തഴയും തഴപ്പായ നെയ്ത്തും

അമ്മൂമ്മ തിരക്കിട്ട പണിയിലാ; അമ്മുമ്മ തഴ (കൈത ഇല  / കൈതോലയെന്നും) കീറുകയാണ്, പായ നെയ്യാൻ. ഈ തഴ പുഴുങ്ങി വേണം പായ നെയ്യാന്‍.

ഒരു കാലത്ത് കായലോരത്തുള്ള നാട്ടിൻപുറത്തെ (ഉദാ: വൈക്കം / ചേർത്തല) സ്ത്രീകളുടെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു തഴപ്പായ നെയ്ത്ത്. മുമ്പുവരെ വൈക്കത്തെ വീട്ടമ്മമാരുടെ മുഖ്യ തൊഴിലായിരുന്നു ഇത്‌.

കൈത (Screw Pine) എന്നാണ് പൊതുവേ ഈ ചെടിയെ വിളിക്കാറ്. കായലിറമ്പത്തും തോട്ടു വക്കിലും പാടത്തിന്‍റെ കരയിലുമൊക്കെയാണു സാധാരണ കാണുക. ഇലയില്‍ നിറയെ മുള്ളുകള്‍. പൈന്‍ ആപ്പിളിനോട് സാദൃശ്യമുള്ള ഫലം. ഇലകള്‍ ചെത്തി മിനുക്കി വീതി കുറച്ച് കീറിയെടുത്ത്‌ വൃത്താകാരത്തില്‍ മടക്കി വെയിലത്തിട്ട്‌ ഉണക്കിയെടുക്കും. എന്നിട്ട് വീണ്ടും വീതി കുറച്ചു കീറിയെടുത്തിട്ടാണ് പായ നെയ്യുക.

പിന്നെ തിളപ്പിച്ചെടുത്ത് ചെറുതായി കോതി, നെയ്തെടുക്കുന്ന മെത്തപ്പായ് ഇവരിൽ ആഢ്യനും, വിലപ്പിടിപ്പുള്ളവനും!

നാട്ടിന്‍പുറങ്ങളില്‍ നിന്ന് കൈതക്കാടുകള്‍ അപ്രത്യക്ഷമായതോടെ തഴപ്പായ നെയ്ത്തും കുറഞ്ഞു. തോടിന്റെ കരയിലും പറമ്പുകളുടെ അതിരുകള്‍ തിരിച്ചും പാടശേഖരങ്ങളുടെ ബണ്ടുകളിലും നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന കൈതകള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. പടുകൂറ്റന്‍ കെട്ടിടങ്ങളും റോഡുകളും വന്നതോടെയാണു കൈതക്കാടുകളില്ലാതായത്. പുരയിടങ്ങളിലും പാടത്തിന്റെ വരമ്പുകളിലുമെല്ലാം കൈതകള്‍ക്കു പകരം വേലിപ്പത്തലുകളും മറ്റു ചെടികളുമെല്ലാമാണ് പലരും വച്ചുപിടിപ്പിക്കുന്നത്. ഒരുകാലത്ത് നാട്ടിലെ സ്ത്രീകളുടെ ഒരു വരുമാനമാര്‍ഗമായിരുന്നു തഴപ്പായ നെയ്ത്ത്. എന്നാല്‍, കൈത കിട്ടാതായതോടെ പലയിടങ്ങളിലും വീട്ടമ്മമാര്‍ തഴപ്പായ നെയ്ത്തിനെ കൈവിടുകയാണ്. അതേസമയം, വൈക്കത്ത് തലയാഴം, തോട്ടകം, വെച്ചൂര്‍, ഇടയാഴം, കൊതവറ, മാരാംവീട്, പുതുക്കരി, ചെട്ടിക്കരി മേഖലകളില്‍ പ്രതിസന്ധികള്‍ക്കിടയിലും തഴപ്പായ നെയ്ത്തും നിര്‍മാണവുമെല്ലാം സജീവമാണ്. തലയോലപ്പറമ്പ് ചന്തയെ ഇന്നും സജീവമാക്കുന്നതില്‍ പ്രധാന പങ്ക് തഴപ്പായകള്‍ക്ക് തന്നെയാണ്.

Comments