• കുറിപ്പ്

കാവിയുടെ നിറമെന്ത്.?




'അന്ധനും അകലങ്ങള്‍ കാണുന്നവനും' എന്നൊരു ഒരു പുസ്തകം പ്രസിദ്ധ കോളമിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ ഓ. വി വിജയന്‍റേതായിട്ടുണ്ട്. ചിന്താബന്ധുരങ്ങളായ കുറിപ്പുകളുടെ സമാഹാരമാണത്. രാഷ്ടീയവും സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളെ തന്‍റേതായരീതിയില്‍ വ്യാഖ്യാനിക്കുകയും നോക്കിക്കാണുകയും നിര്‍ദ്ദയം നിരൂപിക്കുകയും ചെയ്യുന്നുണ്ടതില്‍. അദ്ദേഹം ഒരു വാക്കിലോവരിയിലോ മാനവികതയെ കൈവിടുന്നുമില്ല. എന്നാല്‍ കടുത്ത വിജയന്‍ ഫാനുകളെപ്പോലും ചിന്താക്കുഴപ്പത്തിലാക്കുന്ന ചില നിരീക്ഷണങ്ങളും അദ്ദേഹം അതില്‍ കോറിവയ്ക്കുന്നുണ്ട്.

ഇന്ദ്രപ്രസ്ഥത്തില്‍ കാവിയുടുത്തവരെ കാണാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തുറന്നെഴുതി. വിജയന്‍ അതെഴുതുമ്പോള്‍, അക്കാലത്തെ നമ്മുടെ രാഷ്ട്രത്തിന്‍റെയും രാഷ്ടീയത്തിന്‍റെയും അവസ്ഥകള്‍ മനസിലില്ലാത്തൊരാള്‍ ആ വരികളെ മനസിലാക്കാന്‍ ശ്രമിക്കുന്നത് പിന്നീടുവന്ന രാഷ്ടീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ആയാല്‍ അദ്ദേഹത്തിന് പാടേ തെറ്റാനാണു സാധ്യത. കാരണം അദ്ദേഹത്തിന്‍റെ 'കാവി' ഏതെങ്കിലും പാര്‍ട്ടികളെയോ അധികാര കേന്ദ്രങ്ങളെയോ ആയിരുന്നില്ല പ്രതീകവല്‍ക്കരിച്ചിരുന്നത്. മറിച്ച്, അതിനേക്കാള്‍ വിശാലമായ ഒരാദര്‍ശ ലോകത്തെയായിരിക്കണം, ആണ്, അദ്ദേഹം ആ രൂപകത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

നമ്മുടെ രാഷ്ടീയം അഴിമതികളുടെയും കുംഭകോണങ്ങളുടെയും കോഴകളുടെയും സ്വജന പക്ഷപാതിത്വത്തിന്‍റെയും നാറിയകഥകള്‍കൊണ്ട് നിറഞ്ഞു നീറിയ പശ്ചാത്തലം ആ വരികള്‍ക്കു പിന്നിലുണ്ട്. നിസംഗതയോടെ, പക്ഷപാതരഹിതമമായി, സുതാര്യമായി, പ്രജകളെ നേരിടാനുളള മനോഭാവം സ്വായത്തമാക്കിയവര്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ വിരാജിക്കുമ്പോള്‍ മാത്രം, സാധാരണ പ്രജകള്‍ക്ക് ലഭിക്കാനിടയുളള പരിഗണനയെ വിജയന്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നു. എന്നല്ല, ഇല്ലാത്തവനെയെന്നപോലെ, എന്തിന്‍റെയെങ്കിലും പേരില്‍, ഉളളവനെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ പാടില്ല. അത്തരം ഒരു മാനസികാവസ്ഥയെ അഭിവ്യഞ്ജിപ്പിക്കുന്നതാണ് വിജയന്‍റെ മനസ്സിലെ കാവി. ആ പ്രതീകം അദ്ദേഹം കണ്ടെടുക്കുന്നതാകട്ടെ, നമ്മുടെ രാഷ്ട്രത്തിന്‍റെ മഹനീയ പാരമ്പര്യത്തില്‍ നിന്നും.!

ചിരപുരാതനമായ ഭാരതീയ പാരമ്പര്യത്തിന്‍റെ ചിരന്തനമായ പ്രതീകമാണ് കാവി. 'ആര്‍ഷം' എന്നപദംകൊണ്ട് വിവക്ഷിക്കുന്ന പ്രാഗ്സംസ്കൃതിയുടെ പ്രത്യക്ഷ പ്രതീകമാണത്. ഏതെങ്കിലും പ്രത്യേക വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ അല്ല അത് കുറിക്കുന്നത്. മറിച്ച് അതൊരു മഹനീയ മാനസികാവസ്ഥയെയാണ് (state of mind) അടയാളപ്പെടുത്തുന്നത്. മനസിന്‍റെ അറിയപ്പെടുന്ന മഹാവ്യാസമായ 'ബുദ്ധത'യാണതിന്‍റെ പരമകാഷ്ഠ. അവിടെ ഏവരും സമന്മാരാണ്. ഏറ്റക്കുറച്ചിലുകളില്ലാത്ത കാഴ്ചയാണതില്‍ സംഭവിക്കുന്നത്. സമീക്ഷയും സ്യമ്യക് ഈക്ഷയും അതിന്‍റെ ദൃഷ്ടാന്തമാണ്. അതാണ് ആര്‍ഷത്വം. ഋഷിത്വമെന്നും കവിത്വമെന്നും അതിനു പേരുണ്ട്. കവിത്വമുളള ഋഷിത്വമാണ് ഈ രാഷ്ട്രത്തെ വിഭാവനം ചെയ്തിരുന്നവര്‍ക്കുണ്ടായിരുന്നത്. 'നാഋഷികവി' എന്നും പ്രമാണം. കവികളല്ലാത്തവര്‍ക്ക് ഋഷികളാവാനാവില്ല, മറിച്ചും. എന്നല്ല, ദീര്‍ഘദര്‍ശനം ചെയ്യാന്‍ ഋഷികവികളാണ് ഉത്തമം. അവര്‍ക്കാണ് ഉദാത്തമായ സമാജത്തെ വിഭാവനചെയ്ത് വിരചിക്കാന്‍ കഴിയൂ എന്ന് ഭാരതം പഠിപ്പിച്ചു. ഈ വക ധ്വനിസാന്ദ്രതയൂറുന്ന കാഴ്ചയുടെ നിഗൂഢവചനമാണ് കാവി. അതാണ് ഋഷിത്വമുളള കവിത്വത്തിന്‍റെ വിജയ രഹസ്യവും.

മരവുരിയില്‍ നിന്നും പരുത്തിയിലേക്കുളള മാനവജീവിതത്തിന്‍റെ വളര്‍ച്ചയുടെ കൂടി പ്രതീകമായി കാവിയെ കാണുന്നവരുമുണ്ട്. കാടത്തത്തില്‍നിന്ന് കവിതയിലേക്കുളള മാറ്റമാണ് കാവി. എന്നാല്‍ എങ്ങനെയാണ് കാവിയെന്ന കാഷായത്തെ നിര്‍മ്മിച്ചെടുത്തത് എന്നത് ഇന്നത്തെ തലമുറയ്ക്ക് തീര്‍ച്ചയായും കൗതുകകരമായ അറിവായിരിക്കും. ഉത്തരേന്ത്യയില്‍ പലേ സ്ഥലങ്ങളിലും പശിമയുളള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. കാഷായം എന്നാണ് ഇതിനെ പൊതുവെ അറിയപ്പെടുന്നത്. ഈ മണ്ണ് കലക്കി തങ്ങളുടെ വസ്ത്രങ്ങളില്‍ മുക്കിയാണ് അവിടെ സന്യാസിമാര്‍ ഉപയോഗിക്കുന്നത്. 'കാഷായം ധരിക്കുക', കാഷായവസ്ത്രം ധരിക്കുക എന്ന് ഇതിനെ പറയുന്നു.

നിറങ്ങളെ സ്വഭാവങ്ങളുമായും ഗുണങ്ങളുമായും ബന്ധപ്പെടുത്തി പ്രാചീന കാലം മുതലേ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ആ രീതിശാസ്ത്രത്തില്‍ വെളുപ്പ് സത്വഗുണത്തെയും കറുപ്പ് താമസ ഗുണത്തെയും ചുവപ്പ് രാജസത്തെയും സൂചിപ്പിക്കുന്ന അടയാളങ്ങളാണ്. ഈ മൂന്നു ഗുണങ്ങളുടെയും സമഞ്ജസമായ സമ്മേളനമാണ് ഋഷിത്വം. വ്യക്തി സത്തയുടെ പരിമിതികളെ അതിശയിച്ചാല്‍ മാത്രമാണ് ഒരാള്‍ക്ക് ഋഷിത്വത്തിലേക്ക് വളരാനാവുക. ആ വളര്‍ച്ച ഗുരുവിന് തീര്‍ത്തും ബോദ്ധ്യപ്പെടുമ്പോഴാണ് പല മഠങ്ങളിലും / ആശ്രമങ്ങളിലും ശിഷ്യര്‍ക്ക് കാഷായം നല്‍കുന്നതുതന്നെ. 'ഭോഗ-മോഹ-തൃഷ്ണാദികള്‍ വെടിഞ്ഞവന്‍' എന്നാണ് കാഷായം ധരിക്കുക എന്നതിന്‍റെ പ്രത്യക്ഷാര്‍ത്ഥം. അങ്ങനെയുളളവര്‍ അധികാരികളായാല്‍ അഴിമതിയോ സ്വജനപക്ഷപാതമോ സംഭവിക്കില്ലെന്ന സൂചനയാണ് ഓ. വി. വിജയന്‍ നല്‍കുന്നത്.

നിര്‍മ്മമതയുടെ അടയാളമായാണ് കാവി ഭാരതത്തിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സത്വ രജ തമോ ഗുണങ്ങളെ (വെളള ചുവപ്പ് കറുപ്പ് എന്നിവയെ)  കലര്‍ത്തിയുണ്ടാക്കുന്ന കാവിയില്‍നിന്ന് അവയുടെ അടിസ്ഥാനവര്‍ണ്ണങ്ങളെ പിന്നീട് വേര്‍തിരിക്കാനാവാത്തതിനാല്‍ അതു ധരിക്കുന്ന വ്യക്തി സമദൃഷ്ടിയും സമഭാവനയും തികഞ്ഞവനായി മാറുന്നു. ഇതാണ് സന്യാസത്തിന്‍റെ യഥാര്‍ത്ഥ പൊരുള്‍. ആ അര്‍ത്ഥത്തിലാണ് ഭാരതീയ ഋഷി പരമ്പരയെ ലോകം വിലമതിക്കുന്നത്.
അതുകൊണ്ടാണ് ഈ ദേശത്തിന്‍റ സംസ്കൃതിയെ ആര്‍ഷ സംസ്കൃതിയെന്ന് മറ്റുളളവര്‍ വിലമതിച്ചത്.


വെളുത്തവസ്ത്രങ്ങള്‍ ജീവിതത്തിലുടനീളം ധരിച്ചിരുന്ന ശ്രീനാരായണഗുരു ആദ്യമായി സിലോണിലേക്ക് പോയപ്പോള്‍ കാവിവസ്ത്രം ധരിക്കാന്‍ തയ്യാറായത്, അത് ഭാരതത്തിന്‍റെ ആത്മീയ പാരമ്പര്യത്തെ, ലാവണ്യത്തെ ഗാഢമായി ആവിഷ്കരിക്കുന്ന വര്‍ണ്ണമാകയാലാവണം.

അഗ്നിയെ പരിശുദ്ധിയുടെ പ്രതീകമായാണ് കാണുന്നത്. ഏഴുതരം വര്‍ണ്ണങ്ങള്‍ അഗ്നിനാളങ്ങളില്‍ ഉളളടങ്ങിയിരിക്കുന്നു. അതുപോലെതന്നെ സൂര്യപ്രകാശത്തിലും ഇതേ പ്രതിഭാസം കാണാം. പ്രകാശരശ്മികള്‍ ഏഴായി പിരിഞ്ഞ് ഏഴു ഗുണങ്ങളെ പ്രതീകവല്‍ക്കരിക്കുന്നു. വിശുദ്ധിയാണ് അതിലും ആദരണീയ ഗുണമായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. അഗ്നിയെ സൂചിപ്പിക്കുന്ന മഞ്ഞ നിറമുളള കാവി ധര്‍മ്മത്തിന്‍റെ കൊടിയടയാളമായി ഉപയോഗിക്കുന്നു. പോര്‍മുഖങ്ങളിലെ ധര്‍മ്മപതാകയായി മഹാഭാരതത്തിലെ യുദ്ധസന്ദര്‍ഭങ്ങളിലടക്കം ഈ നിറയുളള കാവിയാണ് നിറഞ്ഞു നിന്നത്. ചുവപ്പുരാശികൂടുതലുളള കാവി നമ്മുടെ ക്ഷേത്രധ്വജമായും, കറുപ്പുകലര്‍ന്ന കാവി സന്യാസത്തിനും ഉപയുക്തമാകുന്നു.

ഭാരതത്തില്‍ മാത്രമായിരുന്നില്ല കാഷായവര്‍ണ്ണത്തിന് സ്വീകര്യതയുണ്ടായിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അറേബ്യയില്‍ ആദ്യകാലത്ത് അച്ചടിക്കപ്പെട്ട വിശുദ്ധ ഖുറാന്‍റെ പുറഞ്ചട്ട കാവി നിറത്തിലുളളതായിരുന്നു. ഏതെങ്കിലും നിറം ഏതെങ്കിലും മതത്തിന്‍റെ മാത്രമായിരുന്നില്ലെന്നുകൂടിയാണിതു സൂചിപ്പിക്കുന്നത്.

നമ്മുടെ ദേശീയ പതാകയുടെ ആലോചനാഘട്ടത്തില്‍ ഒരിക്കല്‍ ദീര്‍ഘചതരാകൃതിയിലുളള കാവി പതാകയായിരുന്നു കോണ്‍ഗ്രസ്സ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. ദേശീയവ്യക്തിത്വത്തിന്‍റെ രൂപകമായായിരുന്നു ആ നിറത്തെ സമിതി കണ്ടത്. പില്‍ക്കാലത്ത് അതിനു മാറ്റം വന്ന് ത്രിവര്‍ണ്ണപതാകയായെങ്കിലും അതില്‍ പ്രഥമ വര്‍ണ്ണമായി കാവിയെ സ്വീകരിച്ചു.

ധീരതയുടെയും ത്യാഗത്തിന്‍റെയും പ്രതീകമായാണ് നമ്മുടെ ദേശീയ പതാകയില്‍ കുങ്കുമം (കാവി) പ്രത്യക്ഷപ്പെടുന്നത്. ഭാരതത്തിന്‍റെ പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് ദേശീയ പൈതൃകത്തോടു ചേര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണമായി കാവിയെ പല ക്രൈസ്തവ സഭകളും സ്വീകരിച്ചിട്ടുണ്ട്. അത്തരം സഭകളുടെ പുരോഹിതന്മാരും സഭാനേതൃത്വവും കാവി ധരിക്കുന്നതില്‍ അഭിമാനിക്കുന്നതായാണ് അനുഭവം.

| ഹരികുമാര്‍ ഇളയിടത്ത്
Feedback: elayidam@gmail.com

Comments