പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

• 'രാമപുര'ത്തെ 
രാമനെ തേടുമ്പോള്‍

ദേശീയപാതയില്‍ (NH 66) കായംകുളത്തിനു വടക്ക്, ഹരിപ്പാടിനു തെക്ക്, പത്തിയൂര്‍ പഞ്ചായത്തില്‍പ്പെട്ട കീരിക്കാട് വില്ലേജിലാണ് രാമപുരം. കേരളത്തില്‍ രാമപുരം വേറെയുമുണ്ട്. കോട്ടയം പാലായ്ക്കടുത്ത രാമപുരം പ്രസിദ്ധമാണ്. അവിടെയുളള രാമക്ഷേത്രമാണ് ആ സ്ഥലപ്പേരിനു കാരണം.

                         രാമപുരം ക്ഷേത്രം
'ഭരണിക്കാവ്' എന്നായിരുന്നു രാമപുരത്തിന്‍റെ പഴയ പേരെന്നാണ് ക്ഷേത്ര ചരിത്രകാരനായ ജി. മോഹനന്‍നായര്‍ ഊഹിക്കുന്നത്. കാവ് സമ്പ്രദായത്തിന്‍റെ ശേഷിപ്പുകള്‍, ആചാരങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആ നിഗമനത്തില്‍ എത്തുന്നത്. കൊറ്റവൈ അഥവാ കാളിയാണ് ക്ഷേത്രത്തിലെ പ്രധാന ദേവത. 'രമാ' എന്നതിന് സംസ്കൃതഭാഷയില്‍ ദേവി എന്നര്‍ത്ഥമുണ്ട്. ദേവീക്ഷേത്രം ഉളളതിനാല്‍ രമാപുരം എന്ന പേരുവന്നു. പില്‍ക്കാലത്ത് അത് രാമപുരമായി എന്നാണ്  സ്ഥപ്പേരിനെപ്പറ്റിയുളള ഒരു വീക്ഷണം. എന്നാല്‍ മോഹനന്‍നായര്‍ ഇതിനോടു യോജിക്കുന്നില്ല. 'ഒരുവിഭാഗം ബുദ്ധമതക്കാര്‍, ഈശ്വരസത്തയെ പാടേ നിഷേധിച്ചിരുന്ന ബുദ്ധനെത്തന്നെ വിഷ്ണുവിന്‍റെ അവതാരമാക്കിമാറ്റി. ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരെ അവരുടെ പേരോടുകൂടിത്തന്നെ സ്വീകരിച്ചപ്പോള്‍, മറ്റൊരു വിഭാഗക്കാര്‍ സ്വന്തമായിക്കുറെ ദേവന്മാരെയും ദേവിമാരെയും സൃഷ്ടിച്ചു ചേര്‍ത്തു. അങ്ങനെയുളളതാണ് ലോഹിതേശ്വരന്‍, ഭൂതനാഥന്‍, ശാസ്താവ്, പത്മാവതി, രമാദേവി മുതലായ ദേവീദേവനമാര്‍. ആറാം നൂറ്റാണ്ടോടെ അവ പ്രചുര പ്രചാരത്തിലെത്തി. ആ കാലയളവില്‍ ഇവിടം ഒരു ബുദ്ധകേന്ദ്രമായി മാറുകയും, ഭരണിക്കാവ് ക്ഷേത്രം രമാദേവിയുടെ ഒരു ബൗദ്ധ ദേവാലയമായിത്തീരുകയും ചെയ്തിരിക്കണം. പല പഴമക്കാരില്‍നിന്നും കേട്ടിട്ടുളളതാണ് ഇവിടുത്തെ പ്രതിഷ്ഠ രമാദേവിയുടേതാണെന്ന്. 'രമാപുരം' ആണ് പരിണമിച്ച് ഈ ദേശത്തിന്‍റ പേരായിത്തീര്‍ന്ന 'രാമപുരം'(1).


എന്നാല്‍ മറ്റു ചില അഭിപ്രായങ്ങളും സ്ഥലപ്പേരിനെ സംബന്ധിച്ച് നിലവിലുണ്ട്.
രാജാക്കന്മാരെ സന്തോഷിപ്പിച്ചിരുന്ന തേവിടികള്‍ (രാജ ദാസിമാര്‍) ഇവിടെ ധാരാളമുണ്ടായിരുന്നു. അത്തരം സുന്ദരികളായ സ്ത്രീകള്‍ (രാമാജനങ്ങള്‍ / രാമാ = സ്ത്രീകള്‍) താമസിച്ചിരുന്ന പ്രദേശമാകയാല്‍ രാമാപുരമെന്നും പിന്നീടത് രാമപുരമെന്നും അറിയപ്പെട്ടു എന്നാണ് ചില നാട്ടുനൈപുണികള്‍ കരുതുന്നത്. രാമപുരത്തും പരിസരങ്ങളിലും അത്തരം ചില ആളുകള്‍ താമസിച്ചിരുന്നത് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


രാമപുരം എന്ന സ്ഥലപ്പേരിനെ പദച്ഛേദം ചെയ്യുമ്പോള്‍, രാമ + പുരം എന്നിങ്ങനെ രണ്ടു ഘടകപദങ്ങള്‍ ലഭിക്കുന്നു. രാജഭരണവുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലപ്പേരെമെന്ന് സൂചിപ്പിക്കുന്ന അറിവടയാളമാണ് അതില്‍ ഉത്തരപദമായിവരുന്ന 'പുരം'. 'വികസിത നഗരം' എന്ന അര്‍ത്ഥത്തിലാണ് ഇതിനെ മനസ്സിലാക്കാനാവുക. കേരളത്തിലെ പല പുരങ്ങള്‍ക്കുപിന്നിലും രാജകീയ ഇടപെടലുകള്‍ കാണാവുന്നതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. താമസസ്ഥലം എന്ന അര്‍ത്ഥത്തില്‍ സാധാരണയായി ഉപയോഗിക്കാറുളള 'ഊര്' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നതിലും അപ്പുറം ജനസാന്ദ്രതയിലും വാണിജ്യപരമായും വികാസം പ്രാപിച്ചവയാണ് പഴയ പുരങ്ങള്‍(2). ചുരുക്കത്തില്‍, ഒരു വികസിത പ്രദേശത്തിന്‍റെ സൂചനയാണിതെന്നു പറയാം. ചുറ്റുവട്ടത്തുള്ള കോട്ടക്കകം, സ്ഥാനത്തിനകം, നോട്ടപ്പടി, മാളിയേക്കല്‍, സ്ഥാനത്തിനകം, ഭണ്ഡാരപ്പള്ളില്‍, കോട്ടാംകോയിക്കല്‍, പ്ലാക്കാട്ട് കൊട്ടാരം തുടങ്ങിയ പറമ്പുപേരുകള്‍ ഈ ദേശത്തിന്‍റെ രാജബന്ധത്തെ അടിവരയിടുന്നു.

വര്‍മ്മയുടെ ലക്ഷ്യം നേടുകയെന്ന ദൗത്യവുമായി രാമയ്യന്‍ ഓടനാട്ടിലെത്തി. സാഹസികമായിരുന്നു അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍. ഓടനാടിന്‍റെ അധികാര പരിധിക്കപ്പുറമുളള മാടത്തുംകൂര്‍ പ്രദേശത്ത് (മാവേലിക്കര) അദ്ദേഹം തമ്പടിച്ചു(3). അവിടെയുളള ഒരു സാധു നായര്‍ സ്ത്രീയെ ഭാര്യയാക്കി(4). അങ്ങനെ താമസം അവര്‍ക്കൊപ്പമാക്കിക്കൊണ്ട് കരുക്കള്‍നീക്കി. കായംകുളം രാജ്യത്തിന്‍റെ കരുത്തും ആത്മവിശ്വാസവുമായിരുന്നു എരുവയില്‍ അച്യുതവാര്യര്‍. പ്രതാപിയും ബുദ്ധിമാനും നയതന്ത്രജ്ഞനും മികച്ച കായികാഭ്യാസിയുമായിരുന്നു അദ്ദേഹം. അദ്ദേഹം നയിക്കുന്ന സൈന്യത്തെ പരാജയപ്പെടുത്താനാവില്ലായിരുന്നുവെന്ന അനുഭവം വേണാടിനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ എരുവയില്‍ അച്യുതവാര്യരെ കണ്ണമംഗലം തെക്ക് മഹാദേവ ക്ഷേത്രത്തില്‍ നിരായുധനായി ധ്യാനത്തിലിരിക്കുമ്പോള്‍ ആക്രമിച്ചു കൊലപ്പെടുത്തി. പിന്നീട് പ്രച്ഛന്നനായി ഓടനാട്ടില്‍ പ്രവേശിച്ച് ഓണാട്ടടരചനൊപ്പം നിന്ന പല പ്രമുഖരെയും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും അധികാരങ്ങള്‍ വാഗദാനം ചെയ്തും സ്വപക്ഷത്താക്കി. ഒപ്പം, ഓടനാടിന്‍റെ ഐശ്വര്യവും കാവലുമായി വേണാട്ടെ ജൗതിഷികള്‍ വിധിച്ച ശ്രീചക്രം കരസ്തമാക്കാനുളള പരിശ്രമങ്ങളും ആരംഭിച്ചു.ആറുമാസത്തോളം അദ്ദേഹം അതിനുവേണ്ടി രാമപുരം ഭരണിക്കാവു ക്ഷേത്രത്തിലും പരിസരത്തുമായി ഭ്രാന്തനായി അഭിനയിച്ചു കഴിഞ്ഞുകൂടി. അക്കഥകള്‍ ഐതിഹ്യമാലയിലൂടെയും മറ്റും പ്രസിദ്ധമാണ്. ഒടുവില്‍ ശ്രീചക്രം 'രാജസമ്മത'ത്തോടുകൂടിത്തന്നെ അദ്ദേഹം കവര്‍ന്നു.


ഇങ്ങനെയൊക്കെയുണ്ടായ ആത്മധൈര്യത്തോടെ വീണ്ടും കായംകുളത്തെ ആക്രമിക്കാനെത്തി. അപ്രതീക്ഷിതമായി മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടകണ്ട് വേണാട്ടു സൈന്യം അമ്പരന്നു. അവിടെയും രാമയ്യന്‍റെ ബുദ്ധിയും കൗശലവും കോട്ടയുടെ 'കുറ്റിയൂരി'ച്ചു. സ്വജീവന്‍ പണയംവെച്ച് ഇപ്രകാരം സ്വാമിഭക്തി പ്രകടിപ്പിച്ച രാമയ്യനോടുളള സ്നേഹാധിരേകത്താലാണ് കായംകുളത്തിന്‍റെ ഐശ്വര്യനിദാനമായ, ഭരണത്തിന്‍റെ ഉപകേന്ദ്രം കൂടിയായ സ്ഥലത്തിന് രാമയ്യന്‍റെ പേരുതന്നെ നല്‍കണമെന്ന് മാര്‍ത്താണ്ഡവര്‍മ്മ തീരുമാനിച്ചത്. കായംകുളവുമായുളള മൂന്നാമത്തെ യുദ്ധം വിജയകരമായതിനു കരണം രാമയ്യന്‍തന്നെയാണെന്ന് വര്‍മ്മയക്ക് തീരച്ചയുണ്ടായിരുന്നു. അതുകൊണ്ടാണ്, ചരിത്രകാരനായ എംജി ശശിഭൂഷണ്‍ 'to celebrate Ramayyan's victory over Kayamkulam' (5) എന്നെഴുതിയത്. രാമയ്യനോടുളള വര്‍മ്മയുടെ കടപ്പാടാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഭരണിക്കാവു ക്ഷേത്രത്തിലായിരുന്നു കായംകുളം രാജ്യത്തിന്‍റെ ആത്മശക്തിക്കു നിദാനമായ ശ്രീചക്രം സംരക്ഷിക്കപ്പെട്ടിരുന്നത്. ആ ഒറ്റക്കാരണം കൊണ്ടാണ് പ്രതികാരബുദ്ധിക്ക് കീര്‍ത്തികേട്ട മാര്‍ത്താണ്ഡവര്‍മ്മ ഈ ക്ഷേത്രത്തെ തച്ചുതകര്‍ത്തു കളഞ്ഞത്. കണ്ടിയൂര്‍, എരുവ കൊട്ടാരങ്ങളും ഒരു കല്ലുപോലുമവശേഷിപ്പിക്കാതെ തകര്‍ത്തുകളഞ്ഞു.

                                ശ്രീചക്രം

തകര്‍ക്കപ്പെട്ട ശേഷം, വളരെക്കാലം രാമപുരം ക്ഷേത്രം ആരാധനയില്ലാതെ കിടന്നു. പിന്നീട്, 948ല്‍ (1773) കാര്‍ത്തിക തിരുനാളിന്‍റെ കാലത്താണ് ആരാധന പുനരാരംഭിക്കുന്നത്. ഇന്നും കിഴക്കോട്ടു ദര്‍ശനമുളള രാമപുരം ക്ഷേത്ര ശ്രീകോവിലില്‍ പ്രതിഷ്ഠാവിഗ്രഹമില്ല. പകരം അവിടെ ശിലയില്‍ കൊത്തിവെച്ച ഒരു ശ്രീചക്രം കാണാം.

പറഞ്ഞു വന്നത്, രാമയ്യനാണ് രാമപുരം എന്നതിലെ 'രാമ'ശബ്ദത്തിനു നിദാനം എന്നതാണ്. 'കാവ്' മാറി 'പുര'മാകുമ്പോള്‍ സാംസ്കാരികമായി ഒരു വഴിമാറ്റം സംഭവിക്കുന്നത് ഇവിടെ കാണാം.
___________________________
1. രാമപുരം ഭരണിക്കാവ് ദേവീക്ഷേത്ര ചരിത്രം, ജി. മോഹനന്‍ നായര്‍, P.9
2. സ്ഥലനാമസന്ദേശങ്ങള്‍, ഡോ. ആര്‍ ഗോപിനാഥന്‍, P.10,11
3. 'While he was in mavelikara as a spy'
ഡോ. എംജി ശശിഭൂഷണ്‍
4. മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണം ഭയന്ന് 1731 ല്‍ മാടത്തിന്‍കൂറ് അടിയറവു പറഞ്ഞു. 1737 മുതല്‍ പ്രശ്ചന്ന വേഷധാരിയായി രാമയ്യന്‍ മാടത്തിന്‍കൂറില്‍ ഇടശ്ശേരി ശങ്കരന്‍ മാര്‍ത്താണ്ഡന്‍ ഉണ്ണിത്താന്‍ എന്നയാളിന്‍റെ വീട്ടില്‍ രഹസ്യമായി കഴിഞ്ഞു. അദ്ദേഹത്തിന്‍റെ സഹോദരിയെ ഭാര്യയാക്കുകയും ചെയ്തു. 19 വര്‍ഷം രാമയ്യന്‍ മാവേലിക്കരയില്‍ കഴിഞ്ഞു. അവിടെത്തന്നെ മരിക്കുകയും ചെയ്തു.
5. ഡോ. എം. ജി ശശിഭൂഷണ്‍ (സംഭാഷണം)


| ഹരികുമാര്‍ ഇളയിടത്ത്
Feedback:elayidam@gmail.com

Comments

Post a Comment