വൈക്കം സത്യഗ്രഹ സമരവും ഗുരുദേവനും
വൈക്കം സത്യഗ്രഹ ശതാബ്ദിക്കിടയിലെ രണ്ടു പെരുംനുണകൾ
മഹാന്മാരെയും മഹാപ്രതിഭകളെയും ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും സ്വാഭാവികമാണ്. പണ്ടും ഇന്നും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്, സംഭവിക്കാറുണ്ട്. അവയിൽ പലതും വാസ്തവം കലർന്നതായിരിക്കുകയും ചെയ്യും. എന്നാൽ, സത്യസന്ധമായ പശ്ചാത്തലത്തിൽ ഭാവനയുടെ അതിപ്രസരം പുരണ്ട കഥകളുടെ ആഖ്യാനങ്ങളും അത്തരം ആളുകളുടെ പേരിൽ പ്രചരിക്കപ്പെടാറുണ്ട്. വ്യക്തികളുടെ പേരിൽമാത്രമല്ല, ചരിത്ര സംഭവങ്ങളുടെ പേരിലും വാസ്തവമെന്നു തോന്നുംവിധമുള്ള അവാസ്തവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. എന്നല്ല, പിൽക്കാലത്ത് അവയെല്ലാം വസ്തുതാപരമായ വിവരണങ്ങളാണെന്ന്, ചരിത്രമാണെന്നെണ്ണി പിൽക്കാല ജനത കൊണ്ടാടുന്നതും സ്വാഭാവികമാണ്. മാത്രമല്ല, പിൽക്കാലത്ത് അവയിൽ പലതും തികഞ്ഞ ചരിത്ര വസ്തുതകളാണെന്ന വിലയിരുത്തലോടെ, അതിന്മേൽ ഉപന്യാസങ്ങൾ എഴുതിയും പ്രസംഗിച്ചും പണ്ഡിതരാകുന്നവർവരെയുണ്ട്. കൃത്യമായ വിശദാംശങ്ങളോ രേഖപ്പെടുത്തലുകളോ ഇല്ലാത്ത ഇത്തരം സംഭവങ്ങളുടെ മേൽ അത്തരം പ്രസംഗകരുടെയും എഴുത്തുകാരുടെയും ഭാവന വികസിച്ച് വിജ്രംഭിതമാകുന്നതു ഫിക്ഷനെഴുത്തുകാരെയും വിസ്മയിപ്പിക്കും. എന്നല്ല, എത്രമേൽ ഇത്തരം കൽപിത കഥകൾ യുക്തിസഹമായി അവതരിപ്പിക്കാൻ കഴിയുന്നുവോ അത്രമേൽ അവർ ചരിത്രകാരന്മാരായി വാഴ്ത്തപ്പെടുകയും ചെയ്യുമെന്നതാണു സമീപകാലാനുഭവം.
ചരിത്രത്തിലുടനീളം പരിശോധിച്ചാൽ ഇത്തരം കല്പിത കഥാഖ്യാനങ്ങൾ അഥവാ 'ഫിക്ഷനൈസ്ഡ് നരേറ്റീവ്സ്' കണ്ടെത്താൻ കഴിയും. പുന്നപ്ര വയലാർ സമര നായകനായി അച്യുതാനന്ദനെ വാഴ്ത്തുന്നതും, ലോകത്തിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായി ഇ.എം.എസിനെ അവതരിപ്പിച്ചിരുന്നതുമൊക്കെ ഇത്തരം വ്യാജാഖ്യാനങ്ങളുടെ ശ്രദ്ധേയങ്ങളായ ഉദാഹരണങ്ങളാണ്.
ചരിത്രത്തിൽ ഇങ്ങനെ എത്രയെത്ര നുണകളാണ് സത്യങ്ങളെന്നവണ്ണം പ്രചരിപ്പിച്ചു സ്ഥാപിച്ചിരിക്കുന്നത്. തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതും അവകാശങ്ങളെല്ലാം നേടിയെടുത്തതും തങ്ങളാണെന്ന് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാലങ്ങളായി അവകാശപ്പെടുകയും അണികളെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, ദിവസത്തിൽ എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന ആശയം നിയമംമൂലം നടപ്പിൽ വരുത്തിയത് ഡോ. ബി.ആർ അംബേദ്കറാണ്. അക്കാലത്ത് അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തിയവരാണ് പിന്നീട് അതിന്മേൽ അവകാശവാദം ഉന്നയിക്കുന്നവർ എന്നതാണ് വാസ്തവം. ഇ.എസ്സ്.ഐ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പ്രസവാവധി സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്നിവയെല്ലാം നിയമാനുസൃതമാക്കിയതും നടപ്പാക്കിയതും ഡോ. അംബേദ്കറാണെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്.
ജനങ്ങളുടെ അജ്ഞതയെയും അറിവില്ലായ്മയെയും മുതലെടുത്താണ് ഇത്തരം നുണകൾ സമൂഹത്തിൽ നിരന്തരം നട്ടുപിടിപ്പിച്ചിരുന്നത്. ഇന്നും അതിനൊട്ടും കുറവു സംഭവിച്ചിട്ടില്ല. 'മുലച്ചിപ്പറമ്പിലെ മുലമുറിച്ച നങ്ങേലി'യും, 'ഈഴവരെ കൂട്ടക്കൊലചെയ്ത ദളവാക്കുള'വുമൊക്കെ സമൂഹത്തിൽ ഇന്നും പാകിമുളപ്പിക്കുന്ന അത്തരം ദുരാഖ്യാനങ്ങളുടെ സജീവ സാന്നിധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. 'വൈക്കത്തെ ഗുരുനിന്ദാ കഥ'യാണ് അതിൽ ഏറ്റവും ഒടുവിലത്തേത്.
Comments
Post a Comment