കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്

കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ട്

കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണല്ലോ ഭരണിപ്പാട്ട് എന്ന തെറി വിളി. കാവുതീണ്ടൽ എന്ന പേരിൽ അക്രമണോത്സുകരായി ക്ഷേത്രത്തിനു ചുറ്റും മണ്ടി നടക്കുക എന്നൊരു ആചാരവുമുണ്ട്. ക്ഷേത്രം ബുദ്ധ വിഹാരമായിരുന്നു എന്നും ഭിക്ഷുക്കളെ അവിടന്ന് ഓടിക്കാനുള്ള ശ്രമത്തിന്റെ അനുസ്മരണമാണ് ഈ ആചാരങ്ങൾ എന്നുമാണ് നമ്മുടെ ചരിത്രകാരന്മാർ പാടി നടക്കുന്നത്. തെളിവൊന്നും ചോദിച്ചിട്ട് കാര്യമില്ല. ഇതാണ് സത്യം. അങ്ങ് വിശ്വസിച്ചാൽ മതി. അതാണ് നിലപാട്.

1584-1632 കാലത്ത് കേരളത്തിൽ ജീവിച്ചിരുന്ന ഫെനിസിയോ എന്നൊരു ഇറ്റാലിയൻ പാതിരിയെക്കുറിച്ച് നാം
ഈ അവസരത്തില്‍ അറിയേണ്ടതുണ്ട്. അർത്തുങ്കൽ പള്ളിയിലെ വികാരിയായിരുന്ന ഇദ്ദേഹം 'വെളുത്തച്ചൻ' എന്ന പേരിൽ അവിടെ പ്രസിദ്ധനായിരുന്നു.

ഇവിടെയുള്ള ആളുകളുടെ ആചാര വിശ്വാസങ്ങളെക്കുറിച്ച് മറ്റു പാതിരമാർക്കുള്ള ഒരു ഗൈഡ്ബുക്ക് എന്ന നിലയിൽ 1609 ൽ അദ്ദേഹം ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ പുസ്തകമാണ്  Livro Da Seita Dos Indios Orientais (The First Book Of The Sect Of the Oriental Indians). ഈ പുസ്തകം ഇംഗ്ലീഷ് അടക്കം ഒരു ഭാഷയിലേക്കും ഇതേവരെ വിവർത്തനം
ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് മലബാറിലെ ഹിന്ദുക്കളുടെ ജീവിതരീതികളെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പുസ്തകത്തെക്കുറിച്ച് നമ്മുടെ ചരിത്രകാരന്മാർക്കു പോലും കാര്യമായ അറിവില്ല.

ഇംഗ്ലീഷ് ഭാഷയിൽ ഈ പുസ്തകം ലഭ്യമല്ലെങ്കിലും ഡച്ചുകാരനായ Baldaeus (1672 ) തന്റെ The true and exact description of the most celebrated east India coast of malabar and coromandel എന്ന പുസ്തകത്തിൽ ഈ ഗ്രന്ഥത്തില്‍ നിന്നും ചില വിവരണങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. ഹിന്ദുമതത്തെപ്പറ്റി  പറയുന്ന കാര്യങ്ങൾ ഫെനിസിയോ പാതിരിയുടെ കയ്യെഴുത്തു പ്രതിയിൽ നിന്ന് അദ്ദേഹം പകര്‍ത്തിയതാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാണ്.

അതുപോലെ മാനുവൽ ഡി ഫാരിയ യെ സൂസ (Manuel De Faria y Sousa) യുടെ 'പോർട്ടുഗീസ് ഏഷ്യ' എന്ന പുസ്തകത്തിലും ഫാദർ ഫെനിസിയോയുടെ കയ്യെഴുത്തു പ്രതിയെ ആധാരമാക്കിയുള്ള വിവരങ്ങൾ കാണാം. അതിന്റെയും ഇംഗ്ലീഷ് ലഭ്യമാണ്.

പതിനേഴാം നൂറ്റാണ്ടിലെ കൊടുങ്ങല്ലൂർ അമ്പലത്തെക്കുറിച്ച് ഫെനിസിയോ പാതിരി പറയുന്നുണ്ട്.

കൊടുങ്ങല്ലൂരിലെ ഈ വലിയ അമ്പലമാണ് ഈശ്വരന്റെ (ശിവന്റെ) മകളായ ഭദ്രകാളിയുടെ പ്രധാന ആസ്ഥാനം എന്ന് ഫെനിസിയോ പറയുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ണകിയുടെ കഥയും വിശദശാംശങ്ങളിൽ ചെറിയ വ്യത്യാസത്തോടെ ഫെനിസിയോ പറയുന്നുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കണ്ടമാനം ഭക്തി ഭ്രാന്തർ തിങ്ങികൂടുന്നതു കൊണ്ട് തീർഥാടകരുടെ ക്ഷേത്രം എന്നാണ് അവിടം അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ രാജാവിന് ആയിരക്കണക്കിന് പണമാണ് ഓരോ വർഷവും ഇവിടെനിന്ന് വരുമാനമായി ലഭിക്കുന്നത് എന്നദ്ദേഹം പറയുന്നു.

കനത്ത ഈ വരുമാനത്തിൽ കണ്ണുവച്ച് കൊച്ചിയിലെ ഒരു പഴയ രാജാവ് ആയിരം പടയാളികളുമായി വന്ന് ഒരിക്കൽ അമ്മ തിരുവടിയുടെ (Ammadiri) ഈ അമ്പലം കൊള്ളയടിച്ചിട്ടുണ്ട് എന്ന് ഫെനിസിയോ രേഖപ്പെടുത്തുന്നു.  ദൈവത്തിന്റെ മകനും, അന്തരാവകാശിയും ശരിക്കും താനാണ് എന്നായിരുന്നു കൊച്ചി രാജാവിന്റെ അവകാശവാദം.

കൊച്ചിയിലെ രാജാവ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു ലഭിക്കുന്ന ഈ വലിയ വരുമാനത്തിന്റെ ഒരു വിഹിതം തനിക്ക് ലഭിക്കാൻ ക്ഷേത്രത്തിലേക്കു വരുന്ന തീർത്ഥാടകരെ കൊള്ളയടിക്കാനും, അവരെ പലവിധത്തിൽ ഉപദ്രവിക്കാനും വഴിനീളെ ആളുകളെ നിർത്തിയിട്ടുണ്ട്. അങ്ങനെ കൊടുങ്ങല്ലൂർ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന ഭക്തരെ തന്റെ അധീനതയിലുള്ള പള്ളുരുത്തിയിൽ പണിതിട്ടുള്ള ഭദ്രകാളി ക്ഷേത്രത്തിൽ എത്തിക്കാനാണ് കൊച്ചി രാജാവ് ഈ പണി ഒപ്പിക്കുന്നത് എന്ന് പാതിരി പറയുന്നു.

ഭരണിപ്പാട്ടും, തെറിവിളിയും ഒന്നും അക്കാലത്ത് അവിടത്തെ ആചാരമായി ഉണ്ടായിരുന്നതായി ഫെനിസിയോ പാതിരി പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനൊരു ആചാരം ഉണ്ടായിരുന്നെങ്കിൽ, ഹിന്ദുമതത്തെ ഇകഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഇവിടത്തെ മതത്തെക്കുറിച്ചു പഠിച്ച അദ്ദേഹം ഒരു കാരണവശാലും അത് രേഖപ്പെടുത്താതെ വിടുമായിരുന്നില്ല.

അപ്പോൾ ഇതില്‍നിന്നും നമുക്ക്
ഒരുകാര്യം വ്യക്തമാകുന്നു. കൊടുങ്ങല്ലൂരിലെ തെറിപ്പാട്ട് ഒരു ക്ഷേത്രാചാരമായി മാറിയത് ഫെനിസിയോ പാതിരിയുടെ കാലശേഷമാണ്. നമ്മുടെ 'പാതിവെന്ത' ചരിത്രകാരന്മാർ പറയുന്നപോലെ ബുദ്ധ ഭിക്ഷുക്കളെ ഓടിക്കാൻ വേണ്ടി തുടങ്ങിയതല്ല അത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തിൽ എത്തിക്കാൻ കൊച്ചി രാജാവ് കൂലിക്കെടുത്ത ആളുകളാണ് തെറിവിളിയും, കാവുതീണ്ടൽ എന്ന ക്ഷേത്രാക്രമണവും സംഘടിപ്പിച്ചിരുന്നത്.

ബുദ്ധഭിക്ഷുക്കളെ ഓടിക്കാനാണ് തെറിവിളി തുടങ്ങിയത് എന്ന കഥ ആദ്യം വായിച്ചത് ഇടമറുകിന്റെ ഏതോ ചരിത്ര പുസ്തകത്തിൽ ആണെന്നു തോന്നുന്നു. അദ്ദേഹമാണോ ശരിക്കും ഈ വഷളൻ കഥയുടെ ഉപജ്ഞാതാവ് എന്നറിയില്ല.

Comments