറ്റായി. 'ഈഴവര്‍ അന്നും ഇന്നും' എന്ന പുസ്തകത്തില്‍ എന്‍. ആര്‍. കൃഷ്ണന്‍ രണ്ടുവരിയില്‍ 'തീര്‍പ്പില്ലാതെ'പറഞ്ഞ കഥ, കുമ്പളംചിറ വാസവപ്പണിക്കര്‍ തുടങ്ങിയവരിലൂടെ (1964) വികസിച്ച് ബലാത്സംഗകഥയായി പരിണമിച്ചു. ഓരോ കാലത്ത് ഓരോ പാണന്മാര്‍ കപോല കല്പിതമായി കഥയെ 'ഇച്ഛപോലെ പാടിനീട്ടി' വികസിപ്പിച്ചു.

ചരിത്ര സൂചനയെ വിശ്വസനീയതയോടെ ഫിക്ഷനാക്കി വികസിപ്പിച്ച പയനിയര്‍ ലേഖകനായ രാധാകൃഷ്ണനെ കണ്ടെത്താനായി ഏറെ അലഞ്ഞു.
സി. രാധാകൃഷ്ണന്‍ എന്ന ആ
പത്രലേഖകന്‍റെ നാലാളറിരുന്നപേര് സാജു ചേലങ്ങാട് എന്നാണെന്ന് ഏറെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

'സത്യത്തിൽ ഇതൊരു കെട്ടുകഥയാണ്. ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പിൻബലം ഇതിനില്ല. മുലച്ചിപ്പറമ്പ് ചേർത്തലയിൽ ഒന്നിലേറെയുണ്ട്. അവിടെയെല്ലാം നങ്ങേലി മാർ മുലമുറിച്ചിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല. നങ്ങേലിയുടെ വീട് നിന്നിരുന്ന സ്ഥലത്ത് ഒരു കാവ് ഉണ്ടായിരുന്നു. ഒരു ദേവതയായിരുന്നു അവിടുത്തെ പ്രതിഷ്ഠയെന്ന് കേട്ടിട്ടുണ്ട്. മനോരമക്കവലയ്ക്കടുത്താണ് ഇത്. മനോരമക്കവലയെന്ന പേര് വരും മുൻപ് ഈ കവലയുടെ പേര് വടക്കേ അങ്ങാടിക്കവലയെന്നായിരുന്നു. മനോരമയുടെ സബ് ഓഫീസ് ഇവിടെ പ്രവർത്തിച്ചിരുന്നതിനാലാണ് ഈ പേര് വീണത്. ഇപ്പോൾ അത് അവിടെയില്ല. മനോരമയുടെ ഓഫീസ് വരും മുൻപ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി കോൺഗ്രസ് ഓഫീസായിരുന്നു. ഞാൻ ചരിത്രത്തിന്റെ പല വഴിക്കു സഞ്ചരിച്ചിട്ടും നങ്ങേലിയുടെ ജീവിതത്തെ കാണാൻ കഴിഞ്ഞില്ല. ഇത് ഒരു കൽപ്പിത കഥ മാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണങ്ങൾ എന്നെ എത്തിച്ചത്' - ചരിത്രാന്വേഷിയും കോളമിസ്റ്റുമായ സാജു ചേലങ്ങാട് പറയുന്നു.

ചേര്‍ത്തല നഗരത്തിന്‍റെ ഭരണം നിലവില്‍
കോണ്‍ഗ്രസ്സ് മുന്നണിയ്ക്കാണ്. നഗരസഭ
നങ്ങേലി സ്മാരകമായി പണിതുയര്‍ത്തുന്ന ചത്വരം കയ്യടക്കി തങ്ങളുടേതാക്കാന്‍ സി. പി. എം. ഇതിനിടയില്‍ നടത്തുന്ന രഹസ്യ നീക്കത്തില്‍ അമര്‍ഷമുളളവര്‍ കോണ്‍ഗ്രസ്സിലുണ്ട്. നങ്ങേലിക്കഥയുടെ ചരിത്ര സാധുതയെ ചോദ്യം ചെയ്യാന്‍ അവര്‍ മുന്നോട്ടു വന്നു. അതിന്‍റെ പ്രതിഫലനമാണ് ചരിത്രകാരന്മാര്‍ക്കുളള കത്തായി പരിണമിച്ചത്.

ഡോ. എം. ജി. എസ്സ് നാരായണന്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. എം. ജി. ശശിഭൂഷണ്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് കത്തയച്ചു. അതില്‍ എം. ജി. ശശിഭൂഷണ്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ മറുപടി അയച്ചു. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു അവരുടെ മറുപടിയുടെ ചുരുക്കം.

മറ്റുരണ്ടുപേരും മറുപടി അയച്ചില്ല. അവര്‍ക്കിരുവര്‍ക്കും മറുപടി എഴുതാന്‍ താല്പര്യമില്ലാത്തതുകൊണ്ടോ, അതേപ്പറ്റി അറിയാത്തതുകൊണ്ടോ ആവണം അതിനു മുതിരാതിരുന്നത്.

••

നങ്ങേലി മുലമുറിച്ച കഥ 

അഥവാ നവലിബറലുകളുടെ 

പ്രചാരണ സാഹിത്യം


''മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്‌നം സാമ്പത്തികമായിരുന്നു. ദാരിദ്ര്യമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് മുല അരിഞ്ഞു കൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി എന്നായിരുന്നുവെന്നുമുള്ള മിത്തുകള്‍ പ്രചരിച്ചു തുടങ്ങിയ കാലവും കൂടിയാണിപ്പോള്‍'' - ഡോ. ടി. കെ. ആനന്ദി | ജനപഥം, ജനുവരി 2019

പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി ജാതീയമായ തട്ടുകളില്‍ അധിഷ്ഠിതമായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്‌. ചെറുകിട /നാട്ടുരാജാക്കന്‍ന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ നാടുവാഴികളും ഇട പ്രഭുക്കന്മാരും ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നതിന് പരസ്പരം മത്സരിക്കുന്ന അവസ്ഥ പലേടത്തും പ്രകടവുമായിരുന്നു. എന്നാല്‍ ഈ കൂരിരുട്ടിലും സ്ഫുടതാരകള്‍ തെളിഞ്ഞുനിന്നിരുന്നുവെന്നതും നാം മറന്നുകൂടാ. നിര്‍ഭാഗ്യവശാല്‍, ഭൂതകാലത്തിലെ അത്തരം ശോഭായമാനമാര്‍ന്ന ചിത്രങ്ങള്‍ നമ്മുടെ ചരിത്രപ്പകര്‍പ്പുകളില്‍ അധികമാരും കോറിയിട്ടിട്ടില്ല.

ജനങ്ങളുടെ മേല്‍ അമിതഭാരമായി അടിച്ചേല്‍പ്പിക്കപ്പെട്ട പലവിധ നികുതികള്‍, കൂലികൊടുക്കാതെ സര്‍ക്കാര്‍ ആവശ്യത്തിലേക്കായി അടിമജനതയെ നിഷ്ഠുരമായി പണിയെടുപ്പിക്കുന്ന 'ഊഴിയവേല' തുടങ്ങിയവ ഇത്തരം ചൂഷണങ്ങളില്‍പ്പെടുന്നു. തലക്കരം, മുലക്കരം എന്നൊക്ക ഇന്നറിയപ്പെടുന്ന നികുതി സമ്പ്രദായങ്ങള്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.

എന്നാല്‍, ഏറെപ്പേരും ഇന്നു കരുതുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെ, ഏതെങ്കിലും ശരീരാവയവങ്ങളുടെ വളര്‍ച്ചയോ, വലുപ്പമോ അനുസരിച്ച് ഒടുക്കേണ്ട നികുതിയായിരുന്നില്ല, ഇവ.

തലക്കരത്തിലെ 'തല' എന്നത് പുരുഷ തൊഴിലാളിയെയും, മുലക്കരത്തിലെ 'മുല' എന്നത് സ്ത്രീ തൊഴിലാളിയെയും കുറിക്കുന്ന സംജ്ഞാ പദങ്ങളായിരുന്നു, പണ്ട്. എന്നാല്‍, മാറിയ സാമൂഹിക സാഹചര്യങ്ങള്‍ക്കുളളില്‍ നിന്നുകൊണ്ട് ഭൂതകാലത്തെ അകാരണമായി ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍, യുക്തിയും നേരും ചരിത്രവും വസ്തുതകളും മറന്ന് തലക്കരവും മുലക്കരവും അവയവങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തപ്പെട്ട നികുതിപ്പണമാണെന്നാരോപിച്ച് ജനതയെ തെറ്റുദ്ധരിപ്പിക്കുന്നുവെന്നതാണു വാസ്തവം.

ചേര്‍ത്തലയിലെ ഇന്നത്തെ മനോരമക്കവലയെന്നറിയപ്പെടുന്ന സ്ഥലം, പഴയ നാട്ടുവ്യവഹാരങ്ങളില്‍  'മുലച്ചിപ്പറമ്പ്' എന്നാണ് അറിയപ്പട്ടിരുന്നത്. അതേപ്പറ്റി ഏതാനും വര്‍ഷങ്ങളായി ചില ഐതിഹ്യങ്ങളും പ്രചരിച്ചുവരുന്നു. 'പ്രചരിക്കുക' എന്നതിലുപരി, 'പ്രചരിപ്പിക്കുക' എന്നുപറഞ്ഞാല്‍ കൂടുതല്‍ ശരിയാവും. ചില കേന്ദ്രങ്ങള്‍ക്ക് തീരെ രുചിക്കാത്തതും അഹിതകരവുമായ, ദേശീയ തലത്തിലുളള  രാഷ്ടീയ മാറ്റങ്ങളും, അതിനനുകൂലമായി കേരളത്തിലുണ്ടായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ടീയാനുഭാവവും ഇത്തരം കഥാ പ്രചാരണത്തിന് അടിയൊഴുക്കായിത്തീര്‍ന്നിട്ടുണ്ടെന്ന് അനുബന്ധ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാനാവും.
തെരുവു നാടകങ്ങള്‍,  പാട്ടുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയെല്ലാം കൃത്യമായി സംഘടിപ്പിച്ച്, ഒരുനുണയെ നൂറ്റൊന്നാവര്‍ത്തിച്ച്, ആവര്‍ത്തനങ്ങളുടെ അടരുകള്‍ കൊരുത്ത് ജനവിജ്ഞാനീയത്തില്‍ വിഷലിപ്തമായ ഓര്‍മ്മകള്‍ നിക്ഷേപിക്കാന്‍ അണിയറക്കാര്‍ ശ്രദ്ധിച്ചു. അതിലവര്‍ ഏറെ നേടുകയും ചെയ്തു.

വേലുത്തമ്പി ദളവയായിരുന്ന കാലത്താണ് മുലച്ചിപ്പറമ്പിലെ 'ദാരുണ'സംഭവം നടന്നതെന്നാണ് നവാഐതിഹ്യവാദികള്‍ അവകാശപ്പെടുന്നത്.  അവരുടെ കഥനമനുസരിച്ച് വേലുത്തമ്പി ദളവയുടെ ആജ്ഞാനുവര്‍ത്തികള്‍, അഥവാ രാജഭടന്മാരും ഉദ്യോഗസ്ഥരും, നികുതി പിരിക്കാന്‍ വരുന്നു. വീട്ടുകാരിയുടെ അധികം വളര്‍ന്ന മുലയുടെ പേരില്‍ അടയ്ക്കേണ്ട കരം പിരിക്കാനാണത്രേ, അവരുടെവരവ്. ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ട നാട്ടില്‍, നികുതി അടക്കാന്‍ ഒട്ടുമേ നിര്‍വ്വാഹമില്ലാതിരുന്ന വീട്ടമ്മ പ്രതിഷേധ സൂചകമായി വീട്ടിനകത്തേക്ക് കയറിപ്പോവുകയും ഒരു വാഴയിലയില്‍ തന്‍റെ കുചകുംഭങ്ങള്‍ അറുത്തെടുത്ത് ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ കൊണ്ടുവന്നുവെച്ച്, 'ദാ ഇതെടുത്തോളൂ' എന്നു പറഞ്ഞ് കുഴഞ്ഞു വീണു  മരണം വരിച്ചെന്നുമാണ് കഥ.  എന്നല്ല, അവരുടെ ചിതയില്‍ച്ചാടി ഭര്‍ത്താവ് സഹമരണം വരിച്ചുവെന്നാണ് കഥയുടെ അനുബന്ധം. അങ്ങനെ മുലമുറിച്ചു കാണിക്കവെച്ച സത്രീയുടെ നിത്യസ്മരണയില്‍ നിന്നാണ് പ്രസ്തുത പറമ്പിന് മുലച്ചിപ്പറമ്പ് എന്ന പേരു വന്നതത്രേ.! തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളെയും കുടുംബശ്രീ കൂട്ടായ്മയെയും വൈകാരികമായി കീഴടക്കാനും അവര്‍ക്കിടയില്‍ രാഷ്ടീയ സ്വാധീനമുറപ്പിക്കാനും ഈ കഥ പലരൂപത്തില്‍ ഇതിനിടയില്‍ ആവര്‍ത്തിക്കപ്പെട്ടു. മുലച്ചിപ്പറമ്പിനുമേല്‍ വളര്‍ന്നുവരുന്ന ഇത്തരം കപോലകല്പിത മിഥ്യാവത്ക്കരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ ഏകതയെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് നിസ്തര്‍ക്കമാണ്. അതാണ് അതിന്‍റെ രാഷ്ടീയവും.

കഥയുടെ വേരുചികഞ്ഞു പോയാല്‍, ഏകദേശം കാല്‍നൂറ്റാണ്ടിനിപ്പുറം മാത്രം പഴക്കമേ പ്രസ്തുത ഐതിഹ്യത്തിനുളളൂവെന്നതാണ് വാസ്തവം. എന്നാല്‍, 2013 ല്‍ കണ്ണൂര്‍ സ്വദേശിയായ ടി. മുരളി എന്ന ചിത്രകാരന്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ മുലച്ചിപ്പറമ്പിലെ നായികയായ സ്ത്രീയുടെ മിത്തിനെ (മിഥ്യയെ) ആസ്പദമാക്കി ഒരു ചിത്രപരമ്പര തയ്യാറാക്കി. 'അമണ' എന്നപേരില്‍ അവയുടെ പ്രദര്‍ശനവും കെങ്കേമമായി നടത്തി. ഇതിനകം നമ്മുടെ നവാഐതിഹ്യകഥയിലെ നായികക്ക് നാമകരണവും നടന്നുകഴിഞ്ഞിരുന്നു.  'നങ്ങേലി'യായി അവള്‍ നാവുകളില്‍ വളര്‍ന്നു പന്തലിച്ചു. ചേര്‍ത്തലയിലെ ആ പറമ്പില്‍ അവസാനമായി താമസിച്ചത് ഒരു ഈഴവ കുടുബമായിരുന്നതുകൊണ്ട്, നങ്ങേലി അവരുടെ ബന്ധുവായ ഈഴവ സ്ത്രീയായി കൊണ്ടാടപ്പെട്ടു. നങ്ങേലിയുടെ ഭര്‍ത്താവിനും പേരുകിട്ടി. ചിരുകണ്ടന്‍ അഥവാ കണ്ടപ്പന്‍. അവര്‍ക്കിരുവര്‍ക്കും, ദാമ്പത്യത്തില്‍ മക്കളില്ലായിരുന്നുവെന്ന് കഥക്ക് വിപുലീകരണം വരുന്നുത് ഈ ഘട്ടത്തിലാണ്. പറമ്പിലെ ഇപ്പോഴത്തെ താമസക്കാരെ നങ്ങേലിയുടെ പിന്‍ഗാമികളാക്കി പത്രങ്ങള്‍ സ്റ്റോറികള്‍ ചെയ്തു രംഗം കൊഴുപ്പിച്ചു.

കഥയെന്ന നിലയില്‍ യുക്തിഭദ്രമെന്നു തോന്നുന്ന ഈ ഐതിഹ്യ കഥനത്തില്‍ പറ്റിയ പരമാബദ്ധം, നായികയ്ക്കു നല്‍കപ്പെട്ട 'നങ്ങേലി' എന്ന പേരുതന്നെയാണ്. ജാതി വ്യവസ്ഥക്കെതിരെയും ചൂഷണത്തിനെതിരെയും ഒരു 'ഐക്കണ്‍' എന്ന നിലയില്‍ വികസിച്ചു വരുന്ന ഈ കഥയില്‍, പക്ഷേ, ഒരു ഈഴവ സ്ത്രീയ്ക്ക് 'നങ്ങേലി'യെന്ന പേര് അക്കാലത്ത് എങ്ങനെ ഉണ്ടായിവന്നുവെന്നത് കഥയുടെ യുക്തിയെ, അതിനകത്തുനിന്നുതന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം, തികഞ്ഞ യാഥാത്ഥിതികത കൊടികുത്തിയിരുന്ന അക്കാലത്തെ സാമൂഹികാന്തരീക്ഷത്തില്‍, ബ്രാഹ്മണപ്പെണ്‍കുട്ടികള്‍ക്കു മാത്രമേ നങ്ങേലി എന്ന പേര് നല്‍കപ്പെട്ടിരുന്നുളളൂ.(2) നമ്മുടെ കഥയില്‍ നായിക നമ്പൂതിരിപ്പെണ്ണല്ല, ഈഴവ സ്ത്രീയാണെന്നുറപ്പുമുണ്ട്.! നങ്ങലിക്കും കണ്ടപ്പനും മക്കള്‍ ഇല്ലായിരുന്നുവെന്ന അനുബന്ധ വിശദീകരണത്തോടെ, അവരുടെ പിന്‍തലമുറയെപ്പറ്റിയുളള, പില്‍ക്കാല അന്വേഷണത്തെ വിദഗ്ദ്ധമായി തടയുന്നതിനു പുറമേയാണിത്. ഭാര്യയുടെ 'ചിതയില്‍ച്ചാടി' ഭര്‍ത്താവ് സഹമരണം വരിച്ചതും കഥയില്‍ ചോദ്യത്തിന്‍റെ സാദ്ധ്യതയെ ഇല്ലാതാക്കി. സതിയെന്ന ദുരാചാരം കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യവും നുണക്കഥാ പ്രചാരകര്‍ വിസ്മരിക്കന്നുണ്ട്. എങ്കിലും, കഥാനായികയനുഭവിക്കുന്ന 'കടുത്ത ദാരിദ്ര്യം' നങ്ങേലിയോടുളള അനുതാപം വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍, ദേശീയ വിരുദ്ധമായി ഒരു മിത്തിനെ സമൃദ്ധമായി ഉപയോഗിക്കാനുളള പശ്ചാത്തലത്തില്‍,  കഥയെ സമര്‍ത്ഥമായി വളര്‍ത്തി വിടര്‍ത്തി.

'അമണ'യുടെ പ്രദര്‍ശന വിജയത്തെക്കുറിച്ചുളള വാര്‍ത്തകളിലൂടെ തിരുവിതാംകൂറില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ഒരു അത്യാചാരമെന്ന നിലയില്‍ മുലക്കരം വലിയ ചര്‍ച്ചയായി. നങ്ങേലിക്കഥ ദേശാതിര്‍ത്തികളെയും ഭേദിച്ച് ബി. ബി. സിയുടെ കാതിലുമെത്തി. ബി. ബി. സിയുടെ ഹിന്ദി ചാനലില്‍ മുലക്കരത്തെക്കുറിച്ചും നങ്ങേലിയെക്കുറിച്ചും വിവരണങ്ങളുള്‍പ്പെടുത്തി വലിയപ്രാധാന്യം നല്‍കി പരിപാടികള്‍ താമസംവിനാ സംപ്രേഷണം ചെയ്തു. എന്നാല്‍ ഇവിടെവരെ ആരും നങ്ങേലിയെന്ന മിഥ്യാകഥനത്തിലെ അയുക്തിയെക്കുറിച്ചും അവാസ്തവത്തെക്കുറിച്ചും ചോദ്യം ചെയ്തു കണ്ടില്ല.

ചിത്രകാരന്‍ മുരളിക്ക് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച ഒരു ബുളളറ്റിനില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കവിയൂര്‍ ബ്രാഞ്ചിലെ എം. എ വിജയന്‍ എഴുതിയ കുറിപ്പില്‍ നിന്നാണ്, നികുതിക്കെതിരെ മുലമുറിച്ചു നല്‍കിയ നങ്ങേലിയുടെ കഥ കിട്ടിയതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
എന്നാല്‍ 1937 ല്‍ പ്രസിദ്ധീകരിച്ച പ്രമുഖ ഗവേഷകന്‍ കെ. എല്‍. അനന്തകൃഷ്ണ അയ്യരുടെ 'ദി ട്രാവന്‍കൂര്‍ ട്രൈബ്സ് ആന്‍റ് ക്സ്റ്റ്സ്' എന്ന പുസ്തകത്തിലാണ്
ആദ്യമായി ഒരു സ്ത്രീ മുലയറുത്തു നല്‍കിയതിനെപ്പറ്റി പ്രതിപാദിച്ചിട്ടുളളത്. ആ വിവരണമാകട്ടെ, ഒരു മലയരയ സ്ത്രീയെക്കുറിച്ചുമാണ്.
മാത്രമല്ല, മലയരയ വിഭാഗത്തില്‍ത്തന്നെയുളള ഒരു പുരുഷന്‍ തലയറുത്തു നല്‍കിയതിനെപ്പറ്റിയും
അതേ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. തൊടുപുഴക്കടുത്തും പരിസരങ്ങളിലുമുളള മലയരയരുടെ ഇടയില്‍ നിലനിന്നതും പ്രചരിച്ചിരുന്നതുമായ ഒരു മിത്തായിരുന്നു ഇതെന്നും പുസ്തകം പറയുന്നു. ഇതേ പുസ്തകത്തില്‍ത്തന്നെയാണ് ആദ്യമായി തലക്കരം, മുലക്കരം എന്നിവയെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നതും. തലക്കരവും മുലക്കരവും തൊഴില്‍ നികുതിയാണെന്നും ആണ്‍ തൊഴിലാളികള്‍ ഒടുക്കേണ്ട നികുതിയാണ് തലക്കരമെന്നും പെണ്ണാളുടെ തൊഴില്‍നികുതിയാണ് മുലക്കരമെന്നും കെ. എല്‍ അനന്തകൃഷ്ണ അയ്യര്‍ വിശദീകരിക്കുന്നുണ്ട്. രണ്ടണയായിരുന്നു അക്കാലത്ത് നല്‍കേണ്ട നികുതിയെന്നും 'ട്രാവന്‍കൂര്‍ ട്രൈബ്സ് ആന്‍റ് കാസ്റ്റ്' രേഖപ്പെടുത്തുന്നു. ഈ കഥയുടെ ത്രെഡ് ഈഴവ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചാണ് പുതിയ കഥാപരിസരം സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം. ഒരുതരം കാരക്ടര്‍ മോര്‍ഫിംഗ് എന്നും വേണമെങ്കില്‍ ചിന്തിക്കാം.

പക്ഷേ, ഈ മിത്തുകളില്‍ നിന്നല്ല, മുലച്ചിപ്പറമ്പിന് ആ പേരു വന്നതെന്നതാണ് വസ്തുത. ചിലര്‍ കരുതും പോലെ, കേവലം ഇരുനൂറുവര്‍ഷത്തെ പാരമ്പര്യമല്ല, ആ പേരിനുളളത്. കേരളത്തിലെങ്ങും നിറഞ്ഞുനിന്ന 'അമ്മദേവതാരാധന'യുടെ ബാക്കിപത്രമെന്നോണം സമൂഹത്തില്‍ വേരുറച്ചുപോയ ഒരു പറമ്പു പേരായി മുലച്ചിപ്പറമ്പിനെ വിലയിരുത്തുന്നതില്‍ കൂടുതല്‍ യുക്തിയുണ്ട്. 'ഒറ്റമുലച്ചി' എന്നത് കണ്ണകി ആരാധനയുടെ മറ്റൊരു രൂപമാണ്. ചേര്‍ത്തലയിലെ ഇന്നത്തെ മനോരമക്കവലയില്‍ കാടും ചെടിപ്പടര്‍പ്പും പന്തല്‍ നാട്ടിയിരുന്ന പഴയകാലത്ത്, ചില നാട്ടോര്‍മ്മകളില്‍ ഒരു ദേവ്യാരാധനയുടെ അവശിഷ്ടങ്ങള്‍ ജീവിക്കുന്നുണ്ട്. അവിടെ, തലയുയര്‍ത്തിനിന്ന പനമരങ്ങളും ഏതാനും കല്ലുകളും പോയ നൂറ്റാണ്ടിന്‍റെ ഒടുവിലും ഉണ്ടായിരുന്നുവെന്ന അറിവനുഭവം തലമുറകളായി പങ്കുവെക്കപ്പെട്ടതിന്‍റെ ഓര്‍മ്മകള്‍ പേറുന്നവര്‍ ഇന്നും അവിടങ്ങളില്‍ പാര്‍ക്കുന്നുണ്ട്. ഒരുപക്ഷേ, കാളിയുടെ, കണ്ണകിയുടെ, അമ്മദേവതയുടെ ആരാധനാകേന്ദ്രമായിരുന്നു ചരിത്രത്തിനു കണ്ണെത്താത്ത ഒരുകാലത്ത് അവിടം എന്ന സൂചനയാണതു നല്‍കുന്നത്. പില്‍ക്കാലത്ത്, വ്രതമെടുത്ത പെണ്‍ വിശ്വാസക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയ പറമ്പിന്‍റെ തൊട്ടടുത്തുതന്നെ
ഒരു മഹാക്ഷേത്രം ഉയര്‍ന്നു വരികയും, തദ്ദേശവാസികളുടെ ആരാധനാ മൂര്‍ത്തിയായ ചേര്‍ത്തല കാര്‍ത്ത്യായനിയായി അത്  വളരുകയും ചെയ്യുന്നതിനു മുമ്പുളള ആദ്യത്തെ ആരാധനാ സങ്കേതവും ആയിരിക്കാനിടയുണ്ട്, ആ പറമ്പ്. ആ നിലക്ക് ബലിയും മറ്റും നിഷിദ്ധമല്ലാതിരുന്ന അവൈദികാരാധനാ കേന്ദ്രമായിരുന്നിരിക്കണം ഒരുകാലത്ത് ഇന്നത്തെ മുലച്ചിപ്പറമ്പ്. വ്രതം നോറ്റ്, മുടിയഴിച്ചുറഞ്ഞുതുളളി ആരവമിട്ടാര്‍ത്തുവരുന്ന ഒറ്റമുലച്ചികള്‍, വാളുകൊണ്ടു നെറ്റിയില്‍ സ്വയം വെട്ടിയും മുറിവേല്‍പ്പിച്ചും നിണം വാര്‍ത്തു കാവുതീണ്ടി തളര്‍ന്നു വീഴുന്ന വഴക്കങ്ങളും പാരമ്പര്യവും നാടുനീങ്ങിയിട്ടും അവയെപ്പറ്റിയുളള ഓര്‍മ്മകള്‍ പറമ്പുപേരില്‍ ഉറഞ്ഞു നിന്നു. ഒറ്റമുലച്ചിയായി കണ്ണകിയെ അവിടെ ആരാധിച്ചതിന്‍റെ അത്തരം നാട്ടോര്‍മ്മകളില്‍ നിന്നാവാം മുലച്ചിപ്പറമ്പ് എന്ന പറമ്പുപേര് പിന്നീട് നിത്യ വ്യവഹാരത്തിലേക്കു വരുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഏതാണ്ട് പുതിയ കാലത്ത്, അത് പുതിയ വ്യാഖ്യാനങ്ങളിലേക്ക് വികസിക്കുകയും, മുലച്ചിപ്പറമ്പിലെ 'മുല' അവയവം മാത്രമായിത്തീരുകയും ചെയ്തു. ഹിന്ദുവിരുദ്ധ ഐക്കണ്‍ എന്ന നിലയില്‍ ലിബറലുകളെന്നവകാശപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ടൂള്‍ ആയി അത് മാറുകയും ചെയ്തു.

ചേര്‍ത്തല പടിഞ്ഞാറേക്കു പോകുന്ന കുറുംപ്പങ്കുളങ്ങര ഒരു മുലച്ചിവീട് ഉണ്ട്. മാരാരിക്കുളം ക്ഷേത്രത്തിന് തെക്കുവശത്ത് മുലച്ചിപ്പറമ്പ് ഉണ്ട്. മനോരമക്കവലയില്‍ ശ്രീ. എ. കെ. ആന്‍റണിയുടെ വീട്ടുപറമ്പിനടുത്ത പുരയിടം മുലച്ചിപ്പറമ്പ് ആണ്. കുട്ടനാട്ടില്‍ മങ്കൊമ്പില്‍ മുലച്ചിപ്പറമ്പ് ഉണ്ട്.


'സത്യത്തിൽ ഇതൊരു കെട്ടുകഥയാണ്. ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പിൻബലം ഇതിനില്ല. മുലച്ചിപ്പറമ്പ് ചേർത്തലയിൽ ഒന്നിലേറെയുണ്ട്. അവിടെയെല്ലാം നങ്ങേലി മാർ മുല മുറിച്ചിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല. നങ്ങേലിയുടെ വീട് നിന്നിരുന്ന സ്ഥലത്ത് ഒരു കാവ് ഉണ്ടായിരുന്നു.ഒരു ദേവതയായിരുന്നു അവിടുത്തെ പ്രതിഷ്ഠയെന്ന് കേട്ടിട്ടുണ്ട്. മനോരമക്കവലയ്ക്കടുത്താണ് ഇത്. മനോരമക്കവലയെന്ന പേര് വരും മുൻപ് ഈ കവലയുടെ പേര് വടക്കേ അങ്ങാടിക്കവലയെന്നായിരുന്നു. മനോരമയുടെ സബ് ഓഫീസ് ഇവിടെ പ്രവർത്തിച്ചിരുന്നതിനാലാണ് ഈ പേര് വീണത്. ഇപ്പോൾ അത് അവിടെയില്ല. മനോരമയുടെ ഓഫീസ് വരും മുൻപ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി കോൺഗ്രസ് ഓഫീസായിരുന്നു. ഞാൻ ചരിത്രത്തിന്റെ പല വഴിക്കു സഞ്ചരിച്ചിട്ടും നങ്ങേലിയുടെ ജീവിതത്തെ കാണാൻ കഴിഞ്ഞില്ല. ഇത് ഒരു കൽപ്പിത കഥ മാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണങ്ങൾ എന്നെ എത്തിച്ചത്' - ചരിത്രാന്വേഷിയും കോളമിസ്റ്റുമായ സാജു ചേലങ്ങാട് എഴുതുന്നു.

ചേര്‍ത്തല നഗരത്തിന്‍റെ ഭരണം കോണ്‍ഗ്രസ്സ് മുന്നണിയ്ക്കാണ്. നങ്ങേലി സ്മാരകമായി പണിതുയര്‍ത്തുന്ന ചത്വരം കയ്യടക്കി തങ്ങളുടേതാക്കാന്‍ സി. പി. എം. ഇതിനിടയില്‍ നടത്തുന്ന നീക്കത്തില്‍ അമര്‍ഷമുളളവര്‍ കോണ്‍ഗ്രസ്സിലുണ്ട്. നങ്ങേലിക്കഥയുടെ ചരിത്ര സാധുതയെ ചോദ്യം ചെയ്യാന്‍ അവര്‍ മുന്നോട്ടു വന്നു. അതിന്‍റെ പ്രതിഫലനമാണ് ചരിത്രകാരന്മാര്‍ക്കുളള കത്തായി പരിണമിച്ചത്.

ഡോ. എം. ജി. എസ്സ് നാരായണന്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. എം. ജി. ശശിഭൂഷണ്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് കത്തയച്ചു. അതില്‍ എം. ജി. ശശിഭൂഷണ്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ മറുപടി അയച്ചു. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു അവരുടെ മറുപടിയുടെ ചുരുക്കം.

മറ്റുരണ്ടുപേരും മറുപടി അയച്ചില്ല. അവര്‍ക്കിരുവര്‍ക്കും മറുപടി എഴുതാന്‍ താല്പര്യമില്ലാത്തതുകൊണ്ടോ, അതേപ്പറ്റി അറിയാത്തതുകൊണ്ടോ ആവണം അതിനു മുതിരാതിരുന്നത്.

മുലച്ചിപ്പറമ്പിന്‍റെ നിലവില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഐതിഹ്യത്തില്‍ / നാട്ടു വ്യവഹാരത്തില്‍ കണ്ണകിയുടെ പേര് പ്രത്യക്ഷത്തില്‍ വേണമെന്ന് നിര്‍ബന്ധമില്ല. പ്രാചീന കാലത്ത് ഒറ്റമുലച്ചിയെ ആരാധന നടത്തുകയും, പില്‍ക്കാലത്ത് അവിടം അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാട്ടു വ്യവഹാരത്തില്‍ ആ പറമ്പ് മുലച്ചിപ്പറമ്പാവുന്നത് സ്വാഭാവികമാണ്. ടോപ്പോണിമിയുടെ രീതിശാസ്ത്രയുക്തിക്ക് എളുപ്പത്തില്‍ അത് വിശദീകരിക്കാനാവും. പണ്ട്, കരിങ്കാളിയെ ആരാധിച്ചിരുന്ന പറമ്പ് പില്‍ക്കാലത്ത് കരിങ്കാളിയത്ത്, കരിങ്കാളയ്യത്ത് എന്നൊക്കെ ആയിത്തീരുന്നതുപോലെയാണിതും. വേലന്‍റയ്യത്തും മൂര്‍ത്തിയയ്യത്തും പതിയാന്‍റയ്യത്തും കൊല്ലമ്പറമ്പിലും കണിയാന്‍ പറമ്പിലും, വേലമ്പറമ്പിലും മൂശാരിപ്പറമ്പിലുമൊക്കെ ഇത്തരം ചില അധിവാസങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍, കാണാം.

കോഴിക്കോട് മിഠായിത്തെരുവിന് (Sweet Meet Street) ആ പേരുവന്നതിനെപ്പറ്റി  നാട്ടുകാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. അതേപ്പറ്റി നിലവിലെ പുരാവൃത്തം വിദേശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തെരുവിലെത്തിയ ഏതോ സായിപ്പിന്‍റെ കണ്ണില്‍ തെരുവില്‍ കച്ചവടക്കാര്‍ ഹല്‍വ മുറിക്കുന്നത് പെട്ടുവത്രേ. ഹല്‍വ മുറിക്കുന്നത് മാംസം മുറിക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നിപോലും. അങ്ങനെയാണ് അയാള്‍ മിഠായിത്തെരുവിനെ 'സ്വീറ്റ് മീറ്റ് സ്ട്രീറ്റ്' എന്ന് വിളിക്കാനിടയായതത്രേ.

എന്നാല്‍, വാസ്തവമെന്താണ്.? Sweet meet എന്ന ഇംഗ്ലീഷ് വാക്കിന് മധുര പലഹാരം, മിഠായി എന്നുതന്നെയാണ് എല്ലാ ഇംഗ്ലീഷ് നിഘണ്ടുക്കളിലുമുളള അര്‍ത്ഥം. പക്ഷേ, കഥ മെനയാനുളള നമ്മുടെ സ്വാഭാവിക കൗതുകം sweet meet നെ ഇറച്ചിയാക്കി പരിവര്‍ത്തിപ്പിച്ചു. അതിന്മേല്‍ ഭാവനയുടെ അടവിരിയിച്ചു. മുലച്ചിപ്പറമ്പ് അത്തരം ഭാവനാവിലാസത്തിന്‍റെ ഉത്തമോദാഹരണമാണ്.

200 വര്‍ഷം അധികം ദൂരമല്ല, ചരിത്രത്തില്‍. ലോകവിജ്ഞാനീയത്തില്‍  പതിനായിരക്കണക്കിന് വര്‍ഷത്തെ ചരിത്രം നാം ശേഖരിച്ചിട്ടുണ്ട്. അപ്പോള്‍, മുലമുറിച്ചു കാഴ്ചവെച്ച 'നങ്ങേലി സംഭവം' യഥാര്‍ത്ഥത്തില്‍ ചേര്‍ത്തലയില്‍ത്തന്നെ നടന്നിരുന്നുവെങ്കില്‍, എഴുത്തും അച്ചടിയും സജീവമായ ആ കാലത്ത്, ഹിന്ദുമതത്തിലെ ന്യൂനതകള്‍ തേടിപ്പിടിച്ച് മതംവില്‍ക്കുന്നവര്‍ സജീവമായിരുന്ന കാലത്ത്, അത്തരം ഒരു സംഭവം തീര്‍ച്ചയായും രേഖപ്പെടുമായിരുന്നു.

ഹിന്ദു മതത്തിനുമേല്‍ കപോല കല്പിതകഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടാണ് മത സാമ്രാജ്യത്തം ഭാരതീയ സമൂഹത്തിലേക്ക് വേരുകളാഴ്ത്തി തുടങ്ങിയത്. പാമ്പിനെയും പഴുതാരയെയും കുരങ്ങനെയും ആരാധിക്കുന്ന കാടന്മാരായിരുന്നു പാശ്ചാത്യര്‍ക്ക്, പലപ്പോഴും, നാം. അതുകൊണ്ടാണ് പുതുവിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍, വീട്ടുവളപ്പിലെ കാവുകളെ വെട്ടിവെളുപ്പിക്കുന്നതും കുളങ്ങള്‍ നികത്തുന്നതും തറവാടുകള്‍ പൊളിക്കുന്നതും പുത്തന്‍ സംസ്കാരവും പരിഷ്കാരവുമായി നാം തെറ്റിദ്ധരിച്ചത്. ഇപ്പറഞ്ഞതിനര്‍ത്ഥം, ഭൂതകാലചര്യകളില്‍ നമ്മുടെ പൂര്‍വ്വികര്‍ ശരികളുടെ പൂര്‍ണ്ണതയില്‍ വര്‍ത്തിച്ചുവെന്നല്ല. തീര്‍ച്ചയായും അവരുടെ പ്രവൃത്തികള്‍ നെറികേടുകളുടെ സീമകളെ അതിലംഘിക്കുകതന്നെ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ ചെയ്തതിനേക്കാള്‍ വലിയകുറ്റം ആ സമൂഹത്തിനുമേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നതും വാസ്തവമാണ്.

കേരളചരിത്ര സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങളിലോ, വിദേശികളുടെ സഞ്ചാരക്കുറിപ്പുകളിലോ, മിഷനറി രേഖകളിലോ ഇതുവരെ പ്രത്യക്ഷപ്പെടാത്ത
മുലച്ചിപ്പറമ്പിന്‍റെ പേരില്‍ പ്രചരിച്ചുകൊണ്ടിരുന്ന മിഥ്യകളുടെ നീര്‍ക്കുമിളകളെയാണ് ഇപ്പോള്‍ ജനപഥത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രിയുടെ ജെന്‍റര്‍ ഉപദേഷ്ടാവായ ഡോ. ടി. കെ. ആനന്ദി ഉടച്ചുകളയുന്നത്. തീര്‍ച്ചയായും അത് സംവാദം ആവശ്യപ്പെടുന്നുണ്ട്.
___________________________________
1. 'മുലച്ചിപ്പറമ്പും' 'നങ്ങേലിയും'.. ചരിത്രത്തില്‍ ചേര്‍ത്തലക്ക് ജീവന്‍റെ തുടിപ്പ് - കെ. ആര്‍ സേതുരാമന്‍ (മാതൃഭൂമി, 2007 മാര്‍ച്ച് 8, വ്യാഴാഴ്ച)


ചേര്‍ത്തല: സ്ത്രീ ശാക്തീകരണത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒരു വനിതാദിനംകൂടി കടക്കുമ്പോള്‍ ചേര്‍ത്തലയ്ക്ക് ചരിത്രപ്രാധാന്യമേറുന്നു.

രാജഭരണകാലത്തുണ്ടായിരുന്ന മുലക്കരം നിര്‍ത്തലാക്കാന്‍ കാരണമായ വിപ്ലവം നടന്നത് ഈ മണ്ണിലായിരുന്നു - ചേര്‍ത്തല നഗരത്തിലെ മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്ന ഈ മണ്ണില്‍.

ചരിത്രത്തില്‍ ജീവന്‍റെ തുടിപ്പുമായി ഇന്നും ജീവിക്കുന്ന നങ്ങേലിയെന്ന സ്ത്രീയെ പക്ഷേ സ്ത്രീ സംഘടനകളും സ്ത്രീപക്ഷവാദികളും അധികം ഓര്‍ക്കാറില്ല. ഇതില്‍ വേദനിക്കാതെ നങ്ങേലിയുടെ അഞ്ചാം തലമുറ ഇന്നും ജീവിക്കുന്നു.

താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാറ് മറയ്ക്കണമെങ്കില്‍ കരം നല്‍കണമെന്ന വ്യവസ്ത നിലനിന്നിരുന്ന കാലം. ചേര്‍ത്തല വടക്കേ അങ്ങാടിക്കു സമീപത്തെ വീട്ടിലെ സ്ത്രീയായ നങ്ങേലി തന്‍റെ മാറു മറച്ചു. അതിസുന്ദരിയായ സ്ത്രീ മാറുമറച്ച വിവരമറിഞ്ഞ പ്രവൃത്തിയാര്‍ (ഇന്നത്തെ വില്ലേജ് ഓഫീസര്‍) കരം പിരിക്കാന്‍വീട്ടിലെത്തി. തൊട്ടുകൂടായ്മയുംതീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന സമയം. നങ്ങേലി നിലവിളക്കു കത്തിച്ചു വെച്ചു. വിളക്കിനു മുന്നില്‍ ഇലയിട്ടശേഷം അകത്തേക്കുകയറി. കരപ്പണം എടുക്കാന്‍ പോയതാണെന്നു ധരിച്ച പ്രവൃത്തിയാര്‍ക്കു മുന്നില്‍ തന്‍റെ ഒരു മാറിടം മുറിച്ചുവെച്ചുകൊണ്ടാണ് മുപ്പത്തിയഞ്ചു വയസ്സുളള നങ്ങേലി പ്രതികരിച്ചത്.

ചോരവാര്‍ന്ന് നങ്ങേലി മരണത്തെ വരിച്ചു. വൈകിട്ട് നങ്ങേലിയുടെ മൃതദേഹം ചിതയില്‍ വെച്ചപ്പോള്‍ ഭര്‍ത്താവായ കണ്ടപ്പന്‍ ഭാര്യയുടെ ചിതയില്‍ച്ചാടി ആത്മാഹുതിചെയ്തു. ചരിത്രത്തില്‍ സതിയനുഷ്ഠിച്ച ഏകഭര്‍ത്താവാകാം കണ്ടപ്പന്‍. എന്തായാലും ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ അറിഞ്ഞു. നങ്ങേലി മരിച്ച പിറ്റേന്നുതന്നെ രാജാവ് മുലക്കരം നിര്‍ത്തലാക്കുകയും ചെയ്തു. ഇതൊക്കെ ചരിത്ര പുസ്തകങ്ങളും സാക്ഷ്യപ്പെടുത്തുന്നു.


സാമൂഹിക അനീതിക്കു നേരെ ഒരു സ്ത്രീ ഉയര്‍ത്തിയ ഏറ്റവും വിപ്ലവകരമായ സമരം തന്നെയായിരിക്കുമിത്.  എന്തായാലും നങ്ങേലി മരിച്ചുവീണമണ്ണ് അന്നുമുതല്‍ മുലച്ചിപ്പറമ്പ് എന്നറിയാന്‍ തുടങ്ങി. പിന്നീട് ഈ സ്ഥലം (മുലച്ചിപ്പറമ്പ്) വിറ്റ് പിന്മുറക്കാര്‍ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറി. ചേര്‍ത്തല വടക്കേ അങ്ങാടിക്ക് തൊട്ടു കിഴക്ക്-വടക്കുഭാഗത്ത് ഇന്നും മുലച്ചിപ്പറമ്പ് എന്ന നാമത്തില്‍ ഈ സ്ഥലം അറിയപ്പെടുന്നു.

നങ്ങേലിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ലീല ഇന്നും ചേര്‍ത്തല നഗരാതിര്‍ത്തിക്കുളളില്‍ താമസിക്കുന്നു. നഗരസഭ എട്ടാം വാര്‍ഡ് നെടുമ്പ്രക്കാട്ട് വെളിയില്‍ വീട്ടില്‍ ലീലയ്ക്ക് ഇന്ന് 61 വയസ്സായി. പറഞ്ഞു കേട്ട ഓര്‍മ്മകള്‍ വെച്ചുകൊണ്ട് ഇവര്‍ പറയുന്നു: 'അമ്മയായ നാരായണി തന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് മുലച്ചിപ്പറമ്പ് വിറ്റ് ഇപ്പോള്‍ താമസിക്കുന്ന നെടുമ്പ്രക്കാട്ടേക്ക് പോന്നത്. അമ്മ പറഞ്ഞാണ് മുലച്ചിപ്പറമ്പിന്‍റെയും നങ്ങേലിയുടെയും ഒക്കെ കഥകള്‍ കേട്ടത്'. അമ്മയുടെ അമ്മ (അമ്മൂമ്മ)യുടെ പേര് ചക്കി എന്നായിരുന്നു എന്നും ലീല പറയുന്നു.                      
നങ്ങേലിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട തനിക്കും മുലച്ചിപ്പറമ്പിന്‍റെ ഒരു വിഹിതം കിട്ടിയിരുന്നതായി ഇവര്‍ പറയുന്നു. ചരിത്രത്തില്‍ ഒരു സ്ത്രീ നടത്തിയ ധീരോദാത്ത പ്രവൃത്തി പക്ഷേ എല്ലാവരും മറക്കുന്നു - കുറിയേടത്ത് മനയിലെ താത്രിക്കുട്ടി എന്ന അന്തര്‍ജ്ജനത്തെ സ്മാര്‍ത്തവിചാരം ചെയ്തകാര്യം പാടിനടക്കുന്ന സ്ത്രീ സംഘടനകള്‍ പോലും.              
മുലച്ചിപ്പറമ്പും നങ്ങേലിയും വാണിരുന്ന ചേര്‍ത്തലയ്ക്ക് ചോരചിന്തിയ ഒരു വിപ്ലവത്തിന്‍റെ മണമുണ്ട്. അതില്‍ മരണം വരിച്ച നങ്ങേലിയാകട്ടെ ഇന്നും ചരിത്രത്തില്‍ ജീവന്‍റെ തുടിപ്പുമായി നില്‍ക്കുകയും ചെയ്യുന്നു.

2. നമ്മുടെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുളള പ്രസിദ്ധമായ ഈഴവ കുടുബമാണ് ആലുംമൂട്ടില്‍ ചാന്നാരുടേത്. മധ്യതിരുവിതാംകൂറില്‍ ആദ്യമായി കാറു വാങ്ങിയത് അവരായിരുന്നു. കൊട്ടാര സദൃശമായ ആലുംമൂട്ടില്‍ മേട ഇന്നും അവിടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്നതു കാണാം. ആ മാളിക, അവരുടെ ഭൂതകാലപ്രതാപത്തെ യും പ്രൗഢിയെയും നിശബ്ദമായി വിളിച്ചോതിക്കൊണ്ട് ഹരിപ്പാട് മാവേലിക്കര റോഡില്‍ മുട്ടം ജംങ്ഷനില്‍ നിലനില്‍ക്കുന്നുണ്ട്. 'ആലുംപോയി മൂടുംപോയി / ആലുംമൂട്ടില്‍ ചാന്നാരും പോയി' എന്നൊരു ശൈലിതന്നെ അവരുടെ സാഭവബഹുലമായ ജീവിതം ഓണാട്ടുകരഭാഷക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഒരാളുടെ രാജകീയമായ പതനത്തെ കുറിക്കുവാന്‍ ആളുകള്‍ ആ ശൈലി ഇന്നും ഉരുക്കഴിക്കുന്നു.

ആലുംമൂട്ടില്‍ തറവാട്ടിലെ കഴിഞ്ഞ മുന്നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന 'പാദപ്പലകകള്‍' എന്ന കുടുംബചരിത്രം പതിനേഴാം നൂറ്റാണ്ടുമുതലുളള ഈഴവരുടെ പേരുകളെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു. 'ആലുംമൂട്ടില്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് സ്ഥിരമായി മാതേവന്‍, കൊച്ചുകുഞ്ഞ്, കൃഷ്ണന്‍, കൊച്ചുകൃഷ്ണന്‍, കേശവന്‍, കുഞ്ഞുരാമന്‍,  പത്മനാഭന്‍ തുടങ്ങിയവയും സ്ത്രീകള്‍ക്ക് കാളി, കൊച്ചിക്ക, ഉമ്മിണി, മാമ്മാ, മേച്ചി തുടങ്ങിയവയും ആയിരുന്നു' (പാദപ്പലകകള്‍, എം. രാധാകൃഷ്ണന്‍ ആലുംമൂട്ടില്‍, പേജ് 13, 2006)
•••

ഹരികുമാര്‍ ഇളയിടത്ത്

https://www.facebook.com/105301054215786/posts/111387923607099/

Comments