രാഷ്ട്രായ സ്വാഹ
ഇദം ന മമ..'
കേരളത്തില്‍ ഇന്ന് വൈജ്ഞാനിക മേഖലയില്‍ ഏറ്റവും അധികം വിറ്റഴിയപ്പെടന്ന രചനകള്‍ വൈദിക സാഹിത്യ മേഖലയില്‍ നിന്നാണെന്ന് ഏതാനും വര്‍ഷത്തെ പുസ്തകവിപണി വാര്‍ഷിക കണക്കെടുപ്പു വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ തലമുറയിലെ വൈജ്ഞാനിക സാഹിത്യ രചനകളേക്കാള്‍ കഴിഞ്ഞ തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ക്കാണ് ഇന്നും പ്രിയം. ചതുര്‍വ്വേദ സംഹിത (മാതൃഭൂമി പ്രസാധനം), ദശോപനിഷത്ത്, യാഗപരിചയം, മഹാമൃത്യുഞ്ജയം (ഡി.സി ബുക്സ്) തുടങ്ങിയ ഗ്രന്ഥങ്ങള്‍, അവയുടെ  പ്രസാധകരെപ്പോലും അമ്പരപ്പിച്ച വിജയം വരിച്ച രചനകളാണ്.
■ ആയുസ്സിന്‍റെ വിലയുളള  പുസ്തകങ്ങള്‍
എന്നാല്‍, അരനൂറ്റാണ്ടുമുമ്പ് നമ്മുടെ സാമൂഹ്യാവസ്ഥ ഇതായിരുന്നില്ല. സംസ്കൃത ഭാഷയോടും സാഹിത്യത്തോടും പരമപുച്ഛമുളള ഒരു വിഭാഗത്തിനായിരുന്നു അന്ന് സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്നത്.എന്നല്ല, ഭാരതീയമായ എന്തിനേയും തളളിപ്പറയലായിരുന്നു അന്നത്തെ ഫാഷന്‍. സാധാരണക്കാരന്‍ പോലും അത്തരം പ്രചാരണങ്ങളെ സംശയലേശമെന്യേ വിശ്വസിച്ചു.ഇങ്ങനെ,
ചിന്തയിലും ജീവിതത്തിലും പൂര്‍ണ്ണമായും പാശ്ചാത്യവല്‍ക്കരിക്ക പ്പെട്ടവര്‍ക്കിടയിലാണ് ആചാര്യ നരേന്ദ്രഭൂഷണ്‍ സ്വജീവിതംകൊണ്ട് വേദത്തെ
വ്യാഖ്യാനിക്കാന്‍ തുനിഞ്ഞിറങ്ങുന്നത്.
അപ്രകാരം, തന്‍റെ ആയുസ്സും വപുസ്സും നല്‍കി, കേരളക്കരയില്‍ വൈദിക വിജ്ഞാനമെ ത്തിക്കുന്നതിനുവേണ്ടി അദ്ദേഹം  നടത്തിയ ജ്ഞാന യജ്ഞത്തിന്‍റെ ഫലശ്രുതികളായിരുന്നു, നേരത്തേ സൂചിപ്പിച്ച ശ്രേഷഠ ഗ്രന്ഥങ്ങള്‍. പൗരാണിക കാലത്ത് കേരളത്തിന് അഭിമാനാര്‍ഹമായ ഒരു വേദപാരമ്പര്യമുണ്ടായിരുന്നു വെങ്കിലും, ബ്രിട്ടീഷിന്ത്യയിലും അവര്‍ക്കു ശേഷമുളള ജനാധിപത്യ ഭാരതത്തിലും മറ്റെല്ലാ ഭാരതീയ നന്മകളേയുപോലെ
വൈദിക വിജ്ഞാനവും അപവദിക്കപ്പെടുകയും അപ്രസക്തമാക്കപ്പെടുകയും ചെയ്തു.അന്നല്ല,വേദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ തെറ്റുദ്ധാരണ വളര്‍ത്താനും, ജാതിചിന്തയുള്‍പ്പെടെയുളള എല്ലാ തിന്മകളുെയും യഥാര്‍ത്ഥ ഉറവിടം വേദമാണെന്ന് സ്ഥാപിക്കാനും സംഘടിത ശ്രമങ്ങളുണ്ടായി. 'വേദങ്ങള്‍ തവളകളുടെ കരച്ചിലാണെന്ന്' എം.എന്‍ വിജയനെഴുതി. 'വേദങ്ങളുടെ നാട്' എഴുതിക്കൊണ്ട് ഈ.എം.എസ്സ് തന്‍റെ വേദവിരുദ്ധത പ്രഖ്യാപിച്ചു. യാഥാസ്ഥിതികരുടെ നീക്കവും നിലപാടും ഇത്തരം നീക്കങ്ങള്‍ക്ക് കരുത്തും ജനപിന്തുണയും നല്‍കി. യഥാര്‍ത്ഥത്തില്‍   നവോത്ഥാനത്തിന്‍റെ സദ്ഫലങ്ങളെ ഹൈജാക്കു ചെയ്തവര്‍ക്ക് കേരളത്തിന്‍റെ പുരോഗതിയില്‍ ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും മറ്റും മറ്റുമുള്‍പ്പെടന്ന ആത്മീയാചാര്യന്മാരുടെ സാന്നിദ്ധ്യത്തെയും സംഭാവനകളെയും തമസ്കരിക്കേണ്ട തുണ്ടായിരുന്നു. അതിനുളള എളുപ്പവഴി, ആ ആത്മീയ നേതൃത്വങ്ങള്‍ക്ക് ഊര്‍ജ്ജവും ആശയാടിത്തറയും നല്‍കിയ വൈദിക ഗ്രന്ഥങ്ങളെ തള്ളിപ്പറയുകയും ചെയ്യുക എന്നതായിരുന്നു.അങ്ങനെ,പാഠപുസ്തകങ്ങള്‍ വരെ വേദവിരുദ്ധ ആശയങ്ങള്‍ കൊണ്ട് കുത്തി നിറക്കെപ്പെട്ടു.ഈ പശ്ചാത്തലത്തിലാണ്, ഉപജീവനാര്‍ത്ഥമുണ്ടായിരുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഉദ്യോഗവും ഉപേക്ഷിച്ച് ആചാര്യ നരേന്ദ്രഭൂഷണ്‍ വേദപ്രചരണത്തിനായി ജനമദ്ധ്യത്തിലേക്കിറങ്ങുന്നത്.
■ 'ആര്‍ഷനാദ'മെന്ന
വൈദിക ജിഹ്വ
പ്രാരാബ്ധങ്ങള്‍ക്കിടയിലും സ്വരൂപിച്ചെടത്ത തുച്ഛമായ തുകകൊണ്ട്, സ്വന്തമായി കല്ലച്ചില്‍ അച്ചടിച്ച്, ആചാര്യ നരേന്ദ്രഭൂഷണ്‍ പ്രസിദ്ധീകരണം ആരംഭിച്ച 'ആര്‍ഷനാദം' അങ്ങനെ മലയാളത്തിലെ ആദ്യത്ത വൈദിക മാസികയായി ചരിത്രം കുറിച്ചു. വേദത്തെ സംബന്ധിച്ച് ഉയര്‍ന്നു വന്നുകൊണ്ടിരുന്ന വിവിധ സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും  പ്രമാണങ്ങളും ആചാര്യചര്യകളും ഉദ്ധരിച്ചുകൊണ്ട് ആധികാരികവും ഉചിതവുമായ മറുപടികള്‍ ആര്‍ഷനാദത്തിലൂടെ ജനങ്ങളിലെത്തി. ഒരു യഥാര്‍ത്ഥ സംവാദത്തിന്‍റെ തലത്തിലേക്കുയര്‍ന്നു,ആ പംക്തി. കൂടാതെ, വേദോപനിഷത്തുക്കളുടെ സമഗ്രമായ പഠനം,വ്യാഖ്യാനം, വൈദിക ചിന്താപരിചയം, സംസ്കൃത പാഠം എന്നിവയെല്ലാം നിറഞ്ഞ ആര്‍ഷനാദത്തിന്‍റെ ലക്കങ്ങള്‍ അഗ്നിയെ ആവാഹിച്ചിരുന്നു. പൊട്ടിത്തറികള്‍, ഏറെയുണ്ടായി.പക്ഷേ, വേദങ്ങള്‍ തങ്ങളുടെ മാത്രമെന്നു കരുതിയ യാഥാസ്ഥിതികരില്‍ നിന്നാണ് ഏറെയും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്.
■ വേദമെന്ന വ്രതം
സംഘടിതമായ ഇത്തരം എതിര്‍പ്പുകളും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പരിഹാസശരങ്ങളും,
സര്‍വ്വോപരി, കുടുംബാംഗങ്ങളുടെ ആശങ്കകള്‍ മുറ്റിയ കണ്ണുകളും അദ്ദേഹത്തെ തെല്ലും തളര്‍ത്തിയി രുന്നില്ലെന്നതിന് ആ ജീവിതം തന്നെ തളിവ്. ദിനേന, ഒരു യജ്ഞകര്‍മ്മത്തിന്‍റ പവിത്രമായ അനുഷ്ഠാന മെന്നതുപോലെ, താന്‍ എഴുതി/അച്ചടിച്ചു/ തുന്നിക്കെട്ടി/വിതരണം ചെയ്യുന്ന ആര്‍ഷനാദത്തിന് ഒരു പുതിയ വായനക്കാരനെ വരിചേര്‍ത്തതിനു ശേഷം മാത്രമേ ജലപാനം പോലുമുളളൂ എന്ന നിഷ്ഠ ആജീവനാന്തം പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു വെന്നത് വേദപചാരണത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഔത്സുക്യത്തെ അടയാളപ്പെടുത്തുന്നു.
■ പൗരോഹിത്യത്തെ വിയോജിക്കുന്നു
സ്ത്രീകള്‍ക്കും ദളിതര്‍ക്കും വേദം നിഷിദ്ധമാണെന്ന യാഥാസ്ഥിതിക  പൗരോഹിത്യ കല്‍പ്പനകളെയും നിലപാടുകളെയും യുക്തിപൂര്‍വ്വം നേരിട്ട്, ജ്ഞാനബുദ്ധികൊണ്ട് തിരുത്തുവാനും ജാതിബ്രാഹ്മണ്യത്തിനു വെളിയിലുളള ജ്ഞാനാര്‍ത്ഥികളെ തേടിപ്പിടിച്ച് സംസ്കൃതവും വേദവും വേദാന്തവും ശാസ്ത്രീയമായി അഭ്യസിപ്പിച്ച്, അവരെ ഉപനയിച്ച്, പ്രബുദ്ധ സമൂഹത്തിനുമുന്നില്‍ മാതൃകയായി അവതരിപ്പിക്കാനും കഴിഞ്ഞതിലൂടെ, ശ്രീനാരായണ ഗുരുവിനുശേഷം നിര്‍ഭാഗ്യ വശാല്‍ നിലച്ചുപോയ നവോത്ഥാന തരംഗത്തിന് ചലനാത്മകതയും തുടര്‍ച്ചയും നല്‍കാനായി എന്നതാണ് കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ നരേന്ദ്രഭൂഷണ്‍ എന്ന ആചാര്യനെ അനിവാര്യനും അനശ്വരനുമായി അടയാളപ്പെടുത്തുന്നത്.
ഒരുപക്ഷേ, കേരളത്തില്‍,
അദ്ദേഹം സ്ഥാപിച്ച
ചെങ്ങന്നൂരിലെ സരസ്വതി വൈദിക ഗുരുകുലത്തിലെങ്കിലും വേദമന്ത്രം തെറ്റാതെ, മുറപോലെ ചൊല്ലുകയും ഹവിസര്‍പ്പിച്ച യഥാവിധി യജ്ഞമനുഷ്ഠിക്കുകയും ചെയ്യുന്ന സ്തീകളെയും അവര്‍ണ്ണരെയും നമുക്കു കാണാം.

■ ദയാനന്ദ ചിന്തയുടെ
ധൈഷണിക ശോഭ
ദയാനന്ദ ചിന്തയുടെ
ധൈഷണിക കണിശതയിലും യുക്തിഭദ്രതയിലും ഉറച്ചുനിന്നുകൊണ്ടുളള തന്‍റെ ധീരമായനിലപാടുകള്‍,ഏതാണ്ട്  അയ്യായിരത്തില്‍പ്പരം വരുന്ന വേദികളിലും എല്ലുറപ്പോടെ നിവര്‍ന്നുനിന്ന് ധൈര്യപൂര്‍വ്വം  ആവര്‍ത്തിക്കാനും അദ്ദേഹം മടിച്ചില്ല. ദയാനന്ദ സാഹിത്യ സാകല്യത്തിനു അദ്ദേഹം നല്‍കിയ ഉജ്ജ്വലമായ ഭാഷാന്തരം വിവര്‍ത്തന സാഹിത്യത്തിന് ഏറ്റവും മികച്ച മാതൃകയായിത്തീര്‍ന്നു.
വൈദിക ഗുരുകുലത്തിലെ എല്ലാ അദ്ധ്യാപനങ്ങളും യജ്ഞങ്ങളും അവസാനിക്കുന്നത്, 'ഇത് എനിക്കുവേണ്ടിയല്ല,രാഷ്ട്രത്തിനുവേണ്ടിയാണ് എന്ന പ്രാര്‍ത്ഥനയോടെയാണ്. ദയാനന്ദ ചിന്ത രക്തത്തില്‍ ചാലിച്ചുചേര്‍ത്ത രാഷ്ട്രബോധം പണത്തിനോ പദവിക്കോവേണ്ടി പണയപ്പെടുത്താത്തതുമൂലം ആചാര്യ നരേന്ദ്രഭൂഷണ്‍ജിയെ  കൈവിട്ടുപോയ അംഗീകാരത്തിന്‍റെ കൂട്ടത്തില്‍ പദ്മശ്രീയുമുണ്ടായിരുന്നു.
അദ്ദേഹത്തില്‍ ജ്വലിച്ചുനിന്ന രാഷ്ട്രബോധത്തെ അടുത്തറിഞ്ഞ ഒരുദ്യോഗസ്ഥന്‍ നോമിനേഷനില്‍ ഇങ്ങനെ കുറിച്ചു: 'ഇദ്ദേഹം ആര്‍.എസ്സ്.എസ്സ് സഹയാത്രികനാണ്'. കോണ്‍ഗ്രസായിരുന്നു അന്ന് കേന്ദവും കേരളവും ഭരിച്ചിരുന്നത്.
■ രാമനും കൃഷ്ണനും
ശ്രീരാമനും ശ്രീകൃഷ്ണനും, കേവലം ഗ്രീക്കു മിഥോളജിയിലെ കഥാപാത്രങ്ങളെപ്പോലെ,
ഭാവനാസൃഷ്ടങ്ങളാണെന്നു വാദിച്ചവരെ ചരിത്രത്തിന്‍റെയും ഇതിഹാസത്തിന്‍റെയും ജ്യോതിശാസ്ത്രത്തിന്‍റെയും അടരുകള്‍ ഇതള്‍ വിടര്‍ത്തി വിശകലനം ചെയ്ത് യാഥാര്‍ത്ഥ്യമെന്തെന്നു ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. രാമനും കൃഷ്ണനും മേല്‍ ആരാധകരും ഭക്തരും ചാര്‍ത്തിക്കൊടുത്ത അമാനുഷികതയുടെ അയുക്തികളെയും ചപലതകളെയും  ചുരണ്ടിക്കളഞ്ഞ്, ഭൂമിയിലേക്കിറ ക്കിക്കൊണ്ടുവരുന്നു, അദ്ദേഹം.ഈ മണ്ണില്‍ നമ്മേപ്പോലെ ഒരുകാലത്തു ജീവിച്ചവരായതിനാലാണ് അവരിന്നും അനശ്വരരായതെന്ന് പ്രമാണങ്ങളുദ്ധരിച്ച് ആചാര്യന്‍ സമര്‍ത്ഥിക്കുന്നു.
ഗോവര്‍ത്ഥനോത്ഥാരണം, പ്രകൃതി താറുമാറാക്കിയ ഒരു പ്രാചീന കാര്‍ഷിക സമൂഹത്തെ, 'ഗോ വര്‍ദ്ധന'(പശു വളര്‍ത്തല്‍ /സംരക്ഷിക്കല്‍)മെന്ന പുതിയ സാമ്പത്തിക ക്രമത്തിലൂടെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയ വ്യവസ്ഥിതിയുടെ സൂചനയായി അദ്ദേഹം വ്യാഖ്യാനിക്കുന്നു(യോഗേശ്വരനായ ശ്രീകൃഷ്ണന്‍ എന്ന പുസ്തകം ).
കിവീസ്,കങ്കാരു,ഈഗിള്‍സ്  എന്നിങ്ങനെയുളള പേരുകള്‍ ഈ നൂറ്റാണ്ടില്‍പ്പോലും രാഷ്ട്രങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതു പോലെയാണ് രാമായണത്തില്‍,'വാനരര്‍' തുടങ്ങിയ പേരുകള്‍ ഉപയോഗിച്ചിട്ടുളളതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.എന്നല്ല, ബുദ്ധ സന്യാസിയും യുക്തിവാദിയുമായ ഉദയനാചാര്യരുടെ കാലം മുതല്‍ രാമായണത്തിനെതിരെ ഉയര്‍ന്നിട്ടുളള മുഴുവന്‍ ചോദ്യങ്ങളെയും യുക്തിഭദ്രമായ മറുപടിയാല്‍ തളയ്ക്കുകയും ചെയ്യുന്നു (അയോദ്ധ്യയിലെ ശ്രീരാമന്‍ എന്ന കൃതി).
■ ആര്യന്‍മാരുടെ ആദിദേശം
ആര്യന്‍ എന്ന പദം വേദത്തില്‍ 36 സഥലങ്ങളിലേ വരുന്നുളളൂവെന്നും, അത് ഗുണവാചിയായാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം നിരന്തരം എഴുതുകയും നിരവധി പ്രസംഗവേദികളില്‍ അത്  ആവര്‍ത്തിക്കുകയും ചെയ്തു.മാക്സ് മുളളര്‍ക്ക് സംസ്കൃതം കേട്ടാല്‍പ്പോലും മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ലെന്ന്, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ലൈബ്രറിയില്‍ വച്ച് കേശവ ചന്ദ്രസെന്നുമായുളള പ്രൊഫസര്‍ മുളളറുടെ കൂടിക്കാഴ്ചയെ മുന്‍നിര്‍ത്തി ആചാര്യജി വിശദമാക്കുന്നു(ആര്യന്മാരുടെ ആദിദേശം എന്ന കൃതി കാണുക).
■ ത്യേനത്യക്തേന
രാഷ്ടത്തിനു വേണ്ടി ത്യജിക്കുകയും,സഹിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന യഥാര്‍ത്ഥ  ജ്ഞാനികളിലൂടെയാണ്,
ഭാരതീയപൈതൃകം അതിജീവനത്തിന്‍റെ മൃതസഞ്ജീവനി നേടിയെടുക്കുന്നത്.  അദ്ദേഹത്തിന്‍റെ
ജീവിതകാലത്ത് ആ ചിന്തകളെ തിരിച്ചറിയാനുളള വിവേകം നമുക്കുണ്ടായില്ല. എന്നാലിപ്പോഴിതാ, വലിയ പശ്ചാത്താപത്തോടെ തന്നെ, പുതിയ തലമുറ ആ ചിന്തകളെ തേടിപ്പിടിച്ച് നെഞ്ചോടു ചേര്‍ക്കുന്നു.

ശുഭദായകമാണ് ഇത്തരം വീണ്ടെടുപ്പുകള്‍,
വ്യക്തിക്കുമാത്രമല്ല, രാഷ്ട്രത്തിനും.
• ഹരികുമാര്‍ ഇളയിടത്ത്

Comments