മയിലാടും പാറയില്‍
സൈന്ധവ ലിപി

കണ്ണൂര്‍: ലോകത്തെ ആദ്യ ലിപികളിലൊന്നായി കരുതപ്പെടുന്ന സൈന്ധവ ബ്രാഹ്മിയിലുളള ലിഖിതം  മാലൂര്‍ മയിലാടുംപാറയില്‍ കണ്ടെത്തി. ഡോ.ടി പവിത്രന്‍റെ ഈ കണ്ടെത്തല്‍ സൈന്ധവ നാഗരികതയും കേരളവുമായുളള ബന്ധം വെളിവാക്കുന്നതാണ്.
മാലൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളുടെ അതിരില്‍ മാലൂര്‍ പഞ്ചായത്തിലുളള സ്ഥലമാണ് മൈലാടുംപാറ.ആദിവാസി ജനവിഭാഗമായ അടിയാന്മാരുടെ  വാസപ്രദേശമാണിവിടം. മുത്തപ്പന്‍റെ ചരിത്രത്തില്‍  പരാമര്‍ശിക്കപ്പെടുന്ന സ്ഥലവുമാണിവിടം.
മുത്തപ്പന്‍ അമ്പെയ്ത് ഉണ്ടാക്കിയതെന്ന് അടിയാന്മാര്‍ വിശ്വസിക്കുന്ന അടയാളമാണ് സൈന്ധവലിപിയെന്നാണ് ഡോ. പവിത്രന്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
മുത്തപ്പന്‍ ചന്തന് കൊടുത്തതെന്ന് വിശ്വസിക്കുന്ന വാളിലുളള സൈന്ധവ ലിപിയാണ് ഡോ. പവിത്രനെ അജീഷ് പുല്ലായിങ്ങാടി, രാജേഷ് എളോരാന്‍ എന്നിവരുടെ സഹായത്തോടെ മയിലാടും പാറയിലെത്തിച്ചത്. തില്ലങ്കേരി നൂഞ്ഞിങ്കര മടപ്പുരയില്‍ പഴയ ആള്‍രൂപങ്ങളും കാളപ്രതിമയും കേരള സൈന്ധവ ബന്ധത്തിന് അടിവരയിടുന്നതാണെന്ന് ഡോ. പവിത്രന്‍ പറഞ്ഞു.
ശ ഠേ എ ഇ കോ എന്നാണ് രണ്ടുവരി സൈന്ധവ ബ്രാഹ്മിലിപിയില്‍ കൊത്തിവെച്ചിരിക്കുന്നത്. നിശ്ചയ ദാര്‍ഢ്യമുളള എള രാജാവ് എന്നാണ് പ്രാകൃത പാലി ഭാഷയില്‍ ഈ ലിഖിതത്തിനര്‍ത്ഥം പറയുന്നത്(മാതൃഭൂമി,2016 ഏപ്രില്‍ 1).
മാതൃഭൂമി വാര്‍ത്ത അതേപടി പകര്‍ത്തിയത്, ചരിത്രശേഷിപ്പുകളോട് നാം കാണിക്കുന്ന ആത്മഹത്യാപരമായ അജ്ഞതയും അവഗണനയും ചുറ്റും കാണുന്നതു കൊണ്ടാണ്.
നമ്മുടെ കൈയ്യില്‍ വരുന്ന, കേവലം ഒരു ഉരുളന്‍കല്ലോ, ഓട്ടക്കലമോ, ഒരുപക്ഷേ, നാമറിയാത്ത ഭൂതകാലത്തേക്കുറിച്ച് വിലപ്പെട്ട അറിവുകള്‍ പകര്‍ന്നേക്കാം. ചുമടുതാങ്ങികള്‍, മണ്‍കലങ്ങള്‍, ചെമ്മണ്ണ്, കരിമണ്ണ്, കരിഞ്ഞതടി എന്നിവയെല്ലാം വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് തന്നിട്ടുണ്ട്. ചെങ്ങന്നൂരും, കരുമാടിയും, കാണ്ടാമരവും ചരിത്ര പഠനത്തിന് വിലപ്പെട്ട ഉപദാനങ്ങളാവുന്നത് അങ്ങനെയാണ്.
'പാണ്ഡവര്‍കാവ്' പഞ്ചപാണ്ഡവര്‍ താമസിച്ച ഇടമെന്നാണ് പുരാവൃത്തം. മിത്ത് ചരിത്രമല്ല. ചരിത്രത്തിലേക്കുളള കിളിവാതിലാണ്. ആ നിലക്ക് അതിനെ വിശ്ലേഷിച്ചു പഠിക്കണം.

മരിച്ചവരെ 'മാണ്ടവര്‍' എന്നാണ് തമിഴില്‍ പറയുക. മാണ്ടവരില്‍ നിന്നാണ് പാണ്ഡവര്‍കാവ് എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞത്.
സംഘകാലത്ത് കേരളം തമിഴിനധീനമായിരുന്നല്ലോ. നമുക്കുചുറ്റുമുളള മാരിയമ്മന്‍ കോവിലുകള്‍ ഈ തമിഴ് സ്വാധീനത്തെ കാണിക്കുന്നു. മാവേലിക്കരയിലെ കൊറ്റാര്‍കാവ് ഭഗവതി, 
തമിഴ് യുദ്ധദേവതയും അമ്മദൈവവുമായ 'കൊറ്റവെ'യാണ്. ഇന്നും മുതുകുളത്തെ മാരിയമ്മന്‍കോവിലില്‍ (വന്ദികപ്പളളി) തമിഴ് ഭാഷയിലാണ് കുംഭ ഭരണിക്ക് കുത്തിയോട്ടം പാടുന്നത്.
പാണ്ഡവര്‍കാവ് എന്നറിയപ്പെടുന്ന സ്ഥലവും പരിസരവും ഒരുകാലത്ത് ശവം മറവുചെയ്തിരുന്ന സഥലമാണെന്നാണ് തെളിവുകളില്‍ നിന്നും  മനസിലാക്കാവുന്നത്. പണ്ട് മണ്ണിനടിയില്‍ നിന്നും വലിയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്തുനിന്നും കിട്ടിയതായി പഴമക്കാര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ കണ്ടല്ലൂരില്‍ നിന്നും  നനങ്ങാടിയുടെ ഒരു ഭാഗം കണ്ടെടുത്തു. ഇവയൊന്നും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുളള ശാസ്ത്രബോധമോ ചരിത്രബോധമോ നമുക്കില്ലാതെപോയി.
ക്ഷേത്രനവീകരണമാണ് മറ്റൊരു ചരിത്ര ധ്വംസനവേദി. ഇവിടെയും അജ്ഞതയാണ് പലപ്പോഴും വില്ലന്‍.
ചെട്ടികുളങ്ങര ശ്രീകോവിലിനുചുറ്റും  കൊത്തിവെച്ചിരിക്കുന്ന,
നൂറ്റാണ്ടുകള്‍ പഴക്കമുളള ചുവര്‍ശില്പങ്ങളില്‍ ചിലത് ജീര്‍ണ്ണിച്ചപ്പോള്‍, പഴയതിനെ ജീര്‍ണ്ണാവസ്ഥയില്‍ നിന്നും  സംരക്ഷിക്കാനുളള പുരാവസ്തുവകുപ്പിന്‍റെ വിദഗ്ദ്ധ സേവനവും സാങ്കേതിക സഹായവും തേടാതെ, അത്രയുംഭാഗം പുതിയ തടിയില്‍ കൊത്തിയെടുത്ത് ചേര്‍ത്തുവെക്കുക യാണുണ്ടായത്. അജ്ഞത വിശ്വാസത്തെയും കലാചരിത്രത്തെയും കൊല്ലുന്നതെങ്ങനെ യെന്നാണിതു കാണിക്കുന്നത്.
ചെട്ടികുളങ്ങര ക്ഷേത്രവുമായി അവര്‍ണ്ണ/ പിന്നാക്ക വിഭാഗങ്ങളുടെ ബന്ധത്തെ ചരിത്രപരമായി അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു, ക്ഷേത്രത്തിനു വടക്കേപ്പുറത്തുളള ക്ഷേത്രക്കുളവും ഊട്ടുപുരയും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു ഈഴവ കുടുംബമാണ് അവ നിര്‍മ്മിച്ച് ക്ഷേത്രത്തിനു നല്‍കിയത്. അതിന്‍റെ നിര്‍മ്മാണവര്‍ഷവും, സമര്‍പ്പിച്ചയാളിന്‍റെ പേരും അതില്‍ കൊത്തിവെച്ചിരുന്നു.
പുനരുദ്ധാരണത്തിന്‍റെ പേരില്‍, ചരിത്ര പ്രാധാന്യമുളള ഊട്ടുപുരയും കുളവും ഉന്മൂലനം ചെയ്തതോടെ, ഒരു വിഭാഗം ജനതയുടെ പൂര്‍വ്വ ബന്ധവും അറുത്തെറിയപ്പെട്ടു.
പത്തിയൂര്‍ ക്ഷേത്രത്തിനു മുന്നിലുളള പുതിയ സിമന്‍റു നിര്‍മ്മിതിയുടെ കഥയും ചരിത്രബോധമില്ലായ്മയല്ലാതെ മറ്റൊന്നല്ലതന്നെ.
ഇതിഹാസ/പുരാണാദികളെ ചെന്നുതൊടുന്ന പ്രഖ്യാതങ്ങളായ രണ്ടു പവിത്രാഖ്യാനങ്ങള്‍ (അധിത്യ പുരാവൃത്തങ്ങള്‍ / ഉച്ച പുരാവൃത്തങ്ങള്‍ ) സ്ഥലനാമ പുരാണം, ക്ഷേത്രോല്പത്തി എന്നിവയെക്കുറിച്ച് സൂചന നല്‍കുന്ന പത്തിയൂരിന്‍റെ ദേശദേവതയുടെ മഹിമയും ഗരിമയും ചിര പുരാതനമാണ്.
കഴിഞ്ഞ കാല്‍നൂറ്റായി ക്ഷേത്ര കാര്യനിര്‍വഹണം നടത്തുന്നവരേക്കാള്‍, കാര്യപ്രാപ്തിയിലും ദീര്‍ഘവീക്ഷണത്തിലും അറിവിലും ധനത്തിലും രാജനൈതികതയിലും ഒട്ടും പിന്നാക്കമായിരുന്നില്ല ഇന്നത്തെ ക്ഷേത്രത്തിന്‍റെ നിര്‍മ്മാതാക്കളും സംരക്ഷകരുമായിരുന്ന പൂര്‍വ്വികര്‍.
പത്തിയൂര്‍ ഭഗവതി ക്ഷേത്രത്തിനു ഒരു ഗോപുരമോ അനുബന്ധ നിര്‍മ്മിതിയോ ആവശ്യമായിരുന്നെങ്കില്‍ അവര്‍ക്ക് അന്നേ നിഷ്‌പ്രയാസം സാധിക്കുമായിരുന്നു.
ഇന്നത്തെ ഏതൊരു ദൈവജ്ഞനേയും തന്ത്രിയേയും ശില്പിയേയും തച്ചനേയും അതിശയിക്കുന്ന വേദ/ ജ്ഞാന/ അനുഭവ പാരമ്പര്യമുളള പണ്ഡിതരുടെ സേവനവും അവര്‍ക്ക് ലഭിക്കുമായിരുന്നു.
എന്നിട്ടും, അവര്‍ ക്ഷേത്രത്തിന് അനുബന്ധ നിര്‍മ്മിതികള്‍ക്കായി പരിശ്രമിച്ചില്ലായെങ്കില്‍ അതിന് എന്തെങ്കിലും കാരണം ഉണ്ടാവുമെന്നു കരുതാനുളള സാമാന്യ ബുദ്ധി നാം കാണിക്കുന്നതാണ് യുക്തി.
തികച്ചും കേരളീയ ശൈലിയിലുള്ളതാണ് നമ്മുടെ ക്ഷേത്രമെന്നോര്‍ക്കുക.
അതില്‍ എന്തെങ്കിലും മാറ്റം വരുത്തുമ്പോള്‍ പാരമ്പര്യവും ശൈലിയും വിടാതിരിക്കാനെങ്കിലും ശ്രദ്ധിക്കുക. ഇതൊക്കെ വളരെ പ്രധാനമാണ്. തഞ്ചാവൂര്‍ശൈലി കൂട്ടിച്ചേര്‍ക്കുമ്പോള്‍, നഷ്പ്പെടുന്നത് ക്ഷേത്ര നിര്‍മ്മിതിയുടെ  പാരമ്പര്യവും തനിമയുമാണ്. ചരിത്രത്തെഅട്ടിമറിക്കലാണ്.
നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഏതെങ്കിലുമൊരാള്‍ ക്ഷേത്രത്തെക്കുറിച്ച് ഗവേഷണ പഠനം നടത്തുമ്പോള്‍, ക്ഷേത്രത്തിനു  തനിമയും ശൈലിയുമില്ലെന്നും പഴക്കമില്ലെന്നും സിദ്ധാന്തിക്കുന്നത് ഇത്തരം കലര്‍പ്പുകളെ ചൂണ്ടിക്കാട്ടിയാവാം.കാരണം ഗവേഷണത്തിന് അവര്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രവും ഉപകരണവും(tool)  പാശ്ചാത്യമാണ്.

ക്ഷേത്രത്തനിമയും
നവീകരണ വാദികളും
ചരിത്രം എഴുതി സൂക്ഷിക്കുന്നതില്‍ ഭാരതീയര്‍ പൊതുവേ വിമുഖരായിരുന്നു. 'ചരിത്രം സൃഷ്ടിക്കുന്ന തിലായിരുന്നു അവരുടെ ശ്രദ്ധ' എന്നു ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും, ഭൂതകാലത്തെ ശരിയായ അര്‍ത്ഥത്തില്‍ രേഖപ്പെടുത്തുന്നതില്‍ നമ്മുടെ പൂര്‍വ്വികര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പൗരാണിക കേരളത്തെ സംബന്ധിച്ചും സ്ഥിതി വിഭിന്നമായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രാചീന കേരള ചരിത്രത്തില്‍ ഇന്നും പല അവ്യക്തതകളും നിലനില്‍ക്കുന്നുമുണ്ട്‌.

• ആദ്യ ചരിത്രോദ്യമം


'കേരളോല്‍പ്പത്തി'യെന്ന അജ്ഞാതകര്‍തൃകമായ ഗ്രന്ഥമാണ് കേരള ചരിത്ര സംബന്ധമായ ആദ്യ പുസ്തകം. അതാകട്ടെ, പരശുരാമന്‍റെ മഴുവെറിഞ്ഞുളള കേരളസൃഷ്ടി, ബ്രാഹ്മണരെ അധിവസിപ്പിക്കല്‍, അവരുടെ സഹായത്തിനായി ശൂദ്രരെ  കുടിയിരുത്തല്‍ തുടങ്ങിയ കഥകള്‍കൊണ്ട് സമ്പന്നമാണ്. ഏതാണ്ട്, പതിനഞ്ചാം നൂറ്റാണ്ടു മുതലാണിതു പ്രചരിച്ചു തുടങ്ങിയത്. 'ബ്രാഹ്മണമേധാവിത്തത്തെ ഊട്ടിയുറപ്പിക്കുന്ന കുത്സിതരചന'യാണിതെന്നു വിലയിരുത്തുന്ന ചട്ടമ്പിസ്വാമിയാണ് ഇതിന്‍റെ ആധികാരികതയെ ആദ്യം ചോദ്യം ചെയ്തത്. അദ്ദേഹം അതിലെ അവകാശവാദങ്ങളെ യുക്തിയോടെ തളളിക്കളയുകയും ചെയ്തു.

• പുതിയ സാധ്യത

എന്നാല്‍, പൗരാണിക കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം ഒട്ടൊക്കെ ഭംഗിയായി രേഖപ്പെടുത്താന്‍ ചരിത്രകാരന്മാരെ സഹായിച്ചത് ക്ഷേത്രങ്ങളാണ് എന്നത് ശദ്ധേയമാണ്. ഡോ. പുതുശ്ശേരി രാമചന്ദ്രനെപ്പോലുളള പണ്ഡിതര്‍, ക്ഷേത്ര രേഖകളുടെയും അവയോടു ചേര്‍ന്നുളള പ്രാചീന ശിലാലിഖിതങ്ങളുടേയും വിശകലനത്തിലൂടെ സാംസ്കാരിക പഠനത്തിന്‍റെ സാധ്യത ചരിത്രപഠിതാക്കള്‍ക്ക് ബോധ്യപ്പെടത്തിത്തന്നു.

• ക്ഷേത്ര രേഖകള്‍

മധ്യതിരുവിതാംകൂറിലെ കണ്ടിയൂര്‍ ക്ഷേത്രത്തിലേയും തെക്കന്‍ തിരുവിതാംകൂറിലെ ശുചീന്ദ്രം രേഖകളില്‍നിന്ന് ഓടനാട്ടിനെപ്പറ്റി (ഇന്നത്തെ കരുനാഗപ്പളളി,കാര്‍ത്തികപ്പളളി,ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന പ്രദേശം ) വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നത്തെ രാജാവായ ഇരവി കേരളവര്‍മ്മന്‍,പത്നി കണ്ടിയൂര്‍ തേവിടിച്ചി ചെറുകര കുട്ടത്തി, മകള്‍ ഉണ്ണിയാടി എന്നിവരും ഈ രേഖകളിലൂടെ വെളിച്ചപ്പെടുന്നു. 

• ഒരു രേഖ

ഇന്നും കണ്ടിയൂര്‍ ക്ഷേത്രാങ്കണത്തില്‍ കാണുന്ന ഒരു രേഖ ഇങ്ങനെ വായിക്കാം:
'ഇന്നാളില്‍ കണ്ടിയൂര്‍ മഹാതേവര്‍ തിരുവുടമ്പുശ്രീപീഠമും ഒഴിയ ശ്രീവിമാനവും അവിക്കിണറും വിളക്കുമാടമും പണിചെയ്യിച്ച് തിരുക്കലശം മുടിച്ചരുളിയ ഓടനാട് വാഴ്ന്തരുളിന്‍റെ ഉതയച്ചിരമഠകലത്ത് ശ്രീവീരപെരുമാറ്റത്ത് ഇരാമന്‍ കോതവര്‍മ്മ തിരുവടി തിരുവുളളഞ്ചെയ്തരുള്‍ കണ്ടിയൂര്‍ തേവിടിച്ചി കുറുങ്കുടി ഉണ്ണിക്കളത്തിരരുക്ക് വേണാട്ടുടയ കീഴ്പ്പേരൂര്‍ മൂപ്പുവാഴ്ന്തരുളിന്‍റെ ഇരവി കേരളവര്‍മ്മ തിരുവടിയാന്‍നിന്‍റു തിരുപ്പണി..'

• സമൂഹത്തിന്‍റെ ബാദ്ധ്യത

ഇതുപോലെ, കേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളില്‍നിന്ന് കേരളത്തിന്‍റെ സാംസ്കാരിക ചരിത്ര സംബന്ധിയായ നിരവധി സമസ്യകള്‍ക്ക് സമാധാനമുണ്ടാക്കാന്‍ ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞു.ക്ഷേത്ര നിര്‍മ്മിതിയുടെ ശൈലി, വിഗ്രഹങ്ങള്‍,ആചാര/അനുഷ്ഠാനങ്ങള്‍, ചുറ്റുമതില്‍, ക്ഷേത്ര ഗോപുരം ,കൊടിമരം എന്നിങ്ങനെ സാധാരണക്കാര്‍ അത്ര ശ്രദ്ധിക്കാത്ത പലതിനും ചരിത്രകാരനോട് വിലപ്പെട്ട  പലതും വെളിപ്പെടുത്താനുണ്ടാവും. അതിനാല്‍ അവയെ സംരക്ഷിക്കേണ്ട ബാദ്ധ്യത പരിഷ്കൃത സമൂഹത്തിനുണ്ട്. അവര്‍ അവിശ്വാസികളോ നിരീശ്വരവിശ്വാസികളോ ആണെങ്കില്‍പ്പോലും.!

• ഗാന്ധാരത്തിലെ വിഗ്രഹം

ഇന്നത്തെ പാകിസ്ഥാന്‍/അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയുള്‍പ്പെടുന്ന പഴയ ഗാന്ധാരദേശത്തു നിന്നും കേരളത്തിലെ 'ശ്രീമൂലവാസ'ത്തെ ലോകനാഥ പ്രതിഷ്ഠയെ അനുകരിച്ചുണ്ടാക്കിയ ഒരു വിഗ്രഹം കണ്ടെടുത്തതില്‍, 'ദക്ഷിണാപഥേ ശ്രീമൂലവാസ ലോകനാഥ' എന്നു രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ  തൃക്കുന്നപ്പുഴയ്ക്കു ഏതാനും കിലോമീറ്റര്‍ പടിഞ്ഞാറുഭാഗത്ത് നിലനിന്നിരുന്ന ശ്രീമൂലവാസം കടലെടുത്തുപോയതായി അനുമാനിക്കുന്നു. ദക്ഷിണ ഭാരതത്തിലെ പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നു, അത്. കോലത്തുനാട്ടിലെ രാജാവായ വിക്രമരാജന്‍, ശ്രീമൂലവാസം കടലാക്രമണത്തിനു വിധേയമായപ്പോള്‍ അതിന്‍റെ സംരക്ഷണ നടപടികള്‍ കൈക്കൊണ്ടുപോലും.
കൊല്ലവര്‍ഷം ആദ്യ ശതകത്തിലെ 'ആയ്' രാജവംശത്തില്‍പ്പെട്ട കരുനടന്തക്കന്‍റെ പുത്രനായ വിക്രമാദിത്യ വരഗുണന്‍ ശ്രീമൂലവാസം പളളിയിലേക്ക് ദാനം ചെയ്തതായി, വരഗുണന്‍റെ കൊല്ലവര്‍ഷം 101 മകരം 7 ലെ (ഏ.ഡി. 925 ഡിസംബര്‍ 29) പാലിയം ശാസന രേഖയുണ്ട്.
ഗാന്ധാരദേശക്കാര്‍ക്കും ദ്രാവിഡര്‍ക്കും ബന്ധമുണ്ടെന്ന് അഗ്നിപുരാണം പറയുന്നതും ഓര്‍ക്കാം.
ഇങ്ങനെ ചരിത്രത്തിന്‍റെ ആഴങ്ങളിലേക്ക് പഠിതാവിനെ കൊണ്ടുപോകാന്‍ കേവലം ഒരു വിഗ്രഹത്തിനു കഴിയുന്നുവെങ്കില്‍, ഒരു പുരാതന ക്ഷേത്രത്തിനു നല്‍കാനുളള വിവരങ്ങള്‍ എത്രയാവാം.


•202 വര്‍ഷം മുമ്പുളള ഒരു നീട്ട്

202 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഒരു നീട്ടില്‍ പത്തിയൂര്‍ പരാമര്‍ശിക്കപ്പെടുന്നു. കൊല്ലവര്‍ഷം 989 മിഥുനം 28 ന് ദിവാന്‍ ദേവന്‍ പദ്മനാഭന്‍ ഒപ്പു വെച്ചഴുതുന്നു:
'ആയില്യവും ചോതിയും നക്ഷത്രം പ്രമാണിച്ച് വര്‍ക്കല മുതല്‍ വടക്കോട്ടുളള ക്ഷേത്രങ്ങളില്‍ ഓച്ചിറ, ഹരിപ്പാട്, ആറന്മുള,കവിയൂര്‍ - ഈ നാലിടത്തും നൂറുവീതം ശയന പ്രദക്ഷിണവും -
വര്‍ക്കല, അമ്പലപ്പുഴ, മാവേലിക്കര, കണ്ടിയൂര്‍, തിരുവാര്‍പ്പ്, ചേര്‍ത്തല, ചെട്ടികുളങ്ങര, പത്തിയൂര്‍, ആര്യന്‍കവ് ക്ഷേത്രങ്ങളിലെ നിറമാല,നിവേദ്യം, വിളക്ക്,പുതുശ്ശതം ഉള്‍പ്പെട്ട വഴിപാടുകളും കഴിക്കേണ്ടതിന് നീ പ്രാര്‍ത്ഥിച്ചിട്ടുളളതിലേക്ക് ആയിരം പണം കൊടുത്തയച്ചിരിക്കുന്നു.
ക്ഷേത്രങ്ങളില്‍ അഷ്ടബന്ധ കലശവും അറ്റകുറ്റപ്പണികളും കഴിപ്പാന്‍ വിചാരിച്ചുവരുന്നു എന്നെഴുതി വന്നതിനാല്‍, മേലെഴുതിയ വഴിപാടുകള്‍ ആ സ്ഥലങ്ങള്‍ക്ക് പ്രധാനമാകയാല്‍ നടത്തുകയും അഷ്ടബന്ധ കലശവും അറ്റകുറ്റപ്പണികളും കഴിപ്പാന്‍ വേണ്ടും പ്രകാരം വചാരിക്കുകയും ചെയ്തുകൊളളണം'

• ഓര്‍ക്കേണ്ടത്

ഓരോ ക്ഷേത്രവും ചരിത്രത്തിന്‍റെ അക്ഷയ ഖനിയാണെന്നാണ് നവീന ക്ഷേത്രപാലകര്‍  ഓര്‍ക്കേണ്ടതത്.ചരിത്ര പ്രാധാന്യമുളള മഹാ ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനര്‍നിര്‍മ്മാണത്തിനും മുതിരുമ്പോള്‍, തന്ത്രിക്കും ജ്യോതിഷിക്കുമൊപ്പം പുരാവസ്തു ശാസ്ത്രകാ രന്മാരുടെയും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കൂടി കാതോര്‍ക്കുക. നാളത്തെ തലമുറ നമ്മെ പഴിക്കാന്‍ ഇടവരുത്താതിരിക്കുക.
■ഹരികുമാര്‍ ഇളയിടത്ത്

Comments