ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

ചരിത്രത്തിലെ സമാനതകളില്ലാത്ത അന്ത്യം 

•• 
വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക.! ചരിത്രത്തില്‍ അത്തരം ഒരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നു. ശത്രുപക്ഷത്തിനൊപ്പംനിന്ന് നായകനെ അപ്രതീക്ഷിതമായി ആക്രമിക്കുന്ന ഒരു ഉറ്റബന്ധുവിന്‍റെ കൊടുംചതിയുടെ കഥയാണത്. ഏതാണ്ടതിനു സമാനമായ ദുര്‍വ്വിധിക്കിരയായ ഒരു വീര സിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. അതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ, ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി 3-ന് 148 വര്‍ഷം തികയുകയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധിയായ പോരാട്ടങ്ങള്‍ അക്കാലത്തും അതിനുമുമ്പും തീര്‍ച്ചയായും കേരള പരിസരത്ത് നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, മുഷ്കായോ, അഹങ്കാരമായോ, തന്‍റേടമായോ, വ്യവസ്ഥിതിക്കു നേരേയുള്ള കടന്നു കയറ്റമായോ മാത്രമായിരിക്കും അന്നത്തെ സമൂഹം വിലയിരുത്തിയിട്ടുണ്ടാകുക. പലവിധ കാരണങ്ങള്‍കൊണ്ട് ചരിത്രം അടയാളപ്പെടുത്താതെ പോയ അത്തരം ഒട്ടനവധി പോരാളികള്‍ പലകാലങ്ങളിലൊഴുക്കിയ  കണ്ണീരിന്‍റെയും വിയര്‍പ്പിന്‍റെയും ചോരയുടെയും ആകെത്തുകയാണ് കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത്. അത്തരം ഒറ്റയാള്‍പ്പോരാട്ടങ്ങളെ സാമൂഹികമായ പരിവര്‍ത്തനത്തിനുതകുംവിധം വഴിതിരിച്ചതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രത്തില്‍ വ്യതിരിക്തവ്യക്തിത്വമാക്കുന്നത്.

ആരാണ് പണിക്കര്‍?

മധ്യതിരുവിതാംകൂറിലെ ഈഴവരിലെ ഒരു വിഭാഗമാണ് പണിക്കര്‍ എന്നപേരിലറിയപ്പെടുന്നത്. ചേര്‍ത്തല, പന്തളം ഭാഗങ്ങളില്‍ അവര്‍ വ്യാപിച്ചിരുന്നു. നായര്‍, ഗണക, വിശ്വകര്‍മ്മ, നായാടി, ക്രൈസ്തവ തുടങ്ങിയ പല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പണിക്കര്‍ എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. വ്യക്തികള്‍ക്കു നല്‍കുന്ന ബഹുമാന സൂചകമായിരുന്നു ഈ സ്ഥാനപ്പേര്. എങ്കിലും, മതപ്രചാരകനായ റവ. സാമുവല്‍മെറ്റീര്‍ 'ഞാന്‍ കണ്ട കേരളം' എന്നകൃതിയില്‍ രേഖപ്പെടുത്തിയതനുസരിച്ച്, കായംകുളത്തിനു വടക്കോട്ട് ഈഴവരിലെ 'പണിക്കര്‍'ക്ക് സാമൂഹികമായി ചില ഔന്നത്യങ്ങളും മേന്മകളുണ്ടായിരുന്നു. ഈഴവ വിഭാഗത്തിലെ പൗരോഹിത്യമുള്ള വിഭാഗമായിരുന്നു അവര്‍. അദ്ദേഹം എഴുതുന്നു: 'ഈ ജാതിക്കാരിലെ ഒരു പുരോഹിതനെയാണ് അങ്ങനെ വിളിക്കുന്നത്' (ഞാന്‍കണ്ട കേരളം, സാമുവല്‍ മെറ്റീര്‍, വിവ. എംഎന്‍ സത്യാര്‍ത്ഥി, പേജ് 129, കേ.ഭാ.ഇ, 2013).







പ്രമുഖ നരവംശശാസ്ത്ര പഠിതാക്കളും സര്‍വ്വകലാശാല അദ്ധ്യാപകരുമായ ഫിലിപ്പോ ഒസാമ (സസ്സെക്സ് യൂണിവേഴ്സിറ്റി മുന്‍ വകുപ്പ് മേധാവി), കരോലിന്‍ ഒസ്സാമ (ലണ്ടന്‍ യൂണിവേഴ്സിറ്റി) ദമ്പതികള്‍ ചേര്‍ന്നെഴുതിയ 'കേരളത്തിലെ സാമൂഹിക ചലനാത്മകത: ആധുനികതയും സ്വത്വവും സംഘര്‍ഷത്തില്‍' (2000)(1) എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, സമൂഹത്തിലെ പുരോഗമനപരവും ചലനാത്മകവുമായ വശങ്ങളെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 'ഫ്ലെക്സിബിള്‍' സമൂഹമായിരുന്നു അവര്‍. അതുകൊണ്ടുതന്നെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ കൊടിയ ജാതിക്കുശുമ്പുകള്‍ക്കിടയിലും കൃഷിയിലും വ്യവസായത്തിലും മേല്‍ക്കൈ നേടാന്‍ അവര്‍ക്കായി. ഈഴവരുടെ അലസതയില്ലാത്ത അദ്ധ്വാന ശീലത്തെക്കുറിച്ചും സാമൂഹ്യമായും ധനപരമായും ഉയരാനുള്ള താല്പര്യത്തെക്കുറിച്ചും സൂചിപ്പിക്കുന്ന മെറ്റീര്‍ ഇങ്ങനെ കുറിക്കുന്നു: 'ഈഴവര്‍ക്ക് സ്വന്തമായി കൃഷിയിടങ്ങളുണ്ട്. അധ്വാനശീലരായ ഇവര്‍ മറ്റുള്ളവരുടെ സ്ഥലം കടമെടുത്ത് കൃഷി ചെയ്യാറുണ്ട്' (ധര്‍മ്മഭൂമി, പേജ് 38). കൂടാതെ വൈദ്യം, ആയോധനം എന്നിവയിലും അവര്‍ മികവു കാട്ടിയിരുന്നു. കേരളത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഈഴവരുടെ നില മധ്യതിരുവിതാംകൂറില്‍ അത്രമേല്‍ പരിതാപകരവുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഥാപുരുഷന്‍ കൊല്ലവര്‍ഷം 1000 -ാം മാണ്ട് ധനു 27-ാം തീയതി (1825 ജനുവരി 7) പുണര്‍തം നക്ഷത്രത്തില്‍ ജനിക്കുന്നത്.
മാതാപിതാക്കളും കുടുംബവും
കായംകുളം എരുവ കുറ്റിത്തറയില്‍ ഗോവിന്ദപ്പണിക്കരായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. കായംകുളം രാജാവിന്‍റെ എരുവയിലെ കൊട്ടാരത്തിനു വിളിപ്പാടകലെയായിരുന്നു അവരുടെ താമസം. കളരിയിലും കയര്‍ വ്യവസായത്തിലും അവര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്നു. രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായിരുന്ന എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അവര്‍ക്ക് ചില അനുഷ്ഠാനപരമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എരുവ ക്ഷേത്രത്തിലെ വിഷുവുത്സവത്തിന് കിഴിപ്പണം വെയ്ക്കുന്നതും ഉത്സവത്തിന് കൊടിക്കയര്‍ നല്‍കുന്നതും കുറ്റിത്തറയില്‍ നിന്നായിരുന്നു. 

മധ്യതിരുവിതാംകൂറില്‍ ഈഴവരെ ബഹുമാനത്തോടെ അച്ഛന്‍ എന്ന് വളിക്കുക പതിവായിരുന്നു. പ്രതാപിയായ ആറാട്ടുപുഴ വലിയകടവില്‍ പെരുമാളച്ഛന്‍റെയും മാവേലിക്കര കുന്നം നടുവിലെ വീട്ടില്‍ കുഞ്ഞിക്കയുടെയും മൂത്തമകള്‍ തേയി(1) (തേവി / ദേവി) ആയുരുന്നു ഗോവിന്ദപ്പണിക്കരുടെ ഭാര്യ. സ്വന്തം പായ്ക്കപ്പലുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയിരുന്ന ധനികനായിരുന്നു പെരുമാളച്ഛന്‍. അദ്ദേഹത്തിന്‍റെ ഭവനമായ ആറാട്ടുപുഴ മണിവേലില്‍ വീട്ടിലാണ് കൊച്ചുവേലായുധന്‍ ജനിക്കുന്നത്. പ്രസവിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പേ തേവിയമ്മ മരിച്ചതിനാല്‍ അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ വളര്‍ത്തിയത്‌. ബ്രാഹ്മണ രാജാക്കന്മാര്‍ ഭരണം നടത്തിയിരുന്ന ഇടപ്പള്ളി രാജ്യത്തിന്‍റെ ഭാഗമായിരുന്നു അക്കാലത്ത് തൃക്കുന്നപ്പുഴയും ആറാട്ടുപുഴയും മറ്റും. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബ പൂജാരി (family priest) എന്ന നിലയിലായിരുന്നു അവര്‍ അറിയപ്പെട്ടത് (റവ. സാമുവല്‍ മെറ്റീര്‍, ധര്‍മ്മഭൂമി, പേജ് 19, NBS, 2017). ധനികനും ആയോധനത്തില്‍ പ്രമാണിയുമായിരുന്ന വലിയകടവില്‍ പെരുമാളച്ഛന്‍റെ ചെറുമകന് വേലായുധന്‍ എന്നപേരു നല്‍കിയത് ഇടപ്പള്ളി കൊട്ടാരത്തിലെ മഹാദേവന്‍ നമ്പൂതിരി ആയിരുന്നുവെന്ന് കീരിക്കാട്ടെ അറക്കല്‍ ദേവീക്ഷേത്രം-കുടുംബ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു (വാസുദേവന്‍ നാണു ചാന്നാര്‍).(3) പുണര്‍തം നക്ഷത്രം അരിപ്പാടിന്‍റെ അധിദേവതയായ വേലായുധസ്വാമിയുടെ ജന്മനക്ഷത്രമായതിനാലും പെരുമാളച്ഛന്‍റെ ഇഷ്ടദേവന്‍ സുബ്രഹ്മണ്യനാകയാലും കുട്ടിയുടെ 'വേലായുധന്‍' എന്നപേര് ഔചിത്യപൂര്‍ണ്ണമായിരുന്നു എന്നാണ് പില്ക്കാല ജീവിതത്തില്‍ നിന്നും മനസ്സിലാക്കാനാവുന്നത്.




ബാല്യത്തില്‍തന്നെ തമിഴും മലയാളവും വേലായുധനെ നല്ലതുപോലെ വീട്ടുകാര്‍ അഭ്യസിപ്പിച്ചു. പതിനാറാം വയസ്സില്‍ മംഗലം കല്ലിശ്ശേരി ഭവനത്തിലേക്ക് വേലായുധന്‍ താമസം മാറ്റി. അവിടെ കളരിയും അഭ്യാസമുറകളും മെയ് വഴക്കവും അഭ്യസിച്ചു. വൈദ്യത്തിലും ജ്യോതിഷത്തിലും പരിശീലനം നേടുന്നതും ഇക്കാലത്താണ്. പിന്നീട് മരണം വരെ അദ്ദേഹത്തിന്‍റെ താമസം കല്ലിശ്ശേരിയിലായിരുന്നു. കല്ലിശ്ശേരിലച്ഛന്‍ എന്ന പേരും അതോടൊപ്പം കിട്ടി. 'കാര്യം കല്ലിശ്ശേരിലച്ഛനോടും പറയാം' എന്നൊരു ശൈലിയും അതോടൊപ്പം ഓണാട്ടുകര ഭാഷയില്‍ പ്രയോഗത്തിലായി. അന്നത്തെ പതിവനുസരിച്ച് ഇരുപതാം വയസ്സില്‍ അദ്ദേഹം വിവാഹിതനായി. കളരിയും സേനാനായകന്മാരും ആത്മീയ ഗുരുക്കന്മാരുമുണ്ടായിരുന്ന ഓണാട്ടുകരയിലെ പ്രസിദ്ധമായ  വാരണപ്പള്ളിയിലെ വെളുമ്പിയായിരുന്നു അദ്ദേഹത്തിന്‍റെ സൗഭാഗ്യവതിയായ വധു. 

ഐതിഹ്യ കഥാപാത്രമോ.?

പലപ്രകാരത്തിലും കശ്മലക്കൂട്ടങ്ങളെ അമര്‍ച്ചചെയ്ത പണിക്കര്‍, നാട്ടുകാരായ ആവേദകരുടെ മനസ്സിലും നാവിലും മേഘങ്ങള്‍ക്കിടയിലൂടെ കുതിരപ്പുറത്ത് പറന്നുവന്ന് എതിരാളികളെ നേരിടുന്ന വീരനാണ്. കയല്‍യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന കീരിക്കാട്ടെ കടല്‍ക്കൊള്ളക്കാരെ ധീരോദാത്തമായി അമര്‍ച്ചചെയ്ത നായകനാണ്. അത്തരം കഥകള്‍ ധാരാളം കേട്ടതു കൊണ്ടാവണം 'Social Mobility in Kerala' (2000) എന്ന നേരത്തേ സൂചിപ്പിച്ച പുസ്തകത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു സാങ്കല്പിക കഥാപാത്രമാണോയെന്ന് ലേഖകരായ ഒസ്സാമ ദമ്പതികള്‍ സന്ദേഹിക്കുന്നത്. 

എന്നാല്‍ മഹാകവി ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ വേലായുധപ്പണിക്കരെക്കുറിച്ച് രണ്ടിടത്ത് പരാമര്‍ശിക്കുന്നുണ്ട്. വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കര്‍, വാരണപ്പള്ളി ഗോവിന്ദപ്പണിക്കര്‍ എന്നീ കവികളെ പരിചയപ്പെടുത്തുമ്പോള്‍ ഇങ്ങനെ കുറിക്കുന്നു: 'കുഞ്ഞുകൃഷ്ണപ്പണിക്കര്‍ 1035-ാംമാണ്ട് ആറാട്ടുപുഴ കല്ലിശ്ശേരില്‍ വീട്ടില്‍ വേലായുധപ്പണിക്കരുടെ പുത്രനായി ജനിച്ചു. 1077-ാംമാണ്ട് കന്നി മാസത്തില്‍ മരിച്ചു' (പുറം 9). പുതുപ്പളളി  പി. കെ പണിക്കര്‍ എന്ന കവിയെ പരിചയപ്പെടുത്തുമ്പോള്‍, പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ ഒരംഗവും ആട്ടപ്പാട്ടുകാരുടെ ഇടയില്‍ വിശ്രുതനുമായിരുന്ന പുത്തേഴത്തു കിഴക്കതില്‍ കുഞ്ഞുകുഞ്ഞു പണിക്കരായിരുന്നു അച്ഛന്‍. അദ്ദേഹം ആറാട്ടുപുഴ കല്ലിശ്ശേരില്‍ വേലായുധപ്പണിക്കരുടെ മകനാണ്' എന്ന് മഹാകവി എഴുതുന്നു' (കേ. സാ. ച. വോളിയം 5, പുറം 12, കേ. യൂണിവേഴ്സിറ്റി). പണിക്കരുടെ ചെറുമകനായ വാരണപ്പള്ളി പി. കെ പണിക്കര്‍ 1095 മേടം 17-ന് കല്‍ക്കട്ടയിലെ ബ്രഹ്മസമാജത്തില്‍ ചേര്‍ന്നു ബ്രഹ്മവിദ്യാഭൂഷണ്‍ ബിരുദം നേടി. സംഘത്തിലെ മിഷണറിയായ ഹേമചന്ദ്രസര്‍ക്കാരിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹം തന്‍റെ മകന് ഹേമചന്ദ്രന്‍ എന്ന പേരും നല്‍കി. ഹേമചന്ദ്രന്‍ വക്കീല്‍ പില്ക്കാലത്ത് കേരളത്തിന്‍റെ ധനകാര്യമന്ത്രിയായിത്തീര്‍ന്നു.
പാെതുരംഗത്ത് ശ്രദ്ധേയനാകുന്നു
1852 ഫെബ്രുവരി 18 -ന് (1027 കുംഭം) തിരുവോണദിവസം മംഗലം ഇടയ്ക്കാട്ട് ശിവക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുന്നതോടെയാണ് ഗൃഹസ്ഥനും വ്യവസായിയും ധനികനുമെന്നതിനപ്പുറം  വേലായുധപ്പണിക്കര്‍ സാമൂഹികമായ പരിവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദുവാകുന്നത്. പില്ക്കാലത്ത് ശ്രീനാരായണഗുരുവിന്‍റേതായി തെറ്റുദ്ധരിക്കപ്പെട്ട് പണ്ഡിതന്മാര്‍പോലും ഉദ്ധരിക്കുന്ന 'ഈഴവശിവന്‍റെ' പ്രയോക്താവും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയിരുന്നു. മംഗലം ഇടയ്ക്കാട്ട് ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയെക്കുറിച്ചുള്ള ജാതിഹിന്ദുക്കളുടെ കുന്നായ്മകള്‍ക്കെതിരെയുള്ള കൗശലപൂര്‍വ്വമായ മറുപടിയായിരുന്നു അത്. അത് ലക്ഷ്യവേധിയുമായിരുന്നു.  ഛിഹ്നഭിന്നമായിപ്പോകുമായിരുന്ന തീരദേശത്തെ ജനതയെ ഏകീകരിക്കുന്നതില്‍ ആ ക്ഷേത്രം നിര്‍വ്വഹിച്ച ചരിത്രപരമായ പങ്ക് പഠനാര്‍ഹമാണ്. ഏതോകലത്ത് കടലെടുത്തോ ചരിത്രപരമായ കാരണങ്ങള്‍ കാെണ്ടോ അസ്തമിച്ചുപോയ ഒരു മഹാക്ഷേത്രത്തിന്‍റെയും അവിടുത്തെ ഉപാസനാമൂര്‍ത്തിയുടെ ആറാട്ടുത്സവത്തിന്‍റെയും ഓര്‍മ്മപ്പെരുക്കങ്ങളുള്ള 'ആറാട്ടുപുഴ'യുടെ പൈതൃകത്തെ പുന:സ്ഥാപിക്കാന്‍ ആ പ്രതിഷ്ഠ അനിവാര്യമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെയും പില്ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെയും പിന്തുണയോടെ കന്യാകുമാരിയില്‍ നിന്ന് വടക്കോട്ടും, എറണാകുളം കേന്ദ്രമാക്കി തെക്കോട്ടുമുള്ള പ്രേഷിത പ്രവര്‍ത്തകരുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോവാതെ ആറാട്ടുപുഴ - തൃക്കുന്നപ്പുഴ തീരപ്രദേദേശങ്ങളിലെ പരവരെയും ഈഴവരെയും തണ്ടാന്മാരെയും ഒപ്പംചേര്‍ത്തു നിര്‍ത്തി മത - കൊളോണിയല്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ മംഗലം ശിവക്ഷേത്രം വഹിച്ചപങ്ക് നിസ്തുലമാണ്. 1800-കള്‍ മുതലുള്ള കാനേഷുമാരി പരിശോധിച്ചാല്‍ ഇത് നിസ്സംശയം മനസ്സിലാക്കാം. ദക്ഷിണ കേരളത്തിലെ കന്യാകുമാരി, കോവളം, വിഴിഞ്ഞം, കൊല്ലം വലിയഴീക്കല്‍ തുടങ്ങി ചേര്‍ത്തലയ്ക്കു വടക്കുവരെയുള്ള  തീരപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആറാട്ടുപുഴയുള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഇന്നത്തെ ജനസംഖ്യപോലും ഈ നിരീക്ഷണത്തെ സാധൂകരിക്കാനുതകും. തീരപ്രദേശത്ത് തനിക്കുള്ള മേല്‍ക്കൈ നിലനിര്‍ത്താനും വേലായുധപ്പണിക്കര്‍ക്ക് ഇതിലൂടെ കഴിഞ്ഞു. മാത്രമല്ല, പില്ക്കാലത്ത് വേലായുധപ്പണിക്കര്‍ നടത്തിയ പോരാട്ടങ്ങളിലും തുറന്ന സമരമുഖങ്ങളിലും ഈ ജനതയുടെ അകമഴിഞ്ഞ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. പത്തിയൂരിലെ പണിമുടക്കു സമരം (1866) വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ആറാട്ടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും ചൊടിയും ചുണയുമുള്ള പാര്‍ശ്വവല്‍കൃതരായ മുഴുവന്‍പേരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

പോരാട്ടങ്ങളുടെ രാജകുമാരന്‍

നിരന്തരമായ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തെ ഐതിഹാസികമാക്കിയത്. അഥവാ അനീതികള്‍ക്കെതിരെയുള്ള കരുത്തുറ്റ ചെറുത്തുനില്പിന്‍റെ മറുപേരായിരുന്നു വേലായുധപ്പണിക്കര്‍ എന്നത്. തനിക്കുപേരിട്ട അതേ ഇടപ്പള്ളി കൊട്ടാരത്തിലെ ഇളമുറക്കാരനായ കൊച്ചുതമ്പുരാന്‍ രാമന്‍മേനോന്‍, വഴിമാറിനടക്കാത്തതിന്‍റെ പേരില്‍ പണിക്കരോട് ഇടഞ്ഞതും പണിക്കര്‍ മേനോന്‍റെ കരണം പുകച്ചതും അതിന്‍റെ പേരില്‍ ജയില്‍വാസം അനുഭവിച്ചതും ചരിത്രമാണ്. പണിക്കരുടെ ജയില്‍വാസം തങ്ങളെപ്പോലുള്ളവര്‍ക്കു വേണ്ടിക്കൂടി ആയിരുന്നു എന്നാണ് വാമൊഴി ആവേദകരുടെ പക്ഷം. ജയില്‍ മോചിതനായ പണിക്കരെ  സ്വീകരിച്ചാനയിക്കാന്‍ വലിയതോതില്‍  തങ്ങളുടെ പൂര്‍വ്വികര്‍ തടിച്ചുകൂടിയത് അതിനാലാണെന്നാണ് അവര്‍ കരുതുന്നത്.








ശഠനോട് ശാഠ്യമെന്നതായിരുന്നു പണിക്കരുടെ പ്രഖ്യാപിതനയം. പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തിനു പോവുകയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിയില്‍നിന്നു 'സാളഗ്രാമം' കൈക്കലാക്കിയതിനു പിന്നില്‍ കൊച്ചുണ്ണിയുടെ നേതൃത്വത്തിലുള്ള മുസ്ലിങ്ങളായ കടല്‍ക്കൊള്ളക്കാര്‍ക്ക് സാമ്പത്തിക ലാഭത്തേക്കാള്‍ മറ്റു ചില താല്പര്യങ്ങളുണ്ടായിരുന്നതായി കരുതുന്നവരുണ്ട്. 'മുറജപം' എന്ന മതചടങ്ങിനെ അലങ്കോലമാക്കാനുള്ള ലക്ഷ്യം അതിലുണ്ടെന്നും അവര്‍ വാദിക്കുന്നു. സ്വര്‍ണ്ണത്തിനോ രത്നത്തിനോ ലഭിക്കുന്ന വാണിജ്യമൂല്യം തീരെയില്ലാത്ത ഒരു കഷണം കല്ലാണ് സാളഗ്രാമം. അതിന്‍റെ ആകെ മൂല്യം ഭക്തര്‍ അതിലര്‍പ്പിക്കുന്ന വൈശിഷ്ട്യമാണ്. ഭക്തര്‍ക്കുമാത്രമാണ് അത് അമൂല്യമാകുന്നത്. കൊള്ളക്കാര്‍ക്ക് അത് വെറും പാറക്കഷണമോ ഉരുളന്‍ കല്ലോ മാത്രമാണ്. വിശേഷപ്പെട്ട ഒരു മത ചടങ്ങ് മുടങ്ങുന്നതിലൂടെ ജനതയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനാണ് കൊള്ളക്കാര്‍ ആഗ്രഹിച്ചതെന്നു വ്യക്തം. അവിടെയാണ് പണിക്കര്‍ രക്ഷകനായി അവതരിക്കുന്നത്. 
ശ്രീമൂലം രാജാവില്‍നിന്നും ബഹുമതിപ്പട്ടം
കായലില്‍വെച്ച് കവര്‍ന്ന സാളഗ്രാമം വീണ്ടെടുക്കാന്‍ മഹാരാജാവിന് പണിക്കരെ ആശ്രയിക്കേണ്ടിവന്നു. ശത്രുവിനെ പാളയത്തില്‍ കയറി നേരിടാനുള്ള ആ അവസരം പണിക്കര്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും, അവിശ്വസനീയ വേഗത്തില്‍ വിജയം നേടിയെടുക്കുകയും ചെയ്തു (1869). അതോടെ  അദ്ദേഹം ആയില്യം തിരുന്നാള്‍ മഹാരാജാവിന്‍റെ പ്രീതിക്കു പാത്രമാവുകയും അദ്ദേഹത്തില്‍ നിന്നും 'കുഞ്ഞന്‍' എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു. നേരത്തേതന്നെ പണിക്കരോട് ശത്രുതയുണ്ടായിരുന്ന മുസ്ലിം മതത്തില്‍പ്പെട്ട കവര്‍ച്ചക്കാര്‍ക്ക് ഒരു ഇരുട്ടടികൂടിയായിരുന്നു പണിക്കരുടെ വിജയം. അതോടെ അവരുടെ പകയുടെ ആഴംകൂടി. രണ്ടുവട്ടം തന്നോടിടഞ്ഞ കായംകുളം കൊച്ചുണ്ണിയെ പുല്ലുകുളങ്ങരയില്‍ നിന്നും പിടികൂടി തടങ്കലിലാക്കിയതിനു പിന്നില്‍ പണിക്കരുടെ ബുദ്ധിയും കായികമായ പിന്തുണയുമുണ്ടായിരുന്നു. അന്ത്യത്തെക്കുറിച്ച് നാടന്‍പാട്ടുകളിലെ സൂചനകള്‍ ആറാട്ടുപുഴയുടെ പരിസര പ്രദേശങ്ങളിലും കുട്ടനാട്ടിലുമുള്ള മുതിര്‍ന്ന തൊഴിലാളികള്‍ ഞാറ്റുപാട്ടായും, തേക്കുപാട്ടായും കളപറിക്കല്‍പാട്ടായും കൊയ്ത്തുപാട്ടായും മെതിപ്പാട്ടായും തങ്ങളുടെ വീരനായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചുള്ള പാട്ടുകള്‍ പാടിയിരുന്നതായി ഡോ. ആറാട്ടുപുഴ സുകുമാരന്‍  രേഖപ്പെടുത്തിയിട്ടുണ്ട്. വലില്‍നിന്ന് 'ആറാട്ടുപുഴ പണിക്കരച്ചോ' എന്ന് നീട്ടിപ്പാടി തൊഴിലെടുക്കുന്ന
കറ്റാനം പള്ളിക്കല്‍ സ്വദേശിനിയായ ദലിത് വനിത നാണിയുടെ നാവില്‍നിന്നാണ് അദ്ദേഹം പാട്ടിന്‍റെ വരികളേറെയും സമ്പാദിച്ചത്. പലരും പലകാലത്ത് 'പണിക്കരച്ഛനെ'ക്കുറിച്ച് വീരാപദാനങ്ങള്‍ എഴുതിയിട്ടുള്ളതായി വരികളുടെയും വിവരണത്തിന്‍റെയും വൈവിദ്ധ്യം സൂചിപ്പിക്കുന്നുണ്ട്. ആറാട്ടുപുഴ മംഗലം സ്വദേശിയായ മുണ്ടശേരില്‍ കരുണാകരന്‍ (88) ഓര്‍മ്മയിലെ പാട്ടടരുകള്‍ പങ്കുവെയ്ക്കുമ്പോള്‍, പണിക്കരുടെ കാെലപാതകത്തിനു പിന്നിലെ തീവ്ര-മത സ്വഭാവത്തെക്കുറിച്ച് തെളിമയോടെ മനസ്സിലാക്കാന്‍ നമുക്കു കഴിയന്നുണ്ട്. 
വേലായുധപ്പണിക്കരും മുസ്ലിങ്ങളും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിലായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലവട്ടം അവര്‍ പരസ്പരം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വൈയവസായികമായ മേല്‍ക്കോയ്മ കൈക്കലാക്കാനുള്ള കിടമത്സരത്തില്‍ കൈയ്യൂക്കുകൊണ്ട് വേലായുധപ്പണിക്കരെ മറികടക്കാന്‍ എതിരാളികളെ അദ്ദേഹം അനുവദിച്ചിരുന്നില്ല. കനകക്കുന്ന്, കള്ളിക്കാട് പ്രദേശങ്ങളില്‍ തങ്ങിയിരുന്ന അറബികളായ കച്ചവടക്കാര്‍ക്ക് അതിനാല്‍ വലിയ വിരോധം പണിക്കരോടുണ്ടായിരുന്നു. അവര്‍ക്കു വേണ്ടിക്കൂടിയാണ് മുസ്ലിങ്ങള്‍ വേലായുധപ്പണിക്കരെ തകര്‍ക്കാന്‍ തുനിഞ്ഞിരുന്നതെന്ന നിരീക്ഷണവും നിലവിലുണ്ട്. ലഭ്യമായ കണക്കനുസരിച്ച് ഓരോവര്‍ഷവും 74,000 ടണ്‍ ചരക്കുകള്‍ വിദേശങ്ങളിലേക്ക് ആറാട്ടുപുഴയുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് 1862-കാലത്ത് കയറ്റി അയച്ചിരുന്നു. അതില്‍ വലിയപങ്കും വേലായുധപ്പണിക്കരായിരുന്നു നിയന്ത്രിച്ചിരുന്നത്. 1869-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് കയറ്റുമതിയിനത്തില്‍ 72 ലക്ഷം രൂപ ലഭിക്കുന്നുണ്ട് (സാമുവല്‍ മെറ്റീര്‍, ധര്‍മ്മഭൂമി). തേങ്ങ, അടക്ക, പനമരം,  ഉണങ്ങിയ വിത്തുകള്‍, നാരുകള്‍, വെളിച്ചെണ്ണ, ഓല, കയര്‍, കയറ്റുപായ, കല്‍ക്കണ്ടം തുടങ്ങിയ സാധനങ്ങളായിരുന്നു അവയില്‍ പ്രധാന ഇനങ്ങള്‍. വിദേശികള്‍ക്കോ സ്വദേശികളായ മറ്റുള്ള കച്ചവടക്കാര്‍ക്കോ തന്‍റെ തട്ടകത്തില്‍ കടന്നുവരാതിരിക്കത്തക്കവണ്ണം പ്രാദേശിക ജനതയെ ഒപ്പം നിര്‍ത്താന്‍ ഇടക്കാട്ട് ക്ഷേത്രം പണിക്കരെ തുണച്ചു. ഇതോടെ ആറാട്ടുപുഴയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ മറുപക്ഷം തന്ത്രങ്ങളാവിഷ്കരിച്ചു. പല്ലനയിലും പരിസരത്തും ചില ഈഴവരെ മാര്‍ക്കംകൂട്ടി ഒപ്പംകൂട്ടാന്‍ അവര്‍ക്കായി. മതം മാറ്റല്‍ പ്രക്രിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. തമിഴ് നാട്ടുകാരനായ ഒരു പട്ടരുടെ കടയില്‍ നിന്നും പതിവായി പലചരക്കുസാധനങ്ങള്‍ വാങ്ങിയിരുന്ന ഒരാള്‍, ആയിടെ മതംമാറി മാപ്പിളയായ പുതുകച്ചവടക്കാരന്‍റെ കടയില്‍ കയറാന്‍ മടിച്ചതിനെച്ചൊല്ലി വലിയ സംഘര്‍ഷം ഉണ്ടായി. പല്ലനയിലെ പാനൂരിനടുത്തായിരുന്നു ഈ സംഭവം. ഇതിനെത്തുടര്‍ന്ന് പുത്തന്‍ മതത്തിലേക്കു ചേക്കേറിയ കലഹസ്വഭാവികളായ ആളുകള്‍ പട്ടരുടെ കടക്കുമുമ്പില്‍ ബഹളംകൂട്ടുക പതിവായി. ആളുകള്‍ ആവഴിക്ക് പിന്നീട് വരാതായി. പട്ടര്‍ക്ക് അവിടം വിടേണ്ടി വന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് ആറാട്ടുപുഴ, പല്ലന, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശത്ത് നൂറ്റി ഇരുപത്തഞ്ചില്‍പ്പരം ബ്രാഹ്മണ / നമ്പൂതിരി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പല കാലങ്ങളിലായി ഇടപ്പള്ളി നാടുവിഴികള്‍ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചകൂട്ടരായിരുന്നു അവരില്‍ പലരും. മുസ്ലിങ്ങളുടെ കടന്നു കയറ്റത്തില്‍ പൊറുതിമുട്ടിയ അവര്‍ ചെറുത്തുനില്‍ക്കാന്‍ ത്രാണിയില്ലാതെ പലഘട്ടങ്ങളിലായി അവിടം വിട്ടു തുടങ്ങാന്‍ ഇതു കാരണമായി. നാടുവിട്ടൊഴിയാന്‍ കൂട്ടാക്കാതിരുന്ന ഈഴവരും പരവരും തണ്ടാന്മാരും ചെറുത്തുനില്പിനു ശ്രമിച്ചു. ഈ
 ചെറുത്തുനില്പു സംഘങ്ങളുടെ നേതൃത്വം സ്വാഭാവികമായി പണിക്കര്‍ക്കായിരുന്നു. പല്ലനയും തൃക്കുന്നപ്പുഴയും പരിസരത്തുമായി അവശേഷിച്ച എഴുപതില്‍പ്പരം നമ്പൂതിരി കുടുംബങ്ങളും ഇത്തരക്കാരുടെ ശല്യത്തില്‍ പൊറുതിമുട്ടി ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രരംഭത്തില്‍ പ്രദേശം വിട്ടു. ഇപ്പോള്‍ ഒരു കുടുംബം മാത്രമാണ് അവിടെ അവശേഷിക്കുന്നത്.




വാമൊഴികളും ചരിത്രരേഖകളും പരതി ആറാട്ടുപുഴയുടെ ജീവചരിത്രം രേഖപ്പെടുത്തിയ കെ. വാസുദേവന്‍ എഴുതുന്നു: 'ആറാട്ടുപുഴ കായംകുളം കമ്പോളത്തില്‍ പോയിരുന്നത് മിക്കവാറും പല്ലക്കിലായിരുന്നു. ചിലപ്പോഴൊക്കെ കുതിരപ്പുറത്തും. ഇതു കച്ചവടക്കാരായ മുസ്ലിങ്ങള്‍ക്ക് ഈര്‍ഷ്യയുണ്ടാക്കി. അദ്ദേഹത്തെ കാണുമ്പോള്‍ കടകമ്പോളങ്ങളില്‍ നിന്നും ആളുകള്‍ ഓടിച്ചെന്നു വന്ദിക്കുന്നു. അവരുടെ കണ്ണുകള്‍ ആരാധനാ സാന്ദ്രമാകുന്നു. ആളുകള്‍ അദ്ദേഹത്തെ വലയം ചെയ്യുന്നു. രാജപ്രൗഢിയോടെ ആറാട്ടുപുഴ നില്‍ക്കുന്നതു കാണുമ്പോള്‍ മുഹമ്മദീയരുടെ അസൂയയുടെ അണകള്‍പൊട്ടി ഒഴുകി. തങ്ങളുടെ സുല്‍ത്താന്മാരെക്കാളും വലിയ സുല്‍ത്താനാണോ ഓന്‍? അദ്ദേഹത്തിന്‍റെ പാങ്കര്‍ വഹിച്ചുള്ള മഞ്ചല്‍യാത്ര മുഹമ്മദീയര്‍ക്കു സഹിക്കാന്‍ സാധിച്ചില്ല. രാത്രികളില്‍ പാനൂരിലെയും കായംകുളത്തെയും മുസ്ലിങ്ങള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ആറാട്ടുപുഴ രോഷാകുലനായി കുതിരപ്പുറത്തു കായംകുളം കമ്പോളത്തിലേക്കു പാഞ്ഞുചെന്നു. അദ്ദേഹവും അനുചരന്മാരും കടകളില്‍ക്കയറി മുഹമ്മദീയരെ അടിച്ചു വഴിയിലേക്കെറിഞ്ഞു' (കെ. വാസുദേവന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, പേജ് 80, കേ. ഭാ. ഇ, 2019). അദ്ദേഹത്തെ അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നതിന്‍റെ പ്രധാന കാരണം മറ്റൊന്നുമല്ല.

പണിക്കരുടേത് നിഷ്ഠൂരമായ കൊലപാതകമായിരുന്നുവെന്നതിന് സംശയമില്ല. ഇരുളിന്‍റെ മറപറ്റിയാണ് ശത്രുക്കള്‍ അദ്ദേഹത്തെ വകവരുത്തിയത്. കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് തണ്ടുവള്ളത്തില്‍ വെച്ച് അദ്ദേഹം കൊലക്കത്തിക്കിരയാകുന്നത്.
ആറാട്ടുപുഴയിലെ ആദ്യ ബി.എ ബിരുദക്കാരനായ പി.ഓ കുഞ്ഞുപണിക്കര്‍ 'കുലദ്രോഹി' എന്നുവിശേഷിപ്പിച്ച കിട്ടനാണ് പണിക്കരെ കാെല്ലുന്നത് (എസ്എന്‍ഡിപി കനകജൂബിലി പതിപ്പ്, 1953). പണിക്കരുടെ ബന്ധുവായിരുന്ന അയാള്‍ പൊന്നാനിയില്‍പ്പോയി മതംമാറി തൊപ്പിയിട്ട് ഹൈദരായി.  മുമ്പൊരിക്കല്‍ പണിക്കരില്‍നിന്നും ശിക്ഷക്കു വിധേയനായ വ്യക്തിയായിരുന്നു അയാള്‍. പണിക്കരോടുള്ള പഴയപകയുടെ കണക്കുതീര്‍ക്കാന്‍ അയാള്‍ എതിരാളികളുടെ പാളയത്തില്‍ കരുത്തുറ്റ ആയുധമായിത്തീര്‍ന്നു. ഷേക്സ്പിയര്‍ നാടകത്തിലെ ബ്രൂട്ടസ്സിനെപ്പോലെ. എന്നാല്‍, പണിക്കരെക്കുറിച്ച് എഴുതുന്നവരൊക്കെയും, അദ്ദേഹത്തിന്‍റെ കൊലയാളികളായ മുസ്ലിം സംഘത്തെക്കുറിച്ച് മിണ്ടാറില്ല. മാത്രമല്ല, കൊലയാളിയെന്നു മുദ്രകുത്തപ്പെട്ട കിട്ടനെന്ന ഉറ്റബന്ധു മതംമാറിയ ആളാണെന്നോ അയാളുടെ മുസ്ലിം ഐഡന്‍റിറ്റിയെക്കുറിച്ചോ നിശബ്ദരാവുകയുംചെയ്യുന്നു. അവരെല്ലാംതന്നെ കൊലപാതകിയെ 'തൊപ്പിയിട്ട കിട്ടനെ'ന്നു വിളിച്ച് കൃത്യത്തിനുപിന്നിലെ മതപരമായ താല്പര്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. 
സ്മൃതിയുടെ തരിമ്പുപോലും അവശേഷിക്കാനനുവദിക്കാതെയാണ് ശത്രുക്കള്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. 



എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അന്ത്യവിശ്രമം കൊളളുന്നത്‌ എന്നാരെങ്കിലും അന്വേഷണം നടത്തിയാല്‍ അവര്‍ എവിടെയും എത്തുകയില്ല. അദ്ദേഹം ജനിച്ചു വളര്‍ന്ന ആറാട്ടുപുഴ മംഗലം ദേശത്തോ, അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വീടായ കായംകുളത്തെ എരുവയിലെ കുറ്റിത്തറ ഭവനത്തിലോ, അക്കാലത്തെ പ്രധാന തുറമുഖങ്ങളായ പത്തിശ്ശേരിയിലോ, പെരുമ്പളളിയിലോ അത്തരമൊരു സ്മാരകം ഒരിക്കലും കണ്ടത്താനാവില്ല. അതിനു കാരണം പാട്ടില്‍ പറയുന്നുണ്ട്. 'ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ ശവത്തെപ്പോലും വെറുതെ വിട്ടില്ലത്രേ.!' ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനന്തര തലമുറയില്‍പ്പെട്ട, കോണ്‍ഗ്രസ്സിന്‍റെ മുന്‍നേതാവും എസ്സ്എന്‍ഡിപി യോഗം ഭാരവാഹിയും മുന്‍ ധനമന്ത്രിയുമായിരുന്ന അഡ്വ. എംകെ ഹേമചന്ദ്രന്‍ എഴുതുന്നു: 'ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങള്‍ ഈഴവരെ മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നു. പണിക്കര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പണിക്കരുടെ എതിര്‍പ്പിനെ നേരിടാന്‍ മുസ്ലിങ്ങളും തയ്യാറായി. മതപരിവര്‍ത്തനം ചെയ്തവരെ തിരഞ്ഞു പിടിച്ചാണ് പണിക്കര്‍ ആക്രമണം നടത്തിയത്. പണിക്കരെ എങ്ങനെയും വധിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ തക്കംപാര്‍ത്തു നടന്നു. 1874 ജനുവരി 3-ാം തീയതി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്കു പോകുംവഴി കായംകുളം കായലില്‍വെച്ച് തൊപ്പിയിട്ട കിട്ടന്‍ - അയാള്‍ മതപരിവര്‍ത്തനം ചെയ്ത ആളായിരുന്നു -കൂട്ടരുമൊത്ത് അദ്ദേഹത്തെ ആക്രമിച്ച് വള്ളത്തിലിട്ട് കുത്തിക്കൊന്നു' (അരുവിപ്പുറം ശതാബ്ദി പതിപ്പ്, 1988)




അന്ന് കൊല്ലത്തേക്കുള്ള രാത്രിയാത്രക്കിടയില്‍ സഞ്ചരിച്ചിരുന്ന തണ്ടുവളളത്തില്‍ മയക്കത്തിലായിരുന്ന പണിക്കരെ ആക്രമിച്ചവര്‍ അദ്ദേഹത്തെ നിഷ്കരുണമാണ് വധിച്ചത് എന്നാണ് മുണ്ടശേരി കരുണാകരന്‍റെ പാട്ടോര്‍മ്മകള്‍ വെളിപ്പെടുന്നത്. കൊലയാളികളുടെ ആക്രമണത്തിനിടയില്‍ ആയുധം നഷ്ടപ്പെട്ടു പോയെങ്കിലും ചാടി എണീക്കാന്‍ ശ്രമിച്ച പണിക്കരെ ജീവനോടെ വിട്ടാലുണ്ടാകുന്ന അപകടത്തെപ്പറ്റി കിട്ടന്‍ കൂട്ടാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ലക്ഷ്യംതെറ്റിയ ആദ്യത്തെ ആക്രമണത്തിനുശ്ശേഷം, പകച്ച്, അറച്ചു നിന്ന അവര്‍ കിട്ടന്‍റെ വാക്കുകള്‍ കേട്ട് മുന്നോട്ടാഞ്ഞു. കിട്ടനുള്‍പ്പെടെയുളള സംഘം അങ്ങനെ വേലായുധപ്പണിക്കര്‍ക്കുനേരെ ചാടിവീണു. 21 തവണ അവര്‍ വേലായുധപ്പണിക്കരുടെ ശരീരത്തില്‍ നിഷ്കരുണം ആയുധം പ്രയോഗിച്ചു. ആ വീരന്‍റെ മരണം ഉറപ്പാക്കിയിട്ടും പകതീരാതെ അവര്‍ അദ്ദേഹത്തിന്‍റെ ലൈംഗികാവയവം അറുത്തെടുത്ത് നിലവിളിയുറഞ്ഞുപോയ  വായിലേക്ക് തിരുകിവെച്ചു. എന്നിട്ടും കലിയടങ്ങാതെ അദ്ദേഹത്തിന്‍റെ ശരീരം പല കഷണങ്ങളാക്കി കായലില്‍തളളി. അതിനുശേഷം കൊലപാതകികള്‍ കായലില്‍ചാടി നീന്തി രക്ഷപ്പെട്ടു. 
പിന്നീട് രണ്ടു ദിവസം കഴിഞ്ഞോമറ്റോ കായലില്‍ കണ്ടെത്തിയ ശരീരഭാഗം പെരുമ്പളളി കടവിനടുത്ത് എവിടെയോ സംസ്കാരം നടത്തിയത്രേ.

ബ്രൂട്ടസിനെപ്പോലൊരുവന്‍റെ കൊലക്കത്തിക്കിരയായ ആ വീരയോദ്ധാവിന്‍റെ ശരീരഭാഗങ്ങള്‍ അടക്കം ചെയ്തതെവിടെയെന്ന് ഇന്നും ആര്‍ക്കും ഒരു നിശ്ചയവുമില്ല. പെരുമ്പള്ളിക്കടവില്‍ എവിടെയോ ആണെന്നാണ് പഴമക്കാരുടെ അറിവ് മാത്രമാണ് നമുക്കുമുന്നിലുള്ളത്. പെരുമ്പള്ളി പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദങ്ങളിലും അറിയപ്പെടുന്ന ഒരു തുറമുഖമായിരുന്നു. പല കഷണങ്ങളായി ഒഴുകിയടഞ്ഞ വേലായുധപ്പണിക്കരുടെ ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് കണ്ടെടുക്കപ്പെടുന്നത്. നായകന്‍ വീണതോടെ അദ്ദേഹത്തിന്‍റെ ശത്രുകള്‍ കരയില്‍ അവരുടെ കരുത്തു പ്രകടമാക്കിത്തുടങ്ങി. ജനങ്ങളെ അക്രമികള്‍ ഭീതിയിലാഴ്ത്തി. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ വീട്ടിലേക്കുകാണ്ടുപോയി അടക്കം ചെയ്യാനാവാത്തവിധം ഭീതിദമായിരുന്നു അന്തരീക്ഷം. പണിക്കരെ പിന്തുണച്ചിരുന്ന നാട്ടുകാരില്‍ പലരെയും അക്രമിസംഘം ദേഹോപദ്രവങ്ങളേല്പിച്ചിരുന്നു. ശരീരഭാഗങ്ങള്‍ ഏറ്റുവാങ്ങാന്‍പോലും ആളില്ലാതായി. വരാന്‍ ആരും ധൈര്യപ്പൈട്ടില്ല. പെരുമ്പള്ളിക്കടവില്‍ അടക്കാന്‍ ഒരുകാരണം അതാവാമെന്നാണ് പഴമക്കാര്‍ കരുതുന്നത്. അദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ പതറിപ്പോയിരുന്നു. പാനൂരിലെയും പരിസരങ്ങളിലെയും മാപ്പിളമാരുടെ നെഗളിപ്പ് അതിരുവിട്ടു. അവശേഷിച്ച നമ്പൂതിരി കുടുംബങ്ങളും അതോടെ നാടുവിട്ടു. ചിതറിപ്പോയ പണിക്കരുടെ സംഘം ഒത്തുകൂടാന്‍തന്നെ ഏതാനും ദിവസം വേണ്ടിവന്നു. ആറാട്ടുപുഴ നിന്നും അക്രമകാരികളായ മുസ്ലിങ്ങളെ ഒന്നൊഴിയാതെ തല്ലിയോടിച്ചതോടെയാണ് രംഗം ശാന്തമായത്. പണിക്കര്‍ സംഘത്തിലെ തണ്ടാന്മാരായപോരാളികളാണ് അതിനു നേതൃത്വം  നല്‍കിയത് (ആവേദകര്‍: ജാനമ്മ(78),പൊടിയന്‍(69) വാസുക്കുട്ടന്‍(72), തമ്പാന്‍(69).

'ഒരാള്‍ മതംമാറുമ്പോള്‍ ഹിന്ദുക്കളില്‍ നിന്ന് ഒരെണ്ണം കുറയുകയല്ല, മറിച്ച് പുതിയൊരു ശത്രു ഉണ്ടാവുകയാണ് ചെയ്യുന്നത്' എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് വെറുതെയല്ല. പണിക്കരുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. അദ്ദേഹത്തിന്‍റെ മൃതദേഹത്തോടുള്ള ശത്രുക്കളുടെ നീചമായ സമീപനം ചിലമതഭീകര സംഘങ്ങളുടെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നത് യാദൃശ്ചികമാണെന്നു കരുതാമോ.?

ഹരികുമാര്‍ ഇളയിടത്ത്
_________________________


Comments